കൊച്ചി: കൊച്ചിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിലെ നിശാപ്പാര്ട്ടിക്കിടെ പിടിയിലായവരില്‍ പ്രമുഖ റഷ്യന്‍ സംഗീതജ്ഞനായ മാര്‍ക്കലോവോ വാസലിയും. ഇദ്ദേഹത്തില്‍നിന്നും പിടികൂടിയത് വീര്യം കൂടിയ കെറ്റാമിന്‍, അഡ്വഞ്ചര്‍ വണ്‍ എന്നീ മയക്കുമരുന്നുകളാണ്.
മാര്‍ക്കലോവോ വാസിലിയുടെ പേരില്‍ ലെ മെറിഡിയന് ഹോട്ടലില്‍ നടത്തിയ നിശാപ്പാര്‍ട്ടി സംഘടിപ്പിച്ചത് ബെംഗളൂരുവില്‍നിന്നുള്ള മലയാളികളാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കര്‍ വെളിപ്പെടുത്തി.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ലെ മെറിഡിയനില്‍ നടന്ന പാര്‍ട്ടിയില്‍ പോലീസ് പരിശോധന നടത്തിയത്. വ്യാപകമായി ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഡിസിപി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്.
മയക്കുമരുന്ന് കൈവശം വച്ച 6 പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കെറ്റമീന്‍, മരിജൂവാന, ഹാഷിഷും ബ്രൗണ്‍ഷുഗറും അടങ്ങിയ പൗഡര്‍, കഞ്ചാവ് തുടങ്ങി മയക്കുമരുന്നുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. സൈക്കോവ്സ്കി എന്ന പേരിലാണ് നിശാപ്പാര്‍ട്ടി സംഘടിപ്പിച്ചത്. ഫേസ് ബുക്കിലൂടേയും വാട്സാപ്പിലുമായിരുന്നു നിശാപ്പാര്ട്ടിയുടെ പ്രചാരണം. ഹോട്ടല്‍ അധികൃതരുടെ അറിവോടെയാണ് ഇത് സംഘടിപ്പിച്ചതെന്നാണ് പറയുന്നത്. റഷ്യന്‍ സംഗീതജ്ഞനെ കൂടാതെ പിടിയിലായ മറ്റ് അഞ്ച് പേരെയും ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ലെ-മെറിഡിയനിലെ റെയ്ഡ് ഒതുക്കിത്തീര്‍ക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി.
പിടിച്ചെടുത്തത് വീര്യം കൂടിയ മയക്കുമരുന്നുകള്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. കൊച്ചിയില്‍ ഇതിനുമുമ്പ് നടന്ന റെയ്ഡുകളും അവസാനം ഒന്നുമല്ലാതെ തീരുകയായിരുന്നു. കടവന്ത്രയിലെ ഡ്രീംസ് ഹോട്ടലിലും കൊച്ചിയിലെ ആഡംബര നൗകയിലും നിശാപ്പാര്ട്ടിക്കെതിരെ നടന്ന റെയ്ഡ് പിന്നീട് തുടരന്വേഷണങ്ങള്‍ ഇല്ലാതെ ഒതുങ്ങിതീരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: