പറവൂര്‍: സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഹിന്ദു അവകാശപത്രിക നടപ്പിലാക്കാതെ ഹിന്ദുക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി തീരുമാനിച്ചു.
ഹിന്ദു ഐക്യവേദി 2012 ല്‍ സമര്‍പ്പിച്ച അവകാശപത്രിക ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവരുടെ ഔദ്യോഗിക യോഗതീരുമാനമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്.
മൂന്നുവര്‍ഷമായി പല കാരണങ്ങള്‍ പറഞ്ഞ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ വരുത്തിയതെന്ന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെയും വാഗ്ദാനലംഘനത്തിനെതിരെയും ജനകീയപ്രക്ഷോഭത്തിനാണ് ഹിന്ദു ഐക്യവേദി രൂപം കൊടുത്തത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 14 വരെ സെക്രട്ടറിയേറ്റ് നടയില്‍ പഞ്ചദിന സത്യഗ്രഹം നടത്തും. ഇതിന് മുന്നോടിയായി ജൂലായ് 26 മുതല്‍ ആഗസ്റ്റ് രണ്ടുവരെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഹിന്ദു അവകാശ സംരക്ഷണ പദയാത്രകള്‍ സംഘടിപ്പിക്കും. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ വിശദീകരിക്കുന്ന ലഘുലേഖകളുമായി ഗൃഹസമ്പര്‍ക്കങ്ങള്‍ നടത്തും.
വ്യാജജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിഎസ്സി നിയമനം നേടിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും പട്ടിജാതി-വര്‍ഗ്ഗ സംവരണ ഫണ്ട് വിതരണവും വിനിയോഗവും സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ടും ജൂണ്‍ 24 ന് സെക്രട്ടറിയേറ്റ് നടയില്‍ സത്യഗ്രഹം നടത്തും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മതമൗലികവാദസംഘടനകള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ ജനകീയ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ജൂണ്‍ മാസത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
കളമശ്ശേരിയില്‍ ലൗജിഹാദില്‍പ്പെട്ട് കൊല്ലപ്പെട്ട അനുജയുടെ മരണം എന്‍ഐഎ അന്വേഷിക്കണം, കോഴിക്കോട് കുറ്റിയാടിയില്‍ സിപിഎം-ക്വാറി മാഫിയ കൂട്ടുകെട്ടിന്റെ നിഷ്ഠുരമായ അക്രമത്തില്‍ കൊല്ലപ്പെട്ട പ്രകൃതിസംരക്ഷണ പ്രവര്ത്തകന് അനൂപിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കിന്‍ഫ്ര പാര്‍ക്കിനു വേണ്ടി ജനവാസകേന്ദ്രമായ വെളിയത്തുനാട്ടില്‍ 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ അടിയന്തരമായി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. ഭാസ്കരന്, രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ആര്.വി. ബാബു, കെ.പി. ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: