ഭാരതത്തിലെ നഗരങ്ങളില്‍ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കാതിരുന്നതിന്റെ വെളിച്ചത്തില്‍ അല്‍മിത്ര പട്ടേല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സുപ്രീംകോടതി ഉത്തരവായി. കൊല്‍ക്കത്ത മുനിസിപ്പല്‍ കമ്മീഷണര്‍ അസിംബര്മന് ചെയര്‍മാനായി നിയമിക്കപ്പെട്ട കമ്മറ്റി ഭാരതത്തിലെ നഗരങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് 2000-ാമാണ്ടില്‍ മുനിസിപ്പല്‍ ഖരമാലിന്യ (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 2000 എന്ന പേരില്‍ നിലനിന്നിരുന്നത്.
ഈ നിയമം മാലിന്യശേഖരണം, തരംതിരിക്കല്‍, മാലിന്യനീക്കം, സംസ്കരണം, മുന്നൊരുക്കങ്ങള്‍, മോണിറ്ററിംഗ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ്. ഈ നിയമത്തിലെ പോരായ്മകള്‍ തീര്‍ത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഭേദഗതികള്‍ 2015 ലെ ഖരമാലിന്യ സംസ്കരണ നിയമമായി പുറത്തുവരുന്നു.
2000ത്തിലെ ഖരമാലിന്യസംസ്കരണ നിയമംപോലും വേണ്ടപോലെ നടപ്പിലാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്നും ഉണ്ടെന്നത് പകര്‍ച്ചവ്യാധികളുടെ വര്‍ധനവിന്റെ തോതെടുക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. നിയമം വ്യക്തമായി അനുശാസിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതാണെവിടെയും കാണുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഒരുപക്ഷേ ഏറ്റവും കനത്ത തുക ബജറ്റില്‍ മാറ്റിവയ്ക്കുന്നത് ഖരമാലിന്യ സംസ്കരണത്തിനാണുതാനും.
പണം തിരിമറി ചെയ്യുന്നതിനും തട്ടിയെടുക്കുന്നതിനും മാലിന്യസംസ്കരണ ഫണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ലോക്കല്‍ ഫണ്ട് ഓഡിറ്ററുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. നഗരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് പെരുപ്പിച്ചെഴുതിയും മാലിന്യം കൈകാര്യം ചെയ്യുന്ന ആളുകളുടെയും വണ്ടികളുടെയും എണ്ണം കൂട്ടിയെഴുതിയും ഖജനാവിലെ പണം തട്ടിയെടുക്കുവാന്‍ ഖരമാലിന്യസംസ്കരണ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പതിവായിരിക്കുന്നു. ഇല്ലാത്ത സൗകര്യങ്ങളും സംവിധാനങ്ങളും മാലിന്യസംസ്കരണത്തിന് ഉപയോഗിച്ചതായും മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മാലിന്യസംസ്കരണം നടത്തുന്നത് കണ്ടുപഠിക്കാന്‍ വന്‍ സംഘം സന്ദര്‍ശനം നടത്തിയെന്ന കണക്കും കൂടിവരികയാണ്. കാര്യക്ഷമമായ മാലിന്യസംസ്കരണം മാത്രം നടക്കുന്നില്ല.
ആരോഗ്യകേരളത്തിനുമേല് കരിനിഴല്‍ പരത്തുന്ന അണുബോംബുകളായിട്ടാണ് പല തദ്ദേശ സ്വയംഭരണ പ്രദേശത്തും മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ഭൂഗര്‍ഭജല മലിനീകരണ തോത് വര്‍ധിച്ചതില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഖര-ദ്രവ മാലിന്യങ്ങള്‍ക്കുള്ള പങ്ക് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. മറ്റ് രംഗങ്ങളിലെപോലെ മാലിന്യ നിര്‍മാര്‍ജ്ജന രംഗവും അഴിമതിയുടെ കൂത്തരങ്ങായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കുടിവെള്ളത്തിലെത്തുന്ന മാലിന്യം ജലജന്യരോഗങ്ങളുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് നമ്മുടെ നാട്ടിലെ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാകാത്തതിന്റെ പ്രധാന കാരണം.
ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്ലായ്മയും ആത്മാര്ത്ഥതകുറവും അറിവില്ലായ്മയും അവഗണനയുമാണ് ഖരമാലിന്യസംസ്കരണം നടക്കാത്തതിന്റെ മറ്റൊരു കാരണം. മറ്റ് വികസനപദ്ധതികള്പോലെ കെട്ടിടങ്ങള്‍ നിര്‍മിച്ചും വണ്ടി വാങ്ങിയും ഉപകരണങ്ങള്‍ വാങ്ങിയും പണം ധാരാളം ചെലവഴിച്ചും ഖരമാലിന്യസംസ്കരണം നടക്കില്ല. അതിന് വൈദഗ്ദ്ധ്യവും പരിശീലനും കഴിവും ശാസ്ത്രബോധവുമുള്ള വിദഗ്ദ്ധരെയാണാവശ്യം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനഭരണ സംവിധാനവും ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ജനങ്ങളെ ഗതികേടിലാക്കുന്ന ഖരമാലിന്യ സംസ്കരണത്തിന് പരിഹാരം കാണാനാകും പുതിയ മാലിന്യ സംസ്കരണ നിയമം 2015 ന്.
നഗരവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഭാരതത്തില്‍ ഒരുദിവസത്തെ ഖരമാലിന്യ ഉല്‍പ്പാദനം ഒരുലക്ഷം മെട്രിക് ടണ്ണില്‍ കൂടുതലാണ്. ഇതില്‍ 59 നഗരങ്ങളില്‍ മാത്രം ഉല്‍പ്പാദനം പ്രതിദിനം 39031 ടണ്‍ ആണ്. ഇതില്‍ 12 ശതമാനം മാലിന്യം മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സംസ്കരണത്തിന് വിധേയമാകുന്നത്. 2010-11 കാലയളവില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മേഘാലയ, നാഗാലാന്റ്, ഒറീസ്സ, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് തങ്ങളുടെ ഖരമാലിന്യ സംസ്കരണ സംവിധാനത്തെക്കുറിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുള്ളൂ. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനെ അതിനെക്കുറിച്ച് അറിയിച്ചതുപോലുമില്ല.
കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡിലെ 2010-11 ലെ അംഗീകൃത കണക്കനുസരിച്ച് കൊച്ചി നഗരം 1999-2000 ആണ്ടില്‍ പ്രതിദിനം 347 ടണ്‍ മാലിന്യവും 2004-2005 കാലഘട്ടത്തില്‍ പ്രതിദിനം 400 ടണ്‍ മാലിന്യവും 2010-11 ല്‍ 150 ടണ്‍ മാലിന്യവുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ കൊച്ചി നഗരത്തിലെ പ്രതിദിന ഖരമാലിന്യ ഉല്‍പ്പാദനം 250 ടണ്‍ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 347 ടണ്ണും 400 ടണ്ണും ഉല്‍പ്പാദിപ്പിച്ചുവെന്ന് 1999-2000 ത്തിലും 2004-2005 ലും നല്കിയ പെരുപ്പിച്ച കണക്കുപ്രകാരം നഗരസഭ മാലിന്യസംസ്കരണത്തിന്റെ പേരില്‍ തട്ടിയെടുത്തത് കോടികളാണെന്ന് വ്യക്തം. പ്രതിദിനം 150 ടണ്‍ എന്നതില്‍നിന്നും 400 ടണ്‍ ആകുമ്പോള്‍ ഓടിയെന്ന് അവകാശപ്പെട്ട ലോറികളുടെ എണ്ണത്തിലും കൈകാര്യം ചെയ്ത തൊഴിലാളികളുടെ എണ്ണത്തിലും വന്‍ അഴിമതിയായിരിക്കും നടന്നിട്ടുണ്ടാകുക.
തിരുവനന്തപുരം പട്ടണത്തില്‍ 250 ടണ്‍ ഖരമാലിന്യമാണ് 2010-11 കാലഘട്ടത്തില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. കേരളത്തില്‍ മൊത്തം പ്രതിദിനം 8338 മെട്രിക് ടണ്‍ ഖരമാലിന്യമാണ് 2009-12 കാലഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത് എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ഖരമാലിന്യ ഉല്‍പ്പാദനത്തിന്റെ കണക്കില്‍ വലിയ അന്തരങ്ങള്‍ കാണുന്നു.
പ്രത്യേകിച്ചും കൊച്ചി നഗരത്തിലെ പ്രതിദിന ഖരമാലിന്യ ഉല്‍പ്പാദനത്തില്‍. സത്യസന്ധമായ കണക്ക് നല്‍കുന്നതുള്‍പ്പെടെ കൊച്ചി നഗരസഭ ഖരമാലിന്യ സംസ്കരണ കാര്യത്തില്‍ വലിയ അനാസ്ഥയാണ് കാണിക്കുന്നത്. ബ്രഹ്മപുരം മാലിന്യസംസ്കരണ യാര്ഡിനുവേണ്ടി സ്ഥലം വാങ്ങിയതുമുതല്‍ സംസ്കരണ സംവിധാനമൊരുക്കുന്നതിലെ ഓരോ ഘട്ടത്തിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. നഗരം വൃത്തിഹീനമായി കിടക്കുന്നതില്‍ ഭരണസംവിധാനം കാണിക്കേണ്ട ഉത്തരവാദിത്വം കാണാതെ വരുമ്പോള്‍ ഇത് സത്യമാണെന്ന് തോന്നിപ്പോകും.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2015 ലെ ഖരമാലിന്യ സംസ്കരണ നിയമം ഭാരതത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇതനുസരിച്ച് മാലിന്യം ഉറവിടത്തില്‍ തന്നെ മൂന്നായിത്തിരിക്കണം. നനഞ്ഞതും ജൈവവിഘടനശേഷിയുള്ളതും ഒരുതരം നനയാത്തതും ജൈവവിഘടനശേഷിയില്ലാത്തതും. മൂന്നാമത്തേത് വീടുകളില്‍നിന്നുള്ള വിഷമാലിന്യങ്ങള്‍ (മരുന്നുകള്‍, ബാറ്ററി, അണുനാശിനികള്‍, ഓയില്‍, ബള്‍ബുകള്‍, കീടനാശിനികള്‍ തുടങ്ങിയവ). ഉപയോഗിച്ച നാപ്കിന് ജൈവവിഘടനശേഷിയില്ലാത്ത വസ്തുക്കളുടെ ബിന്നുകളിലാണ് സൂക്ഷിക്കേണ്ടത്. നിര്‍മിതികള്‍ (കെട്ടിടാവശിഷ്ടങ്ങള്‍) പൊളിച്ച വേസ്റ്റ് ഖരമാലിന്യങ്ങളില്‍ കലര്‍ത്തരുത്.
അത് പ്രത്യേകം നീക്കം ചെയ്യേണ്ടതാണ്. ഖരമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. സ്ഥാപനങ്ങളിലെ മാലിന്യങ്ങളും മുമ്പേ പറഞ്ഞതുപോലെ മൂന്നായി തരംതിരിക്കണം. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ അത് സംസ്കരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചുമത്തുന്ന തുക (യൂസര്‍ഫീ) നല്കുവാന് ബാധ്യസ്ഥരാണ്. കാര്‍ഷികമാലിന്യങ്ങള്‍ തരംതിരിച്ച് നല്കുവാന് മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ചുമതലയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യം നീക്കം ചെയ്യേണ്ടതും നിയമം അനുശാസിക്കുന്നതുപോലെ സംസ്കരിക്കേണ്ടതുമായ ചുമതല സ്ഥാപനത്തിലെ സെക്രട്ടറിക്കാണ്. ഇതിന്റെ മേല്‍നോട്ട ഉത്തരവാദിത്വം സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനും.
മാലിന്യ സംസ്കരണത്തില്‍ മാലിന്യം കുറയ്ക്കല്‍, പുനരുപയോഗം, പുനഃചംക്രമണം, ഉല്‍പ്പന്നം പുനഃസൃഷ്ടിക്കല്‍ തുടങ്ങിയ തത്വങ്ങള്‍ നടപ്പിലാക്കണം. ഭൂമിയില്‍ മാലിന്യം കുഴിച്ചുമൂടുന്നത് മാലിന്യം അപകടരഹിതമാക്കിയതിനുശേഷമായിരിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ മാലിന്യത്തില്‍ മഴവെള്ളം വീഴുമ്പോള്‍ മാലിന്യം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസ്സുകളിലോ ഭൂഗര്ഭജലാശയത്തിലോ എത്താതെ നോക്കണം. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും ഒന്നോ അതിലധികമോ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് മുന്‍ഗണന നല്‍കണം.
മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുവാനും വ്യാവസായികാടിസ്ഥാനത്തില്‍ സംസ്കരിക്കുവാനും വേണ്ട സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശങ്ങളിലും മാലിന്യം കൈകാര്യം ചെയ്യാന്‍ വേണ്ട പരിശീലനം ജനങ്ങള്‍ക്ക് നല്‍കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. 10000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയങ്ങള്‍ക്കും 200 വീടുകളുള്ള ഫഌറ്റ് സമുച്ചയങ്ങള്‍ക്കും തനതായ മാലിന്യസംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. 50 കിലോ മീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ക്കായി പൊതുവായ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ തെറ്റില്ല.
2015 ലെ പുതിയ നിയമം വന്നതിനുശേഷം ആറ് മാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും മാലിന്യം കൈകാര്യം ചെയ്യാന്‍ വേണ്ട പരിശീലനം ജനങ്ങള്‍ക്ക് നല്‍കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. 10000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയങ്ങള്‍ക്കും 200 വീടുകളുള്ള ഫഌറ്റ് സമുച്ചയങ്ങള്‍ക്കും തനതായ മാലിന്യസംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്.
50 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ക്കായി പൊതുവായ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ തെറ്റില്ല. 2015 ലെ പുതിയ നിയമം വന്നതിനുശേഷം ആറ് മാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാന മാലിന്യ നിര്‍മാര്‍ജന നയം കണക്കിലെടുത്ത് കുറ്റമറ്റ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കണം. ഖരമാലിന്യ സംസ്കരണം ഉറപ്പാക്കുവാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ചട്ടങ്ങള്‍ എന്നിവ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നിര്‍മിക്കണം. ഖരമാലിന്യശേഖരണം, തരംതിരിക്കല്‍, മാലിന്യനീക്കം, സംസ്കരണം, പുറന്തള്ളല്‍ എന്നിവ സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കി ഖരമാലിന്യ സംസ്കരണം പ്രായോഗികമായി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും ജില്ലാ ഭരണാധികാരികള്‍ക്കുമാണ്.
വീടുകളില്‍നിന്നും മാലിന്യം ശേഖരിക്കണം. മാരകവിഷമാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. ജൈവവിഘടന ശേഷിയില്ലാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് സൂക്ഷിക്കുവാനുള്ള സ്ഥലവും സംവിധാനങ്ങളും സംസ്കരണ യാര്‍ഡുകളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുമാലിന്യസംസ്കരണ പ്ലാന്റുകളും അവയ്ക്ക് വേണ്ട സ്ഥലവും സംവിധാനങ്ങളും ഒരുക്കുവാന്‍ നിയമത്തില്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്.
മാലിന്യസംസ്കരണത്തിന് വേണ്ട സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2015 ഖരമാലിന്യ സംസ്കരണ നിയമത്തിലെ പ്രത്യേകതയാണ്. മാലിന്യം കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യപരിപാലനവും അതിനുവേണ്ട സംവിധാനങ്ങളും നിയമത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 2015 ലെ കേന്ദ്രസര്‍ക്കാരിന്റെ ഖരമാലിന്യ സംസ്കരണ നിയമം കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ജനങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് പ്രാദേശിക സര്‍ക്കാരുകള്‍ സജീവമായും ആത്മാര്‍ത്ഥമായും ഏറ്റെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: