അടല്‍ പെന്ഷന് യോജന (എപിവൈ)
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാണ് അടല്‍ പെന്ഷന് യോജന എന്ന എപിവൈ. അസംഘടിത മേഖലയെ ലക്ഷ്യമിടുന്ന പദ്ധതി. വാര്‍ധക്യത്തില്‍ സാമ്പത്തിക അവശതയ്ക്കൊരു പരിഹാരം. ജോലി ചെയ്യാനാകാത്ത അവസ്ഥയില്‍ കൈത്താങ്ങാകും എപിവൈ. പ്രതിമാസ പെന്ഷന് നല്കുന്നു ഇതിലൂടെ.
18-40 വയസുകള്‍ക്കിടയിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകാര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അടയ്ക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ 60 വയസിനു ശേഷം പെന്ഷന് ലഭിക്കും. പെന്‍ഷനര്‍ മരിച്ചാല്‍ അവകാശിക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള സാഹചര്യവും ഉണ്ട്.
ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ക്ക് എപിവൈയില്‍ അംഗമാകാം. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന പദ്ധതിയില്‍ 1,000 മുതല്‍ 5,000 രൂപ വരെ പെന്ഷന് ലഭിക്കും.
1,000 രൂപ പെന്ഷന് ലഭിക്കണമെങ്കില്‍ പ്രതിമാസം 181 രൂപ അടയ്ക്കണം. ഈ വിഭാഗത്തിലുള്ള പെന്‍ഷനര്‍ മരിച്ചാല്‍ അവകാശിക്ക് 1.7 ലക്ഷം രൂപ ലഭിക്കും. അടയ്ക്കുന്ന തുകയ്ക്കനുസരിച്ച് പെന്‍ഷനിലും അവകാശിക്ക് ലഭിക്കുന്ന തുകയിലുമെല്ലാം വ്യത്യാസമുണ്ടാകും. ബാങ്കുകളുമായി ബന്ധപ്പെട്ടാണ് അപേക്ഷയും മറ്റു കാര്യങ്ങളും.
സ്വച്ഛ് ഭാരത് അഭിയാന്
ലോക ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ശുചീകരണ പദ്ധതികളിലൊന്ന്. ശുചിത്വമുണ്ടായാല്‍ മാത്രമെ രാജ്യത്തിനു പുരോഗതി കൈവരിക്കാനാകൂയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരിച്ചറിവിന്റെ ഫലമാണ് സ്വച്ഛ് ഭാരത് അഭിയാന്. രാജ്യത്തിന്റെ മുക്കും മൂലയും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് മോദി തന്നെ ചൂലെടുത്തപ്പോള്‍ അത് വിപ്ലവമായി. റോഡ് ശുചീകരണം പ്രധാനമന്ത്രിയുടെ ജോലിയല്ലെന്നു പറഞ്ഞ് പുച്ഛിച്ചവരും, ഇതൊന്നും കണ്ടില്ലെന്നു നടിച്ചവരുമെല്ലാം ചൂലുകളുമായി തെരുവിലേക്കിറങ്ങി.
മോദിയെ പിന്തുടര്ന്ന് പ്രമുഖ വ്യക്തികളും, സംഘടനകളും, സര്‍ക്കാര്‍-സ്വകാര്യ മേഖലകളുമെല്ലാം രംഗത്തിറങ്ങിയതോടെ എക്കാലത്തെയും വലിയ യജ്ഞത്തിനാണ് സ്വതന്ത്ര ഭാരതം സാക്ഷിയായത്. 2014ലെ ഗാന്ധി ജയന്തി ദിനത്തില്‍ രാജ്ഘട്ടില്‍ നരേന്ദ്ര മോദി പദ്ധതിക്ക് ഔപചാരികമായി തുടക്കമിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സച്ചിന് ടെണ്ടുല്‍ക്കറും, ബാബ രാംദേവും, കമലഹാസനും, ശശി തരൂരുമടക്കമുള്ളവര്‍ സ്വച്ഛ ഭാരതിന്റെ ഭാഗമായി. എസ്.പി. ബാലസുബ്രഹ്മണ്യം, വിവിഎസ് ലക്ഷ്മണ്, അമല തുടങ്ങിയവര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരുമായി.
കേവലം വഴിയോര ശുചീകരണം മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ ജീവിതം വീടുകളില്‍ തുടങ്ങാനും, ജനങ്ങളില്‍ ശുചിത്വ ബോധം നിറയ്ക്കാനും സ്വച്ഛ് ഭാരതിനായി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കക്കൂസുകള്‍ നിര്‍മിച്ചു നല്‍കുക. ഗ്രാമങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുക, ഡ്രൈനേജ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.
മെയ്ക്ക് ഇന്‍ ഇന്ത്യ
രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിലെ സുപ്രധാന കാല്‍വയ്പ്പ്. ഭാരതത്തെ പ്രധാന നിര്‍മാണ ഹബ്ബ് ആക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി. രാജ്യാന്തര വ്യവസായ ഭീമന്മാരെ ഭാരത മണ്ണിലെത്തിച്ച് ഉല്പന്നങ്ങള് ഇവിടെ തന്നെ നിര്‍മിക്കാന്‍ സൗകര്യമൊരുക്കുന്നു. ഇതിലൂടെ രാജ്യത്തെ യുവതലമുറയ്ക്ക് തൊഴില്‍ ഉറപ്പാക്കാനും, വിവിധ തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യം സ്വന്തമാക്കാനും സഹായിക്കുന്നു.
ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ടെക്സ്റ്റൈല്‍സ്, പോര്‍ട്ട്, ഏവിയേഷന്‍, ലെതര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, റെയി്ല്‍വേ, യന്ത്ര നിര്‍മാണം, ഡിസൈനിങ്, പുനരുപയോഗ ഊര്‍ജം, മൈനിങ്, ബയോ ടെക്നോളജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ പദ്ധതി നടപ്പാക്കും. പ്രതിരോധ രംഗത്ത് 3.4 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ക്ക് തുടക്കമിട്ടു.
ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന
ഗ്രാമീണ ജനതയ്ക്ക് ഇടതടവില്ലാതെ വൈദ്യുതിയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഗ്രാമത്തിലെ വീടുകള്‍ക്കും, കര്‍ഷകര്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കും പദ്ധതിയിലൂടെ. ഭാരതത്തെ സമ്പൂര്‍ണ വൈദ്യുത രാജ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പദ്ധതി. ഇതിനായി വിദൂര ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.
കര്‍ഷകര്‍ക്ക് മുടക്കമില്ലാതെ വൈദ്യുതിയെന്നതിനൊപ്പം മികച്ച പമ്പ് സെറ്റുകള്‍ നല്‍കാനും പദ്ധതിയുണ്ട്. സബ്സിഡി നിരക്കിലാകും പമ്പ് സെറ്റുകള്‍ നല്‍കുക. മെച്ചപ്പെട്ട ജലസേചനത്തിനൊപ്പം വൈദ്യുതി ലാഭിക്കുകയെന്നതും ലക്ഷ്യം.
മുദ്രബാങ്ക്
മൈക്രോ ഫിനാന്‍സ് സംരംഭകരെയും ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് മൈക്രോ യൂനിറ്റ്സ് ഡവലപ്മെന്റ് റീ ഫൈനാന്‍സ് ഏജന്‍സി ബാങ്ക് എന്ന മുദ്ര ബാങ്ക്. ചെറുകിട സംരംഭകരെ സാമ്പത്തികമായി സഹായിക്കുകയെന്നത് പ്രാഥമിക ലക്ഷ്യം. മുഖ്യധാര ബാങ്കുകളുടെ പരിധിക്കു പുറത്തുള്ളവരെയാണ് മുദ്ര ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്.
2013ലെ ദേശീയ സാംപിള്‍ സര്‍വെയുടെ അടിസ്ഥാനത്തില്‍ 5.77 കോടി ചെറുകിട വ്യവസായങ്ങളുണ്ട് രാജ്യത്ത്. ഇവയെ സഹായിക്കലും ഉന്നമനവും പ്രധാന ലക്ഷ്യം. 20,000 കോടി രൂപ മൂലധനത്തിലാണ് ഏപ്രില്‍ എട്ടിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.
പ്രധാനമന്ത്രി ഗ്രാമ സിന്‍ചായി യോജന
രാജ്യത്തെ ഗ്രാമഗ്രാമാന്തരങ്ങളിലെ കാര്‍ഷിക ഭൂമികളില്‍ ജലസേചന സൗകര്യമൊരുക്കുകയെന്ന ബൃഹദ് പദ്ധതി. മണ്ണിനെ ജലസമൃദ്ധമാക്കി കര്‍ഷകരുടെ കണ്ണീരൊപ്പുക ലക്ഷ്യം. കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും നീക്കം. ഇതിലൂടെ കര്‍ഷകരുടെ ഭൂമിയുടെയും വിളകളുടെയുമെല്ലാം സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കും.
പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമ യോജന
2019 ഓടെ രാജ്യത്തെ ഗ്രാമങ്ങളെ സമ്പൂര്‍ണ വികസന വഴിയിലേക്ക് എത്തിക്കുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്നമാണ് പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഓരോ എംപിയും തങ്ങളുടെ നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമം ഏറ്റെടുത്ത് വികസനത്തിന് കളമൊരുക്കുകയെന്നതാണ് പദ്ധതിയുടെ അന്തസത്ത. ഏറ്റെടുക്കുന്ന ഗ്രാമത്തിന്റെ അടിസ്ഥാന തലത്തിലടക്കമുള്ള വികസനം എംപിയുടെ ഉത്തരവാദിത്വം. ഇതിനായി പ്രത്യേക ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. എംപി ഫണ്ട് ഉപയോഗിച്ചും മുന്നോട്ടു പോകാം.
പദ്ധതിയെ ആദ്യം അവഗണിച്ച പ്രതിപക്ഷ എംപിമാര്‍ പോലും പിന്നീട് ഇതിന്റെ ആരാധകരായി. കേരളത്തിന് അനുയോജ്യമല്ല പദ്ധതിയെന്നു പറഞ്ഞ് പൂര്‍ണമായി മുഖം തിരിച്ചു നിന്ന നമ്മുടെ എംപിമാര്‍ പോലും ആദര്‍ശ് ഗ്രാമ യോജനയില്‍ ആവേശത്തോടെ പങ്കാളികളായി.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിന് പ്രയോജനകരമാണ് പദ്ധതി. പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ, നിയമപ്രകാരമുള്ള രക്ഷിതാവിനോ പദ്ധതി തുടങ്ങാം. പെണ്‍കുട്ടികളുടെ പേരില്‍ ബാങ്കുകളിലോ, പോസ്റ്റ് ഓഫീസുകളിലോ അക്കൗണ്ട് ആരംഭിക്കണം. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ട് തുടങ്ങുന്ന രക്ഷിതാവിന്റെ തിരിച്ചറിയല്‍ രേഖ സഹിതം ആവശ്യമായ ഫോം പൂരിപ്പിച്ചു നല്കിയാല് മതി.
മിനിമം നിക്ഷേപിക്കേണ്ട തുക ഒരു വര്‍ഷം 1,000 രൂപ. 100 രൂപയുടെ ഗുണിതങ്ങളായി എത്ര തുകയും നിക്ഷേപിക്കാം. പരമാവധി 1,50,000 രൂപ വരെ. നിക്ഷേപ കാലാവധി 14 വര്‍ഷം. 9.1 ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതിയുടെ മെച്ചം. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുകയോ, വിവാഹത്തോടനുബന്ധിച്ചോ (ആദ്യം ഏതാണെങ്കില്‍ ആ അവസരത്തില്‍) അക്കൗണ്ട് അവസാനിപ്പിക്കാം. പതിനെട്ടു വയസ് പൂര്‍ത്തിയായാല്‍ ഉന്നതപഠനത്തിന് പകുതി തുക പിന്‍വലിക്കാനും അവസരം.
കൃഷി ആംദാനി ബീമാ യോജന
കര്‍ഷക സൗഹൃദമാണ് മോദി സര്‍ക്കാര്‍ എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് പദ്ധതി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ സര്‍ക്കാര്‍ നികത്തുന്നു. സമീപ കാലത്ത് രാജ്യം നേരിട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതത്തില്‍നിന്ന് കര്‍ഷകരെ മുക്തമാക്കാന്‍ നടപടിയിലൂടെ കഴിഞ്ഞു.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന
പതിനെട്ട് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാ സേവിങ്സ് ബാങ്ക് ഉടമകള്‍ക്കും പദ്ധതിയില്‍ അംഗമാകാം. 330 രൂപ വാര്‍ഷിക പ്രീമിയമുള്ള പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
പ്രധാനമന്ത്രി ജന്‍ ധന് യോജന
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാങ്ക് അക്കൗണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിക്ക് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ പദ്ധതികളിലൊന്നായ ജന്‍ ധന് യോജന പ്രകാരം അക്കൗണ്ടില്ലാത്ത എല്ലാ ഭാരത പൗരന്മാര്ക്കും സീറോ ബാലന്‍സ് അക്കൗണ്ടും, റു പേ ഡെബിറ്റ് കാര്‍ഡും, ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അക്കൗണ്ട് തുടങ്ങി ആറു മാസം തികഞ്ഞാല്‍ 5,000 രൂപ ലോണ്‍ ലഭിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. പദ്ധതി മുന്നോട്ടു പോകുന്നതോടെ എല്ലാ പൗരന്മാര്ക്കും അക്കൗണ്ടുള്ള രാജ്യമാകും ഭാരതം.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
പതിനെട്ടു മുതല്‍ 70 വയസു വരെയുള്ളവരെ ലക്ഷ്യമിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. എല്ലാ സേവിങ്സ് ബാങ്ക് ഉടമകള്‍ക്കും പദ്ധതിയില്‍ ചേരാം. ഒന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ ഒന്നു മാത്രം പ്രയോജനപ്പെടുത്താം. 12 രൂപ മാത്രം വാര്‍ഷിക പ്രീമിയം അടയ്ക്കേണ്ടുന്ന പദ്ധതി സാധാരണക്കാരുടെ അക്ഷയപാത്രമാകും. അപകടങ്ങളും മറ്റും സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ബാങ്കുകളുമായി ചേര്‍ന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും, സ്വകാര്യ മേഖലയിലെ ചില ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: