കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ.ബാബുവിനുമെതിരെ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. കെ.എം. മാണിക്കെതിരായ കേസില്‍ മന്ത്രിക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടും മന്ത്രിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിജിലന്‍സ് സംഘം. അതിനിടയില്‍ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെച്ചൊല്ലി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണവും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിടുന്നു.
തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മന്ത്രിസഭ വീഴുമെന്ന് മാണി ഇതിനകം ഭീഷണി മുഴക്കിക്കഴിഞ്ഞു. മാണി ആഗ്രഹിക്കുന്നത് വിജിലന്‍സിന്റെ കഌന്‍ ചിറ്റാണ്. അന്വേഷണത്തില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് മാണി ഇതിനകം യുഡിഎഫ് നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്. പക്ഷേ മാണിയുടെ ഉള്ളിലിരുപ്പ് വേറെയാണെന്ന് മറ്റാരെക്കാളും ഉമ്മന്‍ ചാണ്ടിക്കറിയാം. ക്ലീന്‍ ചിറ്റ് ലഭിച്ചാല്‍ മാണി അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് എല്‍ഡിഎഫിന്റെ ഭാഗമാകും. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടതിനാലാണ് കൂടെക്കൂട്ടിയത് എന്ന് എല്‍ഡിഎഫിന് മേനി നടിക്കുകയുമാവാം.
മാണിയെ കുറ്റക്കാരനാക്കിയാല്‍ മന്ത്രിസഭ വീഴും. കുറ്റവിമുക്തനാക്കിയാല്‍ അതിലും അപകടം. കോണ്‍ഗ്രസ് നേതൃത്വം പ്രശ്നത്തില്‍ ഞാണിന്മേല്ക്കളിയാണ് നടത്തുന്നത്. വിജിലന്‍സ് സംഘമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ രാഷ്ട്രീയക്കളിയില്‍ ബലിയാടുകളാകുന്നത്.
കുറ്റപത്രത്തില്‍ മാണിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ വേണ്ടെന്നും അതേസമയം പൊതുസമൂഹത്തിന്റെ മുന്നില്‍ മാണി അഴിമതി നടത്തിയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഈ താത്പര്യമാണ് നുണ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പിന്നില്‍.
പലകുറി തിരുത്തലുകള്‍ വരുത്തിയ കുറ്റപത്രം ഇനി നിയമോപദേശം കൂടി കണക്കിലെടുത്ത് തിരുത്തിയ ശേഷം വേണം സമര്‍പ്പിക്കാന്‍. സര്‍ക്കാരിന് കോട്ടംതട്ടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അതേസമയം കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കരുതെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.
കെ.ബാബുവിനെതിരെ അന്വേഷണം നടത്തുന്ന സംഘവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. മുഖ്യമന്ത്രിയുടെ അടുത്തയാളായ കെ.ബാബുവിനെതിരായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിജിലന്‍സ്. കെ.എം മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സമാനമായ കേസില്‍ കെ.ബാബുവിനെതിരെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് സംഘത്തിനായിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈഎസ്പി മന്ത്രിയെക്കണ്ട് മൊഴിയെടുത്തത് മാത്രമാണ് ഇതുവരെയുണ്ടായ പുരോഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: