സ്വതന്ത്രഭാരത ചരിത്രത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവയിലെല്ലാം നേട്ടങ്ങളങ്ങള് കൊയ്തെടുക്കുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രിയുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമസ്വരാജും നൂറോളം രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു.
ഒബാമയുമായി താഴെക്കിടയില്‍നിന്നും ഉയര്‍ന്നുവന്നവന്‍ എന്ന വൈകാരികമായ ബന്ധം ഉണ്ടാക്കിയതും മോദിയുടെ നേട്ടം തന്നെ. ചൈനയുമായി അടുത്തുകൊണ്ടിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളെ ഭാരതവുമായി സൗഹൃദത്തിലാക്കിയതും. ചൈനയുടെ ഭീഷണിയെ അവഗണിച്ച് വിയറ്റ്നാമുമായി ഉണ്ടാക്കിയ സൗഹൃദവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വാധീനം ശക്തമാക്കിയതുമൊക്കെ അത്ഭുതത്തോടെയാണ് പലരും കാണുന്നത്.
മോദിയുടെ ഓരോ വിദേശ സന്ദര്‍ശനത്തിലും പ്രവാസി ഭാരതീയര്‍ കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്. മാത്രമല്ല, യാത്രക്കു ചെല്ലുന്നതിനു മുന്‍പുതന്നെ ആ രാഷ്ട്രത്തെക്കുറിച്ച് നല്ല ‘ഹോംവര്‍ക്ക്’ ചെയ്യുകയും രാഷ്ട്രത്തലവന്മാരുമായി തുടര്‍ന്നും സൗഹൃദം പാലിക്കുന്നതും മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണ്.
സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതുതന്നെ ഏവരേയും ഞെട്ടിച്ചിരുന്നു. ക്ഷണിച്ചവരെല്ലാം എത്തുക കൂടി ചെയ്തപ്പോള്‍ ആറരപതിറ്റാണ്ടിനിടെ ഭാരതം കണ്ട ഏറ്റവും മികച്ച ആദ്യ ചടങ്ങായിമാറി അത്.
അധികാരമേറ്റ ഉടന്‍തന്നെ തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഭൂട്ടാന് തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത വിളിച്ചോതുന്നു. ചൈനയുടെ സാന്നിദ്ധ്യം ഭാരതസുരക്ഷിതത്ത്വത്തിന് ഭീഷണിയായി നിലകൊള്ളുന്ന സാഹചര്യത്തില്‍ നയതന്ത്രപ്രാധാന്യം അര്‍ഹിച്ച യാത്രയായിരുന്നു മോദിയുടേത്. ശ്രീലങ്കയിലെ വംശീയപോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന ജാഫ്ന സന്ദര്‍ശിച്ചതും തമിഴ്വംശജരുമായി ഉണ്ടാക്കിയ വൈകാരിക അടുപ്പവും ഏറെ പ്രധാനമാണ്. പുതിയ കച്ചവടബന്ധങ്ങളും പുതിയ രാഷ്ട്രീയ സമവാക്യവും ഈ യാത്രയിലൂടെ ഉണ്ടാക്കി.
ബ്രസീലില്‍ നടന്ന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സില്‍ ന്യൂ ഡവലപ്മെന്റ് ബാങ്ക് എന്ന പുതുസംരംഭത്തിന് തുടക്കം കുറിക്കാനായി. അതിന്റെ ആദ്യ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിനു നേടിയെടുക്കാനും കഴിഞ്ഞു.
ജപ്പാന്‍യാത്രയും പരിപൂര്‍ണ വിജയമായിരുന്നു. ഭാരത സമ്പദ്വ്യവസ്ഥയ്ക്ക് കുതിപ്പേകുന്ന വന്‍ നിക്ഷേപമടക്കമുള്ള കരാറുകള്‍ ഈ യാത്രയില്‍ യാഥാര്‍ത്ഥ്യമായി. ബുള്ളറ്റ് ട്രെയിനുകള്‍ക്കും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ജപ്പാന്റെ സഹകരണത്തോടെ 60,000 കോടി മുതല്‍ 70,000 കോടി വരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 35 ബില്യണ്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്ത് നിക്ഷേപിക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് സഹകരണവും നിക്ഷേപവും വാഗ്ദാനം ചെയ്തതും മോദിയുടെ യാത്രയുടെ ചരിത്രപരമായ വിജയമായി.
മ്യാന്‍മറിലേക്കായിരുന്നു അടുത്ത യാത്ര. മ്യാന്മറിലൂടെ തായ്ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള കച്ചവടപാതകള്‍ തുറക്കുന്നതോടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കും. ഫിജിയിലേക്കുള്ള യാത്ര വ്യക്തമായ കാഴ്ചപ്പാടോടുകൂടിയതും പദ്ധതികളോടെയുമായിരുന്നു. ചൈനയുടെ പങ്കാളിത്തത്തിന് തത്തുല്യമോ അതിനേക്കാള്‍ ഒരുപടി മുകളിലോ ഭാരതത്തിന്റെ വ്യാപാര-നിക്ഷേപലക്ഷ്യങ്ങള്‍ ഫിജിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു ഉറപ്പ്. ഇപ്പോള്‍ ഫിജിയിലെമൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം ചൈനയുടേതാണ്.
ഓസ്ട്രേലിയയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അങ്ങോട്ടുള്ള യാത്ര. പ്രതിരോധ-സാമ്പത്തിക മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തിയ നിരവധി കരാറുകള്‍ക്ക് ഈ യാത്ര സഹായകമായി. മേക് ഇന്‍ ഇന്ത്യക്ക് നിക്ഷേപ വാഗ്ദാനം. അഞ്ഞൂറ് ടണ്‍ യൂറേനിയം വിതരണം ചെയ്യുവാനുള്ള ന്യൂക്ലിയര്‍ കരാര്‍, സുരക്ഷാ സഹകരണം എന്നിവ ചിലതുമാത്രം.
36 അത്യാധുനിക റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രദ്ധേയമായ നേട്ടമായിരുന്നു ഫ്രാന്‍സ് യാത്രയിലെ പ്രധാനം. സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ പങ്കാളിത്തം സെമി ഹൈസ്പീഡ് ട്രെയിന്‍ ഭാരതത്തില്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കും ധാരണയായി. ജെയ്താപൂരില്‍ അറ്റോമിക് പ്ലാന്റ് നിര്‍മിക്കാനും വ്യവസ്ഥയായി.
അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള യുറേനിയം നല്‍കാനുള്ള കാനഡയുടെ തീരുമാനമാണ് ആ യാത്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. 42 വര്‍ഷത്തിനുശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി കാനഡയിലെത്തുന്നത്. സൈബര്‍ സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം മറ്റു നിരവധി കരാറുകളും നേടിയെടുക്കാന്‍ കഴിഞ്ഞു.
ഊര്‍ജം, സ്കില്‍ ഡവലപ്മെന്റ്, സയന്‍സ് ആന്റ് ടെക്നോളജി, ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ എന്നിങ്ങനെ നിരവധി മേഖലകളില്‍ ജര്‍മനിയുടെ പങ്കാളിത്തം ഉറപ്പാക്കിയതിനുശേഷമായിരുന്നു അവിടെനിന്നുള്ള മടക്കം.
ഭാരതത്തിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാകാന്‍ അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഐക്യരാഷ്ട്രസഭ യോഗ ഔദ്യോഗികമായി അംഗീകരിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്.
ചൈന, ദക്ഷിണകൊറിയ, മംഗോളിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം തിരിച്ചുവരവെ യുഎന്‍ സെക്രട്ടറി ജനറല്‍ മോദിയെ പ്രശംസിച്ചതും ഇതുവരെ നെഹ്റു അടക്കമുള്ള മറ്റൊരു പ്രധാനമന്ത്രിക്കും നേടിയെടുക്കാന്‍ കഴിയാത്ത ആദരവാണ്. മോദിയുടെ പ്രവര്‍ത്തനം അന്താരാഷ്ടാതലത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു ബാന്‍ കി മൂണിന്റെ ആവശ്യം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തനിക്ക് വിസ നിഷേധിച്ച രാജ്യത്തിന്റെ തലവനോടൊപ്പം തലയുയര്‍ത്തിനിന്ന് ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയുമായുള്ള ബന്ധം ഏറെ മോശമായ നിലയിലായിരുന്നു. അതിനെമാറ്റിയെടുക്കാന് മോദിക്ക് യാത്രയിലൂടെ കഴിഞ്ഞു.
ഭീകരവാദത്തിനെതിരെ പുതിയ സഖ്യം, ഇന്ത്യന്‍ നേവിയുമായി ടെക്നോളജി സഹകരണം, പ്രതിരോധ രംഗത്തെ സഹകരണം, അലഹാബാദ്, അജ്മീര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്മാര്‍ട്ട്സിറ്റി നിര്‍മിക്കാനുള്ള സഹകരണം, 500 നഗരങ്ങള്‍ക്ക് ജലം ലഭ്യമാക്കാനുള്ള പദ്ധതി, 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരകരാര്‍ തുടങ്ങിയവയുമായി വിജയശ്രീലാളിതനായിട്ടായിരുന്നു അമേരിക്കയില്‍ നിന്നുള്ള മടക്കം. സാധാരണ ഭാരത പ്രധാനമന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശനം അവിടുത്തെ പത്രങ്ങളിലെ ഉള്‍പ്പേജുകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ ഇത്തവണ അവര്‍ ആഘോഷിക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി ചൈന, മംഗോളിയ, ദക്ഷിണകൊറിയ സന്ദര്‍ശനത്തിലൂടെ രണ്ടുലക്ഷത്തി അറുപത്തിനാലായിരം കോടിയുടെ നിക്ഷേപവുമായാണ് മോദി തിരിച്ചെത്തിയത്. മൂന്ന് രാജ്യങ്ങളുമായി 67 കരാറുകളിലും ഒപ്പുവച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രാഷ്ട്രീയമായി പരിഹരിക്കാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: