നല്ല നാളുകള്‍ വരുന്നില്ലെന്ന് പറയുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക, സ്വച്ഛ് ഭാരത് അഭിയാനിലൂടെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന ത്രിപുര കൈവരിച്ച നേട്ടം. സ്വച്ഛ് ഭാരതിനുള്ള ഫണ്ട് ഫലപ്രദമായി ചെലവഴിച്ച ത്രിപുര സര്‍ക്കാര്‍, മികച്ച പ്രകടനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ബഹുമതിയും ഏറ്റുവാങ്ങി. മോദി സര്‍ക്കാരിന്റെ പദ്ധതിയെന്നതുകൊണ്ടു മാത്രം എതിര്‍ക്കുന്നവര്‍ക്ക് വഴികാട്ടിയാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ത്രിപുര സര്‍ക്കാര്‍.
ഈ മാസം പതിനഞ്ച് വരെ 50 കോടി രൂപയാണ് സ്വച്ഛ് ഭാരത് അഭിയാനായി കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയ്ക്ക് നല്‍കിയത്. ഇതിലൂടെ 80,359 കക്കൂസുകള്‍ നിര്‍മിച്ചു നല്കി. അതും, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ. ഇവയില്‍ 25,757 എണ്ണം ഗ്രാമീണ മേഖലയില്‍. ഇവയ്ക്കു പുറമെ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനും 20 പഞ്ചായത്തുകളും ചേര്‍ന്ന് 54,602 എണ്ണവും നിര്‍മിച്ചു നല്കി; എല്ലാം കേന്ദ്ര സഹായത്തോടെ. ബാക്കി തുക ഉപയോഗിച്ച് കക്കൂസുകള്‍ ഫ്ളഷ് സംവിധാനത്തിലേക്കു മാറ്റി. കുഴിയും മുളയും ഉപയോഗിച്ചുള്ള 65,763 എണ്ണമാണ് ഇങ്ങനെ പരിവര്‍ത്തനം ചെയ്തത്.
കേന്ദ്ര സഹായത്തിന്റെ മഹിമയെക്കുറിച്ചു പറയാന്‍ സംസ്ഥാന ഗ്രാമീണ വികസന മന്ത്രി മണിക് ഡേയ്ക്ക് നൂറു നാവ്. ”കക്കൂസ് നിര്‍മിക്കാനും ഫ്ളഷ് സംവിധാനത്തിലേക്കു മാറ്റാനും സ്വച്ഛ് ഭാരതിലുള്‍പ്പെടുത്തി തുക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വൈകാതെ ഫണ്ട് ലഭിച്ചു, ഞങ്ങള്‍ പ്രവൃത്തിയും തുടങ്ങി” – മണിക് പറഞ്ഞു.
ധോള്സ്വറിലെ ഉമ ദേബ്നാഥ് എന്ന ഗ്രാമീണനും പദ്ധതിയോട് ആദരവ്. സര്‍ക്കാര്‍ 16,000 രൂപ സബ്സിഡി നല്കി, ബാക്കി തുക സ്വരൂപിച്ച് കക്കൂസ് നിര്‍മിച്ചു. ഇതോടെ, വീടും പരിസരവും വൃത്തിയായി, കുടുംബത്തിന്റെ ആരോഗ്യവും ഭദ്രം. ജീവിതനിലവാരവും ഉയര്‍ന്നു- ദേബ്നാഥ് വിശദീകരിക്കുന്നു.
ഈ പ്രവര്‍ത്തനങ്ങളെല്ലാം ത്രിപുരയ്ക്ക് അര്‍ഹമായ അംഗീകാരവും നേടിക്കൊടുത്തു. കഴിഞ്ഞ മാസം രാഷ്ട്രീയ ഗൗരവ് ഗ്രാമ സഭ പുരസ്കാരമടക്കമുള്ളവ പ്രധാനമന്ത്രിയില്‍നിന്ന് സംസ്ഥാനം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: