അഹമ്മദാബാദ്:ഗുജറാത്തിലെ വ്യവസായ നഗരമായ സാനന്ദില്‍ ചൈനീസ് സഹായത്തോടെ ടെക്സ്റ്റൈല്‍, വ്യവസായ പാര്‍ക്കുകള്‍ വരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ബ്യൂറോയും ചൈന സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു.
ടെക്സ്റ്റൈല്‍ പാര്‍ക്ക് ആരംഭിച്ചശേഷമാകും വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയെന്ന് വ്യവസായ-ഖനന വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അരവിന്ദ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചൈന സന്ദര്‍ശിച്ച സംഘത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനൊപ്പം അരവിന്ദ് അഗര്‍വാളും അംഗമായിരുന്നു.
ടെക്സ്റ്റൈല്‍ പാര്‍ക്കിനും വ്യവസായ പാര്‍ക്കിനുമായി 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു. 22 ധാരാണാപത്രങ്ങള്‍ ചൈനയുമായി ഒപ്പിട്ടുവെന്നും, ഇതിലൂടെ സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഗര്വാളിനൊപ്പമുണ്ടായിരുന്ന രാജ്യസഭാംഗവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേറ്റ് വിഭാഗം പ്രസിഡന്റുമായ പരിമള്‍ നത്വാനി പറഞ്ഞു.
ടെക്സ്റ്റൈല്‍, വ്യവസായ പാര്‍ക്കുകള്‍ക്കു പുറമെ ടെക്നോ-നോളജ് പാര്‍ക്കിനും ധാരണയിലെത്തിയെന്ന് അഗര്‍വാള്‍ വിശദീകരിച്ചു. 19,000 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. 20 സ്ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്താകും ഇത് സ്ഥാപിക്കുക. ഗുജറാത്തിലെ വ്യവസായികള്‍ വന്‍തോതില്‍ ചൈനീസ് ഫര്‍ണിച്ചര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. കണ്ട്ല തുറമുഖം വഴിയാണിത്.
കണ്ട്ല കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ പാര്‍ക്ക് തുടങ്ങുന്ന കാര്യം ചൈനീസ് വ്യവസായികളുമായി സംസാരിച്ചു. ഇവിടെ ചൈനീസ് സംരംഭകര്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് സംസ്ഥാനത്ത് നേരിട്ട് വില്ക്കാന് അനുമതി നല്‍കും. ഇതു പ്രായോഗികമല്ലെങ്കിലും ഇരുകൂട്ടര്‍ക്കും ഗുണകരമാണ്. ഇക്കാര്യത്തില്‍ ചൈനയുടെ പ്രതികരണം കാക്കുകയാണെന്നും അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: