ജയ്പൂര്‍ : ഗുജ്ജര്‍ വംശജരുടെ ട്രെയിന്‍ തടയല്‍ സമരത്തില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജസ്ഥാന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എട്ടു ദിവസമായി സമരം തുടര്‍ന്നു വരികയാണ്.
സമരം തടയാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ട് ട്രെയ്ന്‍ തടയുന്ന സമരക്കാരെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം വഷളാകുന്നതില്‍ കോടതി ആശങ്ക അറിയിച്ചു. സമരത്തെ തുടര്‍ന്ന് റെയില്‍വേയ്ക്കും സംസ്ഥാന ഖജനാവിനും കനത്ത നഷ്ടം ഉണ്ടായതായി കോടതി നിരീക്ഷിച്ചു. സമരം തടയാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കറിച്ച് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സമരക്കാരുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഇന്നും സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയാണ്. 70 ഓളം ട്രെയിനുകളാണ് സമരത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ സമരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി കേന്ദ്രസേനയെ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: