ന്യൂദല്‍ഹി:രാജ്യത്തെ സ്കൂളുകളില്‍ ഇതിനകം നിര്‍മ്മിച്ചത് 1.21 ലക്ഷം ടോയ്ലറ്റുകള്. രണ്ടുലക്ഷം ടോയ്ലറ്റുകള് നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ജൂണ്‍ അവസാനത്തോടെ ലക്ഷ്യംവച്ച 4.19 ലക്ഷം ടോയ്ലറ്റുകളും പൂര്‍ത്തിയാകുമെന്ന് സ്കൂള്‍ എഡ്യുക്കേഷന്‍ സെക്രട്ടറി വൃന്ദ സ്വരൂപ് പറഞ്ഞു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, മഹീന്ദ്ര, റോട്ടറി, ഇന്‍ഫോസിസ് എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തെ സ്കൂളുകളിലെ ടോയ്ലറ്റ് നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ക്കുന്നത്. നാലു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും നേരിട്ട് 4562 ടോയ്ലറ്റുകളും നേരിട്ടല്ലാതെ 16,000 ടോയ്ലറ്റുകളും രാജ്യത്തെ വിവിധ സ്കൂളുകളില്‍ നിര്‍മ്മിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ 2.61 ലക്ഷം ടോയ്ലറ്റുകള് നിര്‍മ്മിക്കുന്നതിനായി വിവിധ സ്കൂളുകള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ 1.67 ലക്ഷം ടോയ്ലറ്റുകളും നിര്മ്മിച്ചുനല്കുന്നു. ജൂണ്‍ അവസാനത്തിന് മുമ്പായി എല്ലാടോയ്ലറ്റുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എസ്.മൊഹന്തി പറഞ്ഞു.
അനുകൂലമായ കാലാവസ്ഥയായതിനാല്‍ ജൂണിന് മുമ്പായി 4.19 ലക്ഷം ടോയ്ലറ്റുകളും പൂര്‍ത്തിയാകുമെന്നാണ് മാനവ വിഭവശേഷി വകുപ്പിന്റെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളുമായി 17 യോഗങ്ങളും വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമായി 20 യോഗങ്ങളും ഇതിനകം വിളിച്ചുചേര്‍ത്തു. 8000 സ്കൂളുകളില്‍ സര്‍വ്വേ നടത്തിയിരുന്നു.
പശ്ചിമബംഗാളില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച 36,000 ടോയ്ലറ്റുകളില് 12,000 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. ആന്ധ്രയില്‍ 35,000ലക്ഷ്യമിട്ടതില്‍ 23,000 പൂര്‍ത്തിയായി. തെലങ്കാനയില്‍ 32,000ത്തില്‍ 16,000 നിര്‍മ്മിച്ചു. ബീഹാറില്‍ 25,000 ടോയ്ലറ്റുകള് ലക്ഷ്യമിട്ടപ്പോള്‍ 7,000 നിര്‍മ്മാണം കഴിഞ്ഞു, വൃന്ദ സ്വരൂപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: