രാമന് ചോദിച്ചു: ”സ്വാമിന് ജ്ഞാനപ്രകാശത്താല്‍ വാസനകളെല്ലാം നശിച്ചുകിട്ടുന്ന ജീവന്മുക്തപദം എനിക്ക് സ്വാധീനമായിക്കഴിഞ്ഞു. ഇനി പ്രാണസ്പന്ദനിരോധദ്വാരാ വാസനകള്‍ നശിച്ച് ജീവന്മുക്തപദം ലഭിക്കുന്നതെങ്ങിനെയെന്ന് ഉപദേശിച്ചുതന്നാലും.”
രാമ! വസിഷ്ഠ മഹര്‍ഷി തുടര്‍ന്നു. സംസാരത്തെ കടക്കുന്നതിന്നുള്ള ഉപായമാണ് യോഗം. അത് ആത്മജ്ഞാനമെന്നും പ്രാണനിരോധമെന്നും രണ്ടുവിധമുണ്ട്. യോഗശബ്ദംകൊണ്ട് ഇവ രണ്ടിനേയും പറയാറുണ്ടെങ്കിലും പ്രാണനിരോധത്തിലാണ് ആ ശബ്ദം പ്രൗഡമായിരിക്കുന്നത്. ചിലര്‍ക്ക് യോഗം അസാദ്ധ്യമായും മറ്റു ചിലര്‍ക്ക് ജ്ഞാനം ദുഷ്കരമായും അനുഭവപ്പെടുന്നു. അഭിരുചിക്കൊത്ത് ജനങ്ങള്‍ അനുഷ്ഠിച്ചുകൊള്ളട്ടെയെന്നു കരുതി ഈ രണ്ടു മാര്‍ഗ്ഗങ്ങളേയും പരമശിവനാല്‍ ഉപദേശിക്കപ്പെട്ടതാണ്. അതില്‍ ജ്ഞാനമാര്‍ഗ്ഗം നിനക്ക് ഞാന്‍ സവിസ്തരം ഉപദേശിച്ചുകഴിഞ്ഞു. ഇനി യോഗമാര്‍ഗ്ഗത്തെ സവിസ്തരം ഉദാഹരിക്കുന്ന ഒരു ഇതിഹാസം പറയാം. കേട്ടുകൊള്ളുക.
പണ്ടൊരിക്കല്‍ ഞാന്‍ ഇന്ദ്രസഭയില്‍ ഇരിക്കുന്ന സമയത്ത് നാരദാദി മഹര്‍ഷിമാര്‍ ചിരഞ്ജീവികളുടെ കഥ വിവരിക്കുന്നത് കേള്‍ക്കാനിടയായി. മഹാ മേരുവിന്റെ വടക്കുകിഴക്കുകോണിലായി സുശോഭനമായ ഒരു കല്പവൃക്ഷമുണ്ടെന്നും വള്ളികള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന അതിന്റെ ഒരു കൊമ്പില്‍ പക്ഷികള്‍ കൂടുകൂട്ടി നിവസിക്കുന്നുണ്ടെന്നും, അതിലൊരു കൂട്ടില്‍ വിരക്തനും വിശാലഹൃദയനുമായ ഭുസുണ്ഡന്‍ എന്ന വായസശ്രേഷ്ഠന് വസിക്കുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. ഭുവനങ്ങളിലെല്ലാം സുഖത്തോടെ വിഹരിക്കുന്ന ശീലമുള്ളവനായതുകൊണ്ടാണ് ഭൂസുണ്ഡന്‍ എന്ന നാമം സിദ്ധിച്ചതത്രെ. ദീര്‍ഘനാളായി ജീവിച്ചിരിക്കുന്ന ആ മഹാത്മാവിനു തുല്യമായി ഒരു ചിരംജീവി സ്വര്ഗത്തില്പോലും ഇല്ലത്രെ.
ദീര്‍ഘായുഷ്മാനും, വിരക്തനും ശാന്തഹൃദയനുമായ ഭൂസുന്ധിയുടെ കഥകേട്ടപ്പോള്‍ കലാകോവിദനും മഹാതേജസ്വിയുമായ ആ പക്ഷിരാജനെ ഒന്നു കാണണമെന്ന മോഹം എന്നില്‍ നാമ്പിട്ടു. ഞാന്‍ ഭൂസുണ്ഡിവാസസ്ഥാനമായ മേരു ശൃംഗത്തെ പ്രാപിച്ചു. ശുകങ്ങള്‍, കാകങ്ങള്‍, കോകിലങ്ങള്‍ തുടങ്ങി പലതരം പക്ഷികളുടെ ശബ്ദത്താല്‍ മുഖരിതമായ ആ അന്തരീക്ഷത്തില്‍ കല്പവൃക്ഷത്തിന്റെ വിശാലമായ ഒരു ശാഖയില്‍ അനവധി കാകന്മാര് സഭകൂടിയിരിക്കുന്നതിന്റെ മധ്യത്തില്‍ തേജസ്വിയും ഉത്തുംഗശരീരനും, സര്വാംഗസുന്ദരനും പരിപൂര്‍ണ ലോചനനുമായ ഭുസുണ്ഡന്‍ മൗനിയായി ഇരുന്നരുളുന്നു.
പ്രാണസ്പന്ദനിരോധത്താല് ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി പ്രസന്നവദനനായി ഗംഭീരഹൃദയനായി വിളങ്ങുന്ന ആ പുണ്യശരീരന്റെ പുരോഭാഗത്ത് ഞാന്‍ ആവിര്‍ഭവിച്ചു കാറ്റേറ്റ നീലത്താമര പൊയ്കപോലെ ആ കാകസഭ ആകെ ഒന്നിളകി. അപ്രതീക്ഷിതമെങ്കിലും എന്റെ ആഗമനം മനസ്സിലാക്കിയ ആ ദിവ്യന് പത്രപുഞ്ജത്തില് നിന്നെഴുന്നേറ്റ് മഹര്‍ഷേ താങ്കള്‍ക്ക് സ്വാഗതമെന്ന് മധുരമായി ഉച്ചരിച്ചു. ഒരു കല്പവൃക്ഷത്തളിര്ക്കുല ഒടിച്ചിട്ട് ഇതാ ആസനം ഇരുന്നരുളിയാലും എന്ന് സല്‍ക്കാരവും നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ഭഗവാനെ അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്ക് തോഷപോഷജനകമായിരിക്കുന്നു. ബുദ്ധിമുട്ടി ഇങ്ങോട്ടെഴുന്നള്ളിയതിന്റെ കാരണമെന്താണ്. അങ്ങയുടെ കല്പനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. ചിരംജീവികളെ സ്മരിച്ച കൂട്ടത്തില്‍ എന്നേയും ഓര്‍ക്കയാല്‍ ഇത്രേടം വന്നതാണെന്നറിയാം എന്നാലും അങ്ങയുടെ മധുരവചനങ്ങള്‍ ആസ്വദിക്കാനുള്ള താല്പര്യം പെരുകുന്നു.
ത്രികാലജ്ഞാനിയായ മഹര്‍ഷിയുടെ മധുരമഞ്ജുളധന്യവാക്കുകളാല് സന്തുഷ്ടനായ ഞാന്‍ പറഞ്ഞു. പക്ഷിരാജ എന്റെ സംശയങ്ങള്‍ പരിഹരിച്ചുതരണം. അങ്ങ് ഏതൊരു കുലത്തിലാണ് ജനിച്ചത്. ആത്മജ്ഞാനിയായി ഭവിച്ചതെങ്ങിനെ? എത്ര വയസ്സായി? പൂര്‍വ്വ വൃത്താന്ത സ്മരണകളുണ്ടോ? ഈ വാസസ്ഥലം നിര്‍ദ്ദേശിച്ചുതന്ന ദീര്‍ഘദര്‍ശി ആരാണ്? എന്റെ ചോദ്യങ്ങള്‍ കേട്ട് നിര്‍മ്മലഹൃദയനായ ആ മഹാത്മാവ് സന്തോഷമോ സങ്കോചമോ കൂടാതെ ശാന്തമധുരമായി പറഞ്ഞു. മഹര്‍ഷേ അങ്ങയെപ്പോലുള്ള മഹാത്മാക്കളുടെ കല്പന ലംഘിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. എന്റെ പൂര്‍വ്വ ചരിത്രങ്ങള്‍ കേട്ടുകൊള്ളുക. ദേവദേവനും പരമേശ്വരനുമായ ശ്രീശങ്കരന് സേവചെയ്യുന്നതിനായി വിവിധ രൂപത്തോടുകൂടിയ അനവധി ഭൂതഗണങ്ങള്‍ക്കൊപ്പം മാതൃഗണങ്ങളുമുണ്ട്. ഭൂതഗണത്താല് സേവിതകളായി മാതാക്കള്‍ ഭഗവാന്റെ തിരുമുമ്പില്‍ നടനമാടുക പതിവാണ്.
ഗിരികൂടങ്ങള്‍, ആകാശം, ലോകാന്തരങ്ങള്‍, ചുടുകാട്, കാന്താരം എന്നിവയാണ് അവരുടെ വാസസ്ഥലം. അവരില്‍ മുഖ്യകളായി ജയ, വിജയ, ജയന്തി, അപരാജിത, സിദ്ധ, രക്ത, അലംബുഷ, ഉല്പന ഇങ്ങനെ എട്ടു മാതൃക്കളുണ്ട്. വിഷ്ണുവിന് ഗരുഡനെന്നപോലെ, കറുത്തു തടിച്ച വജ്രാസ്ഥിതുണ്ഡനായ ചണ്ഡനെന്ന വായസമാണ് അലംബുഷയെന്ന ദേവതയുടെ വാഹനം.
അഷ്ടൈശ്വര്യ സിദ്ധകളും രൗദ്രചേഷ്ടികളുമായ ഈ മാതാക്കള്‍ എല്ലാവരുംകൂടി ഒരിക്കല്‍ ഒരു ഉത്സവമാഘോഷിക്കുന്നതിന്നായി ആകാശത്ത് സമ്മേളിച്ചു.
പലപല വിനോദങ്ങളോടും ആത്മതത്ത്വപ്രകാശമായ വാഗ്വാദങ്ങളും നൃത്തവും ചിരിയും കളിയുമായി അവര്‍ ഉല്ലസിച്ചു. ഇതുകണ്ട അവരുടെ വാഹനങ്ങളും ചിരിയും കളിയുമായി മറ്റൊരു ഭാഗത്ത് ഉല്ലസിച്ചു ഈ സമയത്ത് ബ്രഹ്മീദേവിയുടെ വാഹനമായ ഹംസികളോടൊപ്പം അലംബുഷയുടെ വാഹനമായ കാകന് ക്രീഡിച്ചുരസിച്ചു. ഏതാനും നാളുകള്‍ക്കുശേഷമാണ് തങ്ങള്‍ ഗര്‍ഭിണികളാണെന്ന സത്യം ഹംസികള് അറിയുന്നത്. ദയാവതിയായ ബ്രാഹ്മീദേവി അവര്‍ ബ്രാഹ്മസരസ്സില് വസിച്ച് പുത്രരക്ഷ ചെയ്തുകൊള്ളാന്‍ അനുഗ്രഹിച്ചു. ക്രമേണ അവര്‍ ഇരുപത്തൊന്ന് പുത്രന്മാര്ക്ക് ജന്മംനല്കി. ഞാനും മറ്റിരുപത് സഹോദരന്മാരുംകൂടി ബ്രാഹ്മീദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ദയാവതിയായ അമ്മ ഞങ്ങളെ ശാന്തഹൃദയന്മാരും മുക്തന്മാരുമാക്കി അനുഗ്രഹിക്കുകയും ചെയ്തു.
ശാപമോക്ഷം ലഭിച്ച ഞങ്ങള്‍ പിതാവിനേയും ആലംബുഷാ ദേവിയേയും കണ്ട് വന്ദിച്ച് ഉത്തമമായ ഒരു വാസസ്ഥാനം നല്കി അനുഗ്രഹിക്കണമെന്ന്പേക്ഷിച്ചു. ജ്ഞാനിയും ത്രികാല വേദിയുമായ എന്റെ പിതാവ് നിര്‍ദ്ദേശിച്ച നിര്ബാധാസ്ഥാനമാണ് ഈ കല്പവൃക്ഷം. ഞങ്ങള്‍ ഇവിടെവന്ന് പാര്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോള്‍ അങ്ങയുടെ ദര്‍ശനത്താല്‍ എനിക്ക് തപസ്സാഫല്യവും സിദ്ധിച്ചു. അങ്ങയുടെ ദര്‍ശനത്താല്‍ എന്റെ സകലപാപവും നശിച്ച് പരമാത്മതത്ത്വം ഉള്ളിലുദിക്കുകയും ജന്മം സഫലമാകുകയും ചെയ്തു.
അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഇരുപതു സഹോദരന്മാരെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. മുനീന്ദ്ര ഞങ്ങള്‍ വളരെക്കാലം ഒന്നിച്ചു താമസിച്ചു അനവധി യുഗങ്ങളും കല്പങ്ങളും കഴിഞ്ഞ് ഒടുവില്‍ ജീവിതം നിരര്‍ത്ഥകമെന്ന് തോന്നുകനിമിത്തം അവരെല്ലാം ദേഹമുപേക്ഷിച്ച് ശിവപദം ചേര്‍ന്നു.
ഞാന്‍ വീണ്ടും ചോദിച്ചു. അല്ലയോ മഹാത്മാവേ കല്പാന്തങ്ങളില് അഗ്നിയും ജലവും വായുവും ബ്രഹ്മാണ്ഡത്തെ വിഴുങ്ങുമ്പോള്‍ ദ്വാദശാദിത്യന്മാര്‍ അഗ്നിരശ്മികള് ചൊരിയുമ്പോള് താങ്കള്‍ എങ്ങിനെയാണ് ദുഃഖിക്കാതെ കഴിയുന്നത്.
ഭൂസുണ്ഡന്‍ പറഞ്ഞു. കല്പാന്തത്തില് ലോകവ്യവഹാരങ്ങള്‍ ശമിക്കുമ്പോള്‍ ഞാന്‍ ഈ പഞ്ജരത്തെ ഉപേക്ഷിച്ച് ശരീരേന്ദ്രിയങ്ങള്‍ അല്പംപോലും പാലിക്കാതെ സങ്കല്പവികല്പങ്ങള്‍ വെടിഞ്ഞ് മനസ്സിനെ നിര്‍വാണമാക്കി ആകാശകോശത്തില് വസിക്കുന്നു. കല്പാന്ത സൂര്യന് ജ്വലിക്കുമ്പോള്‍ ഭാവനയെ ബന്ധിച്ച് വ്യോമാങ്കണത്തില് തന്നെ നിശ്ചയബുദ്ധിയായി സ്ഥിതിചെയ്യുന്നു. പര്‍വതങ്ങളേയും അടിച്ചിളക്കുന്ന പ്രളയവായു വീശുമ്പോള്‍ ശാന്താകാശത്തില് കടന്ന് പര്‍വത ഭാവനയോടുകൂടി ഇളകാതിരിക്കുന്നു. മഹാമേരു മുതലായവ പതിച്ച് ലോകം ഏകാര്ണവതയെ പ്രാപിക്കുമ്പോള്‍ ഞാന്‍ വായവിയായ ധാരണയെ വഹിച്ച് ജലോപരിവര്ത്തിക്കുന്നു. ഗോളങ്ങളും ഭൂതങ്ങളും നിശ്ശേഷം നശിക്കുന്ന അത്യന്തിക പ്രളയത്തില്‍ സപ്തവാരണങ്ങളും കടന്ന് വിശുദ്ധ പദത്തിലെത്തി സുഷുപ്താവസ്ഥയില്‍ ലയിച്ചിരിക്കുന്നു.
വീണ്ടും ബ്രഹ്മദേവന് സൃഷ്ടി ആരംഭിക്കുമ്പോള്‍ ബ്രഹ്മാണ്ഡത്തിലെത്തി വിഹഗാലയത്തില് വസിക്കുന്നു. എന്റെ സങ്കല്പത്താല് കല്പവൃക്ഷം എല്ലാക്കാലവും ഇവിടെത്തന്നെ ഉണ്ടാകുകയും പതിവാണ്. വസിഷ്ഠന് ചോദിച്ചു. അല്ലയോ ഖഗേശ്വര, കല്പകാലം വരുമ്പോള്‍ താങ്കള്‍ ധാരണാശക്തിയാല്‍ അഖണ്ഡിതമായി വസിക്കുന്നു. മറ്റു യോഗികള്‍ക്ക് ഈ സിദ്ധിവിശേഷം ഇല്ലാത്തതിന്റെ കാരണം എന്താണ്?ഇതിനു മറുപടിയായി ഭുസുണ്ഡി പറഞ്ഞു. മഹാത്മാവേ പരമേശ്വര നിയോഗം ആര്‍ക്കെങ്കിലും ലംഘിക്കാന്‍ കഴിയുമോ? ദൈവീകമായി ഭവിക്കുന്നതും ഭവിക്കേണ്ടതും അന്യഥാകരിക്കാന്‍ ആര്‍ക്കാണ് കഴിയുക.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: