മുംബൈ: ലെഗ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഒരിന്നിങ്സില്‍ പത്തു പാക്കിസ്ഥാന് ബാറ്റ്സ്മാന്മാരെ പുറത്താക്കിയവര്ഷം കുര്‍ളയിലെ ഈ കുഞ്ഞു മാന്ത്രികന് ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ആ ഒമ്പതു വയസുകാരന് ജംബോയുടെ 1999ലെ വിസ്മയ പ്രകടനത്തിന് തൊട്ടടുത്തെത്തി. അവനു പേര് മുഷീര്‍ ഖാന്. കുഞ്ഞു പ്രതിഭയുടെ ബൗളിങ് സ്റ്റാറ്റിറ്റിക്സ് ഇങ്ങനെ: 14-9-9-9. കുംബ്ലെയ്ക്ക് സമാനനാകാന് ഒരു വിക്കറ്റിന്റെ കുറവുമാത്രം.
ആസാദ് മൈതാനിയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് പതിനാലു വയസിനു താഴെയുള്ളവര്‍ക്കായി ഒരുക്കിയ വേനല്‍ക്കാല സെലക്ഷന് ക്യാംപിലെ ദ്വിദിന മത്സരത്തിലാണ് ഇടംകൈയന്‍ മുഷീറിന്റെ കണ്ണഞ്ചിപ്പിക്കുന്ന പന്തേറ്. കളിയില്‍ ആകെ 12 വിക്കറ്റുകള്‍ മുഷീര്‍ പിഴുതു. കൂടാതെ 48 റണ്‍സും കുറിച്ച അവന് വിരാറിനെ കീഴടക്കി സെമിയിലെത്താന്‍ ദാദര്‍ യൂണിയനെ സഹായിച്ചു.
പത്തു വിക്കറ്റും സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഒരു ക്യാച്ച് ഫീല്‍ഡറുടെ തൊട്ടു മുന്നില്‍ വീണുപോയി. അവശേഷിച്ചയാളെ സഹബൗളര് പുറത്താക്കുകയും ചെയ്തു. എന്നാലും നേട്ടത്തില്‍ സന്തോഷം, മുഷീര്‍ പറഞ്ഞു. ലൈനിലും ലെങ്തിലു മാണ് ശ്രദ്ധിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പുത്തന്‍ താരോദയം സര്‍ഫറാസ് ഖാന്റെ സഹോദരന് കൂടിയാണ് മുഷീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: