പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് സിബിഐ നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ചാണ് നോട്ടീസ്.
ജൂണ്‍ രണ്ടാം തീയതി സിബിഐയുടെ തിരുവനന്തപുരം ഓഫിസില്‍ ജയരാജന് ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ നേരിട്ടും അല്ലാതെയുമായി പങ്കെടുത്ത 19 പ്രതികളെ ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ നേതാക്കളുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടാം ഘട്ടമായി കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പി ജയരാജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്. കേസില്‍ മുഖ്യപ്രതിയായ വിക്രമന്റെ മൊഴിയാണ് ജയരാജനെ ചോദ്യം ചെയ്യാനുള്ള പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: