തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണ. എന്നാല്‍ ഇതിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പരസ്യമായി രംഗത്തെത്തിയത് മുഖ്യമന്ത്രിക്കും ലീഗിനും സിപിഎമ്മിലെ പിണറായി പക്ഷത്തിനും വെല്ലുവിളിയായി.
മലബാര്‍ സിമന്റ്സിലെ അഴിമതി സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതാണെന്നും ഇത് അട്ടിമറിച്ചതാണെന്നുമുള്ള സൂചന നല്കി കായികമന്ത്രിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തിയതോടെ മലബാര്‍ സിമന്റ്സ് അഴിമതി സിപിഎമ്മിലും കോണ്‍ഗ്രസ്സിലും പുതിയ പോരിന് തുടക്കം കുറിച്ചു.
മലബാര്‍ സിമന്റ്സ് കേസില്‍ ആരോപണ വിധേയനായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ലീഗിനു ഒരുപോലെ പ്രിയപ്പെട്ടയാളാണ്. ഈ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ട്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിവാദ വ്യവസായി നല്കിയ പരസ്യം ദേശാഭിമാനി പ്രസിദ്ധീകരിച്ചതും തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ പഴയ കെട്ടിടം ചുളുവിലയ്ക്ക് രാധാകൃഷ്ണന് ഡയറക്ടറായ കമ്പനിക്ക് കൈമാറിയതും സിപിഎമ്മുമായുള്ള അടുത്ത ബന്ധമാണ് വ്യക്തമാക്കുന്നത്. രാധാകൃഷ്ണനുമായുള്ള അടുത്ത ബന്ധം വിവാദമായതോടെയാണ് സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന സി.ഉണ്ണിയെ മാറ്റിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ സിമന്റ്സില്‍ 100കോടിയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയിരുന്നു. അന്ന് വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളലീഗ് നേതൃത്വത്തോടും രാധാകൃഷ്ണന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.
പാലക്കാട് ഡിസിസി പ്രസിഡന്റ് അടക്കം ജില്ലാ നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് രാധാകൃഷ്ണന്റെ ആതിഥ്യം സ്വീകരിച്ച് വിനോദയാത്രവരെ നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും രാധാകൃഷ്ണന്റെ സ്വാധീനത്തിന് കുറവില്ലായിരുന്നു. എന്നാല്‍ ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മലബാര്‍ സിമന്റ്സിലെ അഴിമതി വിവാദമായതോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇപ്പോള്‍ സിബിഐ അന്വേഷണം നടന്നാല്‍ അത് ചെന്നെത്തുക ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കളിലേക്കാവുമെന്നതിനാല് സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതിയില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ലീഗിന്റെ സമ്മര്‍ദ്ദവും ഇതിനുപിന്നിലുണ്ടായിരുന്നു. എളമരം കരീമിലേക്ക് അന്വേഷണം നീണ്ടാല്‍ സിപിഎമ്മിനെ മാത്രമല്ല ബാധിക്കുക എന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. സിപിഎമ്മിലെ ഉന്നതരുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ നിലപാടെടുത്തത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് അന്വേഷണം വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ സിബിഐ അന്വേഷണം തീരുമാനിച്ചതാണെന്നും പിന്നെന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞുവച്ചത്.
പിണറായി വിഭാഗത്തെ ആക്രമിക്കാന്‍ കിട്ടിയ ആയുധമെന്ന നിലയിലാണ് വി.എസ്.മലബാര്‍ സിമന്റ്സ് അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എളമരം കരീമിനു പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയും വിഎസിനെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിലാണ് വി.എസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: