ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധി ഓര്‍മപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ ദല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെ ശബ്ദവോട്ടോടെയാണ് നിയമസഭ പ്രമേയം അംഗീകരിച്ചത്. ദല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചിട്ടും നടപടികളില്‍നിന്ന് എഎപി സര്‍ക്കാര്‍ പിന്മാറിയില്ല.
കേന്ദ്രത്തെ അവഹേളിക്കാനായി മാത്രം വിളിച്ചുചേര്‍ത്ത രണ്ടുദിവസത്തെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ചൊവ്വാഴ്ചയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രമേയം അവതരിപ്പിച്ചത്.ചര്‍ച്ചയെന്ന പ്രഹസനത്തിനായി രണ്ടുദിവസം മാറ്റിവച്ച് ഇന്നലെ വൈകീട്ട് പ്രമേയം പാസാക്കി. ബിജെപി അംഗങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിന്റെ കോപ്പി കീറിയെറിഞ്ഞുള്ള നാടകങ്ങളും സഭയ്ക്കകത്ത് അരങ്ങേറി.
എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 32ല്‍ നിന്ന് 42 ശതമാനമാക്കി വര്‍ധിപ്പിച്ചത് ഫെഡറലിസത്തെ അംഗീകരിക്കുന്നതുകൊണ്ടാണെന്നും രാജ്നാഥ് പറഞ്ഞിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് എഎപി സര്‍ക്കാരിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: