ഭാരതത്തിലും ഭാരത സമ്പദ്വ്യവസ്ഥയിലും ഭാരതസര്ക്കാരിലും വിശ്വാസം വീണ്ടുകിട്ടിയ ഒരു വര്‍ഷം. ഐഎംഎഫും മൂഡിയും മറ്റ് റേറ്റിംഗ് ഏജന്‍സികളും ചൈനയും ജപ്പാനും ആസ്ട്രേലിയയും ബ്രിക്സ് രാജ്യങ്ങളും അമേരിക്ക പോലും ഭാരതത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ തിരുത്തിക്കുറിച്ചു. ഭാരതം പറക്കാന്‍ തയ്യാറാകുന്നു എന്ന് ‘എക്കണോമിസ്റ്റ്’ വാരിക മുഖപ്രസംഗമെഴുതി. ഭാരതം ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലേക്ക്, നരേന്ദ്രമോദി ലോകനായകന്മാരുടെ മുന്‍പന്തിയിലെത്തി, ഭാരതത്തിന് ആഘോഷിക്കാനും അഭിമാനിക്കാനും ആശ്വസിക്കാനും ഏറെ. ഇതാണ് മോദി സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ നിരീക്ഷകര്‍ കണ്ട കാഴ്ച. ഇതുതന്നെ പല അഭിപ്രായസര്‍വേകളും സ്ഥിരീകരിക്കുകയും ചെയ്തു. ഇതൊന്നും ചെറിയ നേട്ടങ്ങളല്ല. പ്രധാനമന്ത്രി ആയതിനുശേഷം നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ ഊന്നല്‍കൊടുത്തത്, ലോകത്തിനുമുന്നില്‍ ഭാരതത്തെക്കുറിച്ചുള്ള നിലപാട് മാറ്റാനാണ്. സംഭവിക്കാത്ത, ഒരിക്കലും മാറാത്ത, വാസ്തവത്തില്‍ നന്നാകാന്‍ എളുപ്പമല്ലാത്ത-വൈമുഖ്യത്തോടെ മാറ്റത്തെ കാണുന്ന ഒരു ദേശമെന്ന തെറ്റായ ധാരണ മാറണം. ഭാരതം നിത്യനൂതനവും ചലനോന്മുഖവും ആധുനികതയെ വാരിപ്പുണരുന്ന പുരാതന സംസ്കാരവുമാണെന്ന സത്യം, ഭാരതം വീണ്ടും ലോകഗുരുസ്ഥാനത്തേക്ക് മുന്നേറാനുള്ള യത്നത്തിലാണെന്ന സന്ദേശം ലോകത്തെ അറിയിക്കാനാണ് മോദി നടത്തിയ വിദേശയാത്രകളത്രയും.
വ്യവസായരംഗത്തും കാര്‍ഷികരംഗത്തും ഉല്‍പ്പാദനരംഗത്തും ഭാരതം ഉയരണം. അതിനു പ്രതിബന്ധമാകുന്ന നിയമങ്ങളും മാനസികമായ മതില്‍ക്കെട്ടുകളും മറികടക്കണം. മോദി, മാക്രോ മാനേജ്മെന്റ് തലത്തില്‍ ഇതിലെല്ലാം ശ്രദ്ധിച്ചു. ഇനി ചെയ്യാനുള്ളത് ഏറെ കൊച്ചുകാര്യങ്ങള്‍, മൈക്രോ മാനേജ്മെന്റ്. അതിനിനിയും തുടക്കമായിട്ടില്ല. അടിത്തറയിടുകയാണ് മുഖ്യം. ഇവിടുന്നങ്ങോട്ട് നിര്‍മാണമാണ്. അത് വേഗം നടക്കും. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമായ പ്രകൃതിസമ്പത്തിനും ധാതുശേഖരങ്ങള്ക്കും ഭൂമിക്കും വളരെ പരിമിതമായ സ്പെക്ട്രത്തിനുപോലും ഒരു വിലയുമില്ലെന്നു പറഞ്ഞ് ഇഷ്ടക്കാരായ സമ്പന്നവര്ഗ്ഗത്തിന്, കുത്തകകള്‍ക്ക് ദാനം ചെയ്ത്, സങ്കുചിത മുതലാളിത്തത്തെ (ക്രോണി ക്യാപ്പിറ്റലിസം) വളര്‍ത്തിയെടുത്ത യുപിഎ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ മുന്നില്‍ പ്രാഥമികതകള്‍ ഏറെയായിരുന്നു; വെല്ലുവിളികളും.
ഉദാഹരണത്തിന് സ്പെക്ട്രം ലേലംതന്നെ എടുക്കുക. മന്ദീഭവിച്ച സമ്പദ്വ്യവസ്ഥയില് പുനര്‍ജീവന്‍ പകരണം. നിക്ഷേപകന്റെ വിശ്വാസവും അവന്റെ ലാഭമോഹവും നിലനിര്‍ത്തണം. അത്തരമൊരവസരത്തില്‍, സ്പെക്ട്രവും കല്‍ക്കരിയും ലേലംചെയ്ത് പൊതുസ്വത്തിന് നല്ല വില ഈടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം, ക്രോണി ക്യാപ്പിറ്റലിസത്തിന്റെ സ്വാദ് നുണഞ്ഞ കുത്തകകള്‍ക്ക് വലിയ വെറുപ്പുതന്നെ സൃഷ്ടിക്കുന്നതായിരുന്നു. എന്നിട്ടും, മോദി സര്‍ക്കാര്‍ ഈ മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണെന്ന വാദം വകവയ്ക്കാതെ തന്നെ, കല്‍ക്കരിപ്പാട ലേലത്തിലൂടെയും സ്പെക്ട്രം ലേലത്തിലൂടെയും അഞ്ചരലക്ഷം കോടിയോളം (5.5 ലക്ഷം കോടി) പൊതുമുതല്‍ ഈടാക്കി. ഇതുകഴിഞ്ഞപ്പോള്‍ നേരത്തെ പൂജ്യം നഷ്ടം എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ്, മുന്‍ മന്ത്രി കപില്‍ സിബല്‍ എഴുതി: ”സര്‍ക്കാരിന് നല്ലത്, നാടിന് നല്ലതല്ലാത്തത്.” അതായത്, നിക്ഷേപകരായ സ്വകാര്യ കുത്തകകള്‍ക്ക് ഈ ലേലം ഇഷ്ടമാകില്ലെന്ന്. ഇങ്ങനെ ലേലം ചെയ്ത് പ്രകൃതിവിഭവങ്ങള്‍ വ്യവസായികള്‍ക്ക് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ വന്‍ തുക ഈടാക്കുന്നതുവഴി, വ്യവസായികളുടെ ഉല്‍പ്പാദനച്ചെലവ് കൂടുമെന്നും അതുകൊണ്ടവര്‍ക്ക് ലാഭവിഹിതം കുറയുമെന്നും ഇതവരെ നിരുത്സാഹപ്പെടുത്തുമെന്നും പാവങ്ങളുടെ പേരുപറഞ്ഞ് കുത്തകകള്‍ക്കുവേണ്ടി പണിയെടുക്കുന്ന കപില്‍ സിബലിനെയും പി.ചിദംബരത്തേയും പോലുള്ളവര്‍ പറഞ്ഞു. ഇതാണ് മോദി സര്‍ക്കാരിന്റെ ‘പ്രോ-റിച്ച്’, സമ്പന്നവര്ഗ്ഗത്തിനനുകൂലമെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന നയങ്ങളുടെ സത്യാവസ്ഥ!
പട്ടിണിക്ക് ആരാധനാരൂപം നല്കി കൊണ്ടാടുന്നതിലല്ല, പട്ടിണിപ്പാവങ്ങള്‍ക്ക് സമ്പത്തും സുഭിക്ഷതയും ആരോഗ്യവും പാര്‍പ്പിടവും തൊഴിലവസരവും സൃഷ്ടിച്ച് പൊവര്‍ട്ടി അല്ല, പ്രോസ്പിരിറ്റിയാണ്, ഇല്ലായ്മയുടെ സ്ഥാനത്ത് സമൃദ്ധിയുടെ മുദ്രാവാക്യമാണ് മോദിയുടെ രാഷ്ട്രീയം. അതാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ അടിസ്ഥാനതത്വം.
സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലെത്തിനില്ക്കുന്ന വിഭാഗത്തെപ്പോലും സ്വാഭിമാനത്തോടും സ്വാശ്രയത്തോടുംകൂടി പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതാണ് മോദിയുടെ പരിഷ്ക്കാരങ്ങള്‍. സൗജന്യമായി സര്‍ക്കാര്‍ നല്കുന്ന ഔദാര്യങ്ങളുടെയും ജനജീവിതം സുഗമമാക്കാനെന്നു പറഞ്ഞ് പടച്ചുവിടുന്ന നിയമാവലികളുടേയും ഘോഷയാത്രയുടെ സ്ഥാനത്ത്, ഓരോ പൗരനും അന്തസ്സോടെ ജീവിക്കാനും സ്വതന്ത്രമായി തൊഴിലവസരങ്ങള്‍ കണ്ടെത്താനുമുള്ള പുത്തന്‍ സാമ്പത്തിക സമ്പ്രദായത്തിനാണ് മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
ഉദാഹരണത്തിന് എല്ലാ പ്രായത്തിലും എല്ലാ സാമ്പത്തിക പശ്ചാത്തലത്തിലുമുള്ളവര്ക്ക് ആശ്ലേഷിക്കാനാവുന്ന ആകര്‍ഷകമായ മൂന്ന് പെന്ഷന് കം സുരക്ഷാപദ്ധതികള്‍ മെയ് 9 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മൗലികമായ ഈ അധികാരം, എല്ലാ ഭാരതപൗരനും ലഭിക്കുന്നതിനായി ഒരൊറ്റ രൂപയും ചെലവില്ലാതെ, ഒരു സുരക്ഷാ വാഗ്ദാനത്തിന്റെ അകമ്പടിയോടെ മോദി സര്‍ക്കാര്‍ ‘ജന്‍ധന്‍ യോജന’ നടപ്പാക്കിയപ്പോള്‍ 17 കോടി ജനങ്ങളാണ്, കേവലം എട്ടുമാസംകൊണ്ട് ബാങ്ക് അക്കൗണ്ട് ഉള്ളവരായി മാറിയത്.
ബ്രസീല്പോലെ പല രാജ്യങ്ങളിലും വിജയകരമായി പരീക്ഷിച്ച ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ ബാങ്കുകളിലൂടെ ആവിഷ്കരിക്കാനായി ആധാര്‍ കൂടുതല്‍ കാര്യക്ഷമമാക്കി. നികുതിദായകന്റെ പണം, അനാവശ്യമായി ചോര്‍ന്നുപോകാതെ ഏത് വിഭാഗത്തിന്റെ സുരക്ഷയാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്, ആ വിഭാഗത്തിലേക്ക് സൗജന്യവും സഹായവുമെത്തിക്കുന്ന വ്യവസ്ഥ, ദൂരവ്യാപകമായി അഴിമതി കുറക്കുകയും അനാവശ്യ ചെലവ് ഇല്ലായ്മ ചെയ്യുകയും ചെയ്യും.
മുടങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പദ്ധതികള്‍ പുനരാരംഭിച്ചു. സ്തംഭനാവസ്ഥയിലെത്തിയ റോഡ് നിര്‍മാണമേഖല ഇപ്പോള്‍ പ്രതിദിനം ശരാശരി 15 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ തുടങ്ങി. വിദേശത്തുനിന്ന് പെട്രോളിനു തുല്യം കല്‍ക്കരിയും ഇറക്കുമതി ചെയ്തിരുന്ന യുപിഎ സര്‍ക്കാരിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തിനകം കല്‍ക്കരി ഉല്‍പ്പാദനം വര്ധിപ്പിച്ചതുമാത്രമല്ല, ഭാരതത്തിന് ഇപ്പോള്‍ ആവശ്യമുള്ളതിലുമധികം വൈദ്യുതി നിര്‍മിക്കാനുള്ള കാര്യക്ഷമത വൈദ്യുതി ഉല്‍പ്പാദനരംഗത്ത് കരസ്ഥമാക്കി. സ്ഥിരം കറന്റ് കട്ടുമായി കഴിയുന്ന കേരളീയര്‍ക്ക് ഇതുവലിയൊരു ശുഭവാര്‍ത്തയാണ്. ജനങ്ങളെ പീഡിപ്പിക്കുന്നതും യാതൊരു പ്രസക്തിയുമില്ലാത്തതുമായ 400 ഓളം നിയമാവലികള്‍ മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
മോദി സര്‍ക്കാര്‍ എന്തുചെയ്തു,ഒരു വര്‍ഷംകൊണ്ട് ചെയ്ത ഒരൊറ്റ കാര്യം പറയൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ദൃശ്യമാധ്യമങ്ങളില്‍ ആര്‍ത്തട്ടഹസിക്കാറുണ്ട്. മേല്‍പ്പറഞ്ഞവയെല്ലാം ചെയ്തകാര്യങ്ങളുടെ പട്ടികയാണ്. പണപ്പെരുപ്പം നാലുവര്‍ഷമായി 14 നും 11നും ഇടക്കും ഭക്ഷണസാധന വില നിലവാരം 18 ശതമാനത്തിലും നിന്ന കാലത്താണ് മോദി അധികാരത്തില്‍ വന്നത്. പണപ്പെരുപ്പം ഇപ്പോള്‍ പൂജ്യത്തിന് താഴെയായി. അതായത് മൂല്യസ്ഥിരതയുണ്ടായി എന്നര്‍ത്ഥം. ഭക്ഷ്യസാധന വില വര്‍ധനനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു.
ഭാരതം ഒരു പൊതുവ്യാപാര മേഖലയായാല്‍, സാമ്പത്തികമായി അതിരുകളില്ലാത്ത ഒരൊറ്റ വ്യവസ്ഥിതിയായാല് (ഇത് യൂറോപ്യന്‍ യൂണിയനുപോലും പല രാജ്യങ്ങളായിട്ടും സാധിച്ചതാണ്) വിലനിയന്ത്രണവും വസ്തുക്കളുടെ ലഭ്യതയും കൂടുതല്‍ സുഗമമാകും. അതുപോലെ അത്യാവശ്യമുള്ള 400 ല്‍ അധികം ഔഷധങ്ങളുടെ ലിസ്റ്റുണ്ടാക്കി വില നിയന്ത്രിക്കാന്‍ തുടക്കത്തില്‍തന്നെ മോദി സര്‍ക്കാര്‍ നടപടിയെടുത്തു. ഇതും ഔഷധനിര്‍മാണ കുത്തകകളുടെ എതിര്‍പ്പും സമ്മര്‍ദ്ദവും വകവെയ്ക്കാതെ തന്നെയാണ് ചെയ്തത്.
ഭൂമി നിയമത്തിലാണ് സര്‍ക്കാരിന് ചങ്ങലയിട്ടൂ എന്ന് കോണ്‍ഗ്രസ് അഭിമാനിക്കുന്നത്. ഇതിലൂടെ ഒരു രാഷ്ട്രീയ പുനര്ജനനത്തിനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം തന്നെ. ഇത് നടക്കുമോ? മോദി അധികാരത്തില്‍ വന്ന ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ഷികോല്‍പ്പാദനം ഒന്നരശതമാനം വര്‍ധിച്ചു. 40 വര്‍ഷമായി ഭാരതത്തിന്റെ കാര്‍ഷിക മേഖല മാന്ദ്യത്തിലാണ്. ഉല്‍പ്പാദനം ഒന്നര ശതമാനത്തിനും രണ്ടര ശതമാനത്തിനുമിടക്ക് മന്ദീഭവിച്ചിരിക്കയാണ്. കാര്‍ഷികരംഗത്ത് വളര്‍ച്ച ഉണ്ടായാലെ ഡബിള്‍ ഡിജിറ്റ് എന്നുപറയുന്ന ഭാരതത്തിന്റെ വളര്‍ച്ചാ സ്വപ്നം സാധ്യമാകൂ. വ്യവസായ ഉല്‍പ്പാദനവും നിക്ഷേപവും കൂടണം. ഭാരതത്തില്‍ മൂലധനത്തിന് പര്യാപ്തമായ ലാഭവീതം കിട്ടാത്തതിനുകാരണം പ്രോജക്ടുകള്‍ വിഭാവനം ചെയ്യുന്നതിലും നടപ്പാക്കുന്നതിനുമിടക്കുള്ള നീണ്ടകാലാവധിയാണ്. എല്ലാ പദ്ധതികളുടെയും പ്രതീക്ഷാ സമയം ലോകത്ത് മറ്റേതൊരു രാജ്യത്തുമുള്ളതിലധികമാണ്. കേരളത്തിലെ മെട്രോ പ്രോജക്ടുകളും വിഴിഞ്ഞം പദ്ധതിയും ശബരിമല വികസനവും ടെക്നോ പാര്‍ക്കും എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. നിക്ഷേപകര്‍ ഭയന്ന് ഓടിപ്പോകുകയും പദ്ധതികള്‍ മരവിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയതന്ത്രത്തിന്റെ സ്ഥാനത്ത് കാര്യക്ഷമതയും കര്‍മശേഷിയും ഉറപ്പാക്കാനുള്ള ഉദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് രാജ്യസഭയില്‍ തടഞ്ഞുവെച്ചിരിക്കുന്ന ഭൂമിനിയമമടക്കം പല നിയമങ്ങളും കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അനാവശ്യമായ താമസം ഒഴിവാക്കി, നിര്‍മാണം ത്വരിതഗതിയാലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
വ്യവസായവല്ക്കരണമുണ്ടാകണമെങ്കില് അതിന് സര്‍ക്കാര്‍ ‘ചുവപ്പ് നാട’കള്‍ അഴിയണം. വൈദ്യതിയും ഗതാഗതവും ജലവും ഭൂമിയും ലഭിക്കാനുള്ള സാഹചര്യമുണ്ടാകണം. ഇതുണ്ടാക്കാന്‍ ശ്രമിക്കുന്നത് കുത്തകകളെ പ്രോത്സാഹിപ്പിക്കാനല്ല. തൊഴിലവസരങ്ങളുണ്ടാക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉല്‍പ്പാദന ചെലവ് കുറക്കാനുമാണ്. ചൈനയുടെ ഇപ്പോഴത്തെ കുറഞ്ഞുവരുന്ന വളര്‍ച്ചാനിരക്കിന് ഒരു കാരണം, അവിടെ ഉല്‍പ്പാദന ചെലവ് വര്‍ഷംതോറും കൂടിവരുന്നതാണ്. ‘മേക് ഇന്‍ ഇന്ത്യ’ നരേന്ദ്രമോദിയുടെ സ്വപ്നം മാത്രമല്ല, ഭാരതത്തിന്റെ ആവശ്യകത കൂടിയാണ്. ഭാരതം ഏറ്റവുമധികം വിദേശനാണ്യം ചെലഴിക്കുന്ന മേഖലകളാണ് എനര്‍ജി, ഡിഫന്‍സ്, ഐടി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി എന്നിവ. പ്രതിരോധവസ്തുക്കളും സോളാര്‍ എനര്‍ജിയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ഭാരതത്തില്‍ നിര്‍മിക്കുന്ന സാഹചര്യമുണ്ടാകണം. എങ്കിലേ ഭാരതം ഒരു ലോകശക്തിയാകൂ. തൊഴിലവസരങ്ങളുണ്ടാകും. വിദേശനാണ്യകമ്മിക്ക് പ്രതിവിധിയുണ്ടാകും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഭൂനിയമം കൊണ്ടുവന്നത്.
രാഹുല്‍ഗാന്ധിയുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം ഒറീസ്സയിലെ പോസ്കൊ, വേദാന്ത എന്നീ രണ്ട് വന്‍കിട പ്രോജക്ടുകള്‍ മരവിപ്പിച്ചതാണ്. 2003 മുന്നില്‍ ഭാരതത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപ സംരംഭം എന്നനിലക്കാണ് വാജ്പേയി സര്‍ക്കാര്‍ പോസ്കോ പ്രോജക്ടിന് അനുമതി നല്‍കിയത്. ഭാരതത്തിന്റെ ധാതുസമ്പത്ത്, അസംസ്കൃത രൂപത്തില്‍ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും കയറ്റിയയച്ച് സ്റ്റീലും കല്‍ക്കരിയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തപ്പോള്‍ വ്രണിതമാകാത്ത കോണ്‍ഗ്രസ് മനഃസാക്ഷിയാണ് കര്‍ഷകന്റെ പേരില്‍ വേവലാതിപ്പെടുന്നത്. ധാതുമണലല്ല, ധാതുനിര്മിതികളായിരുന്നു ഭാരതത്തില്‍നിന്ന് കയറ്റുമതി ചെയ്യേണ്ടിയിരുന്നത്.
ഇതിനായാണ് പുതിയ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കാന്‍ (ദന്തെവാഡയില്‍) ഇന്നുവരെ ആരും കയറിച്ചെല്ലാത്ത നക്സല്‍ മേഖലകളിലേക്ക്, ഏറ്റവും വലിയ സ്കില്‍ ഡെവലപ്മെന്റ് പ്രോജക്ട്, റെയില്‍വേ ലൈന്‍, ജലവിഭവപദ്ധതി എന്നിവയുമായി മെയ് 9 ന് മോദി ഛത്തീസ്ഗഢിലെത്തിയത്. പോസ്കോ പദ്ധതിക്ക് രാഹുല്‍ തുരങ്കംവച്ചത് കുത്തകകള്‍ക്ക് ആശ്വാസമായി, ഇവിടുന്ന് അസംസ്കൃത ധാതുമണല്‍ കയറ്റുമതി ചെയ്യുന്ന ലോബിക്ക് തുണയായി. ഭാരതത്തില്‍ ഉല്‍പ്പാദനവും നിക്ഷേപവും സാധ്യമല്ലെന്നും സമയക്ലിപ്ത ഇല്ലാത്തതുമാണെന്ന പ്രചാരണത്തിന് മൂര്‍ച്ച കൂട്ടി.
കാര്‍ഷികരംഗത്തെ മാന്ദ്യം, കര്‍ഷകന്റെ ആത്മഹത്യ മോദി സൃഷ്ടിച്ചതല്ല. നാല്‍പ്പതുവര്‍ഷമായി തുടര്‍ന്നുവന്നതാണ്. അസമയത്ത് കാറ്റും മഴയും 2015 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സംഭവിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ കാണുന്ന കാര്‍ഷികരംഗത്തെ അസ്വസ്ഥത ഉണ്ടാകുമായിരുന്നില്ല. ഇതിനെ ഭൂനിയമവുമായി കൂട്ടിക്കുഴക്കരുത്. ഭൂനിയമത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ യഥാര്‍ത്ഥ അളവുകോല്‍ ബിജെപി സര്‍ക്കാരുകളുടെ ഇത്രയും നാളത്തെ കാര്‍ഷികമേഖലയിലെ നേട്ടങ്ങളാണ്. ഗുജറാത്തില്‍ മോദി നേടിയെടുത്ത 12 ശതമാനം കാര്‍ഷിക വളര്‍ച്ച ഭാരതത്തിനാകെ മാതൃകയാണ്. ഒരിക്കലും ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നില്ല ഗുജറാത്ത്. പകുതിയോളം സംസ്ഥാനം വര്‍ഷാനുവര്‍ഷം വരള്‍ച്ചയുടെ കൊടുംചുഴിയിലായിരുന്നു. ആ വരള്‍ച്ചാ പ്രദേശങ്ങള്‍ ഗുജറാത്ത് കര്‍ഷകന്റെ ‘നെല്ലറ’യായി മാറ്റിയത് മോദിയുടെ ഭാവനാസമ്പന്നമായ മുന്‍കൈ ആയിരുന്നു. ഈ കാര്ഷികാത്ഭുതം എ.പി.ജെ. അബ്ദുള്‍ കലാമും അഹമ്മദാബാദ് ഐഐഎഫും എല്ലാം പ്രകീര്‍ത്തിച്ചതാണ്. ഇതുകണ്ട് ബിജെപി സര്‍ക്കാരുകളായ മധ്യപ്രദേശും ഛത്തീസ്ഗഢും കൃഷിക്ക് വലിയ പ്രാധാന്യം നല്കി. ഇതിനാലാണ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാര്‍ഷിക വളര്‍ച്ച ദേശീയ ശരാശരിയുടെ പത്തിരട്ടിയില്‍ അധികമായത്. ഇത് കഴിഞ്ഞ പത്തുവര്‍ഷത്തെ സ്ഥിരം സ്ഥിതിവിവരമാണ്.
എന്നിട്ടും മോദിയുടെ ബില്‍ കര്‍ഷകവിരുദ്ധമെന്നു പറയുന്നത് വെറും കള്ളപ്രചാരണം. കാര്‍ഷികരംഗം വികസനോന്മുഖവും ചലനാത്മകവും നിക്ഷേപയോഗ്യവുമാകണമെങ്കില് നഗരത്തിന്റെ സവിശേഷതകള്‍, നല്ല ജല പദ്ധതികളും നല്ല റോഡും നല്ല മാര്‍ക്കറ്റും ഗ്രാമത്തിലും ലഭ്യമാകണം. 100 സ്മാര്‍ട്ട്സിറ്റികള്‍ക്കു പിന്നിലെ മനോഗതവും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: