ആലപ്പുഴ: ബ്ലേഡ് മാഫിയകളൈ തുരത്താന്‍ സഹകരണ ബാങ്കുകള്‍ മുഖേന അതിവേഗ വായ്പ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. സാധാരണക്കാര്‍ ഇപ്പോഴും ബ്ലേഡ് മാഫിയകളുടെ പിടിയില്‍ തന്നെ. ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷന് കുബേര ആരംഭിച്ച 2014 ആദ്യമാണ് സാധാരണക്കാര്‍ക്ക് ആശ്വാസകരമായ പദ്ധതി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചത്.
സഹകരണ ബാങ്കുകളില്‍ നിന്ന് സ്വന്തം ജാമ്യത്തില്‍ പതിനായിരം രൂപയും പരസ്പര ജാമ്യത്തില്‍ 20,000 രൂപയും അപേക്ഷിക്കുന്ന അന്നുതന്നെ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 12 ശതമാനം പലിശയ്ക്ക് സ്വര്‍ണ പണയത്തില്‍ വായ്പ നല്‍കണമെന്ന് മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. ജനങ്ങളെ കൈയിലെടുക്കാന്‍ പ്രഖ്യാപനം നടത്തിയതല്ലാതെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പണത്തിന് ആവശ്യമുള്ളവര്‍ക്ക് ഇപ്പോഴും ബ്ലേഡ് മാഫിയ തന്നെയാണ് ആശ്രയം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് പോലും ഇറക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാക്കുക ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.
അത്യാവശ്യത്തിന് ഏതുസമയത്തും പണം ലഭ്യമാകുമെന്നതാണ് ബ്ലേഡ് മാഫിയകളെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. മാഫിയ സംഘങ്ങളെക്കാളും മൂര്‍ച്ചയോടെയാണ് പല സഹകരണ ബാങ്കുകളും കെഎഫ്സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ജനങ്ങളുടെ കഴുത്തറക്കുന്നതെന്ന പരാതിയും വ്യാപകമാണ്. അനാവശ്യ കാരണങ്ങള്‍ പോലും പറഞ്ഞ് സഹകരണ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് വായ്പ നിഷേധിക്കുന്നതും പതിവാണ്.
അദ്ധ്യയന വര്‍ഷാരംഭമായതിനാല്‍ കുട്ടികള്‍ക്ക് യൂണിഫോം അടക്കമുള്ള പഠനസാമഗ്രികള്‍ വാങ്ങുന്നതിനും മറ്റും രക്ഷാകര്ത്താക്കള് ഇപ്പോഴും ബ്ലേഡുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ സാധാരണക്കാരായ പല രക്ഷാകര്‍ത്താക്കള്‍ക്കും അനുഗ്രഹമാകുമായിരുന്നു.
ബ്ലേഡ് മാഫിയകള്‍ക്കെതിരെ ഓപ്പറേഷന് കുബേരയെന്ന പേരില്‍ ആരംഭിച്ച റെയ്ഡുകളും നിലച്ചു.
പലയിടത്തും ചെറുകിടക്കാര്‍ കുടുങ്ങിയപ്പോള്‍ വന്‍ മാഫിയകള്‍ വലയില്‍ കുരുങ്ങിയില്ല. ഒരുവിഭാഗം രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും മാത്രമാണ് ഓപ്പറേഷന് കുബേര കൊണ്ട് നേട്ടമുണ്ടായത്.
സാധാരണ ജനത്തിന് അത്യാവശ്യത്തിന് വായ്പകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെ കണ്ണില്‍ പൊടിയിടാന്‍ ആരംഭിച്ച ഓപ്പറേഷന് കുബേരയ്ക്ക് സ്വാഭാവിക അന്ത്യമാണ് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: