ജനോപകാരപ്രദമായ നിരവധി പദ്ധതികളും നടപടികളും കൊണ്ട് സമ്പന്നമാണ് മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം. ജനരോഷത്തിന് ഇടയാക്കുന്ന നടപടികളൊന്നും ചൂണ്ടിക്കാട്ടാനില്ല. നേട്ടങ്ങള്‍ നിരവധി. അവയില്‍ ചിലത്…
- സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇക്കാലത്ത് രാജ്യത്തുണ്ടായിട്ടില്ല. മറിച്ച് മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറെ കുറഞ്ഞു. പോലീസിന്റെ കണക്കു പ്രകാരം ഉത്തര്‍പ്രദേശില്‍ മുന്കാലങ്ങളിലുണ്ടായതിന്റെ പകുതി പോലും സംഘര്‍ഷങ്ങളില്ല. പോലീസിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന മേഖലയില്‍ പോലും സ്ഥിതി ശാന്തം. 600 വര്‍ഗീയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ പകുതിയോളം നിസാരം. മുസ്ലീം സ്ത്രീയുടെ മാല മോഷ്ടിച്ച ഹിന്ദു യുവാവിനെതിരെയുള്ള കേസ് പോലും വര്‍ഗീയ കുറ്റങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി.
- കര്‍ഷകരുടെ ക്ഷേമമാണ് മുഖ്യമെന്നു തെളിയിച്ച് ബാലിയിലെ ലോക വ്യാപാര സംഘടനാ യോഗത്തില്‍ കടുത്ത നിലപാടെടുത്തു. ഭക്ഷ്യസബ്സിഡി നല്‍കാനാവില്ലെന്ന വികസിത രാജ്യങ്ങളുടെ നിലപാട് തള്ളി. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദങ്ങള്‍ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നിലകൊണ്ടത്. മന്മോഹന് സര്‍ക്കാര്‍ ഒളിച്ചു കളിച്ച കരാറില്‍, എന്‍ഡിഎ സര്‍ക്കാരിന്റെ കര്‍ശന തീരുമാനം ലോക രാജ്യങ്ങളെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
- ഒക്ടോബര്‍ മാസത്തോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണവിധേയമാകും. അതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
- ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചില്ല.
- സാര്‍ക്ക് രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനായി മോദി സര്‍ക്കാരിന്. സാര്‍ക്ക് കൂട്ടായ്മയിലൂടെ പരസ്പര വിശ്വാസവും, മേഖലയുടെ വികസനവും സാധ്യമാക്കുക ലക്ഷ്യം.
- ഭാരതത്തിലെ വ്യവസായികള്‍ക്ക് ആത്മവിശ്വാസം നല്കി കൂടുതല്‍ മേഖലകളില്‍ നിക്ഷേപത്തിന് പ്രരിപ്പിച്ചു. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി തുടങ്ങി. റോഡുകള്‍ വികസിപ്പിക്കുന്നു. 230 മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ റെയ്ല്‍വെയ്ക്ക് നിര്‍ദേശം നല്കി.
- അവഗണിക്കപ്പെടേണ്ട രാജ്യമല്ല ഭാരതമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചു. ബാലി കരാര്‍, ബ്രിക്സ് ഉച്ചകോടി എന്നിവ ഭാരതത്തിന്റെ അപ്രമാദിത്തം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി.
- സൈന്യത്തിന്റെ ആധുനികീകരണത്തിന് പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം. ഒരു ഹെക്റ്ററില്‍ താഴെ ഭൂമി വേണ്ടുന്ന പ്രതിരോധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കി. ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും.
- സിബിഐ അടക്കമുള്ള ഏജന്‍സികളെ കളിപ്പാവയാക്കിയില്ല. ഇതിനെല്ലാം പുറമെ പാര്‍ട്ടിയുടെ മന്ത്രിമാരോടെല്ലാം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുമായി സംവദിക്കാന്‍ എത്തണമെന്ന് നിര്‍ദേശം നല്കി. അധികാരത്തിലേറാന്‍ സഹായിച്ചത് സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ വികാരങ്ങള്‍ കൂടി പരിഗണിച്ചാലേ ശരിയായി മുന്നോട്ടു പോകാനാകൂയെന്ന വിലയിരുത്തലില്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: