തിരുവനന്തപുരം : ബാര്‍കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്ക് പണം നല്‍കിയത് കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിതന്നെയാണെന്ന് നുണപരിശോധനയില്‍ വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ ഇനി ഒരുനിമിഷംപോലും വൈകാതെ മാണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.അതിന് തയ്യാറായില്ലെങ്കില്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കണമെന്നും വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബാര്‍കോഴ കേസിലെ ഏകദൃക്സാക്ഷിയായ അമ്പിളിയുടെ നുണപരിശോധനാഫലം വിജിലന്‍സ് ഫോറന്‍സിക് വിഭാഗം കോടതിക്ക് കൈമാറിയതായാണ് വാര്‍ത്ത. ഇതനുസരിച്ച് മാണി ബാര്‍കോഴ കൈപ്പറ്റി എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇത്രയും നാള് ഓരോ തട്ടാമുട്ടി ന്യായം പറഞ്ഞ് ഒഴിഞ്ഞ മാണിക്ക് ഇതുസംബന്ധിച്ച് എന്താണ് ഇനി പറയാനുള്ളത്? മാണിയുടെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മാണിയെ രക്ഷിക്കാന്‍ എല്ലാ ഗൂഢതന്ത്രങ്ങളും പയറ്റിയ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയുമൊക്കെ കള്ളക്കളികള്‍ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
കെ.എം.മാണി നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറുണ്ടോ എന്നും വി.എസ്. ചോദിച്ചു. ഇനിയും മാണി മന്ത്രിയായി തുടരുന്നത് കേരള ജനതയോട് നടത്തുന്ന കൊടിയ വെല്ലുവിളിയാണ്. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നിലപാട് വ്യക്തമാക്കണം. ഈ പശ്ചാത്തലത്തില്‍ മാണി ഉടന്‍ രാജിവയ്ക്കണം. മാണിയെക്കൊണ്ട് രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അടക്കമുള്ളവര്‍ വേണ്ടത് ചെയ്യണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: