തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ചില ദേശസാത്കൃത ബാങ്കുകള്‍ അട്ടിമറിക്കുന്നതായി പരാതി. അപേക്ഷ നല്‍കേണ്ട ഫോറം ഇല്ലെന്ന് പറഞ്ഞ് ബാങ്കില്‍ എത്തുന്നവരെ തിരികെ പറഞ്ഞയയ്ക്കുന്നത് പതിവാകുന്നതായാണ് വിവരം. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, ജീവന് ജ്യോതിയോജന്, പെന്ഷന് പദ്ധതിയായ അടല്‍ പെന്ഷന് യോജന എന്നീ പദ്ധതികളാണ് പ്രധാനമായും അട്ടിമറിക്കപ്പെടുന്നത്.
എസ്ബിടിയും എസ്ബിഐ യുമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നത്. ബാങ്കുകളില്‍ അപേക്ഷാഫോറം വാങ്ങാനെത്തുമ്പോള്‍ ഇങ്ങനെയൊരു പദ്ധതി ബാങ്കില്‍ ഇല്ലെന്ന മറുപടിയാണ് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്. എസ്ബിടി ബ്രാഞ്ചുകളുമായി ബന്ധപ്പെട്ടപ്പോള്‍ അപേക്ഷാഫോറം കേന്ദ്രീകൃതമായതിനാല്‍ ബാങ്കിന്റെ ഹെഡ്ഡ്ഓഫീസില് നിന്നും എത്തിക്കണം എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ അപേക്ഷാഫോറംം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതേയുള്ളു.
എസ്ബിടിയുടെ പിന്തിരിപ്പന് നിലപാട് ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ഡിഎവിപിയുടെ ചിത്ര പ്രദര്‍ശനത്തിലും വ്യക്തമായിരുന്നു. എല്ലാ ദേശസാത്കൃത ബാങ്കുകളും ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അപക്ഷാഫോറങ്ങളുമായി കൗണ്ടറുകള്‍ സജ്ജീകരിച്ചപ്പോള്‍ എസ്ബിടിയുടെ കൗണ്ടറില്‍ ആരും ഇല്ലായിരുന്നു. ഇടതുനേതൃത്വത്തിലുള്ള തൊഴിലാളിയൂണിയനുകളിലെ അംഗങ്ങളാണ് കേരളത്തിലെ ബാങ്കുകളിലെ ജീവനക്കാരിലധികവും. ആസൂത്രിതമായി കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ബാങ്കുകളുടെ കൗണ്ടറുകള്‍ സന്ദര്‍ശിച്ചശേഷം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: