ജ്ഞാനിയും യോഗിയുമായ അങ്ങ് അനവധി കല്പങ്ങള് കണ്ടുകഴിഞ്ഞുവല്ലോ? അത്ഭുതകരങ്ങളായ പൂര്‍വചരിത്രങ്ങള്‍ വല്ലതും പറഞ്ഞാലും എന്നു വസിഷ്ഠന്റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി ഭൂസുണ്ഡി പറഞ്ഞു. കുറച്ചെല്ലാം ഓര്മയുള്ളതു പറയാം. പണ്ടൊരു കല്പത്തില് ഭൂമി കുന്നുകളും മരങ്ങളും തൃണങ്ങളുമൊന്നുമില്ലാതെ വലിയ കല്ലുകളാല്‍ നിറയപ്പെട്ടിരുന്നു. ഒരു പ്രളയസന്നിധിയില് പതിനോരായിരം വര്‍ഷം ഭൂമി ഭസ്മംകൊണ്ട് മൂടപ്പെട്ടിരുന്നു. ഒരു ചതുര്യുഗത്തില് മരങ്ങള്‍ നിറഞ്ഞും മറ്റൊരു ചതുര്യുഗത്തില് അഗസ്ത്യമുനി ജനിക്കാത്ത കാരണം പൊങ്ങിവളര്‍ന്ന വിന്ധ്യപര്വത്താല് മൂടപ്പെട്ടിരുന്നു.
സൂര്യചന്ദ്രന്മാരുണ്ടായതും ഇന്ദ്രോപേന്ദ്രന്മാരുടെ ധര്‍മ്മവ്യവസ്ഥകളും ഹിരണ്യാക്ഷന് ഭൂമിയെ അപഹരിച്ചതും ഭഗവാന് വരാഹാവതാരമെടുത്ത് അത് വീണ്ടതും ഓര്‍മ്മയുണ്ട്. രാജാവിന്റെ അഞ്ജലീജലത്തില് മത്സ്യപോതം ആവിര്‍ഭവിച്ചതും മത്സ്യവിഗ്രഹന് ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുത്തതും, ദേവാസുരന്മാര് മന്ദരംകൊണ്ട് പാലാഴി കടഞ്ഞതും സമുദ്രങ്ങളുടെ ഉത്ഭവവും ഗരുഡന് ചിറക് മുളക്കാതിരുന്ന കാലവും ഓര്‍ക്കുന്നുണ്ട്.
ഇതെല്ലാം അടുത്ത കാലത്തു നടന്ന സംഭവങ്ങളെന്നേ കരുതുന്നുള്ളൂ. അതുപോലെത്തന്നെ അങ്ങയുടേയും, ഭരദ്വാജന്, പുലസ്ത്യന്, അത്രി, നാരദന്, ഇന്ദ്രന്, മരീചി, സനല്കുമാരന്, ഭൃഗു, ഈശന്, സ്കന്ദന്, വിഘ്നരാജന്, ഗൗരി, ലക്ഷ്മി, സരസ്വതി, ഗായത്രി, ആദിയായവരുടേയും ഉല്പത്തിയും ഓര്‍മ്മയുണ്ട്.
അല്ലയോ മഹര്‍ഷേ അങ്ങിപ്പോള്‍ എട്ടാമത്തെ ജന്മത്തിലാണ് ബ്രഹ്മപുത്രനായി ജന്മമെടുത്തിട്ടുള്ളത്. ഈ ജന്മത്തില് നമ്മള് തമ്മില്‍ ഇങ്ങിനെ ഒരു സമാഗമം സംഭവിക്കുമെന്നും എനിക്കറിയാമായിരുന്നു. അങ്ങയുടെ ജന്മങ്ങള് ഒരിക്കല്‍ ആകാശത്തു നിന്ന് മറ്റൊരിക്കല്‍ അഗ്നിയില്‍ നിന്ന് മൂന്നാമതായി വായുവില്‍നിന്ന് പിന്നെ ശൈലത്തില്‍ നിന്ന് ഇങ്ങിനെ ഭിന്നമായിരുന്നു അങ്ങയുടെ ജന്മസ്ഥാനം. അതിനുശേഷം യുഗങ്ങളിലും കല്പങ്ങളിലും നടന്നിട്ടുള്ള വസ്തുതകള്‍ താന്‍ കണ്ടിട്ടുള്ളതും ഓര്മ്മയിലുള്ളവയും വിസ്തരിച്ച് വിവരിച്ചു.
യുഗങ്ങള്‍ തോറും ജനങ്ങള്‍ക്കുള്ള ബുദ്ധിയുടേയും മേധാശക്തിയുടേയും ഏറ്റക്കുറച്ചിലനുസരിച്ച് വേദപാഠങ്ങള്ക്കും വേദാംഗങ്ങള്‍ക്കും ക്രിയകള്‍ക്കും ഉണ്ടായിട്ടുള്ള ഭേദഗതികളെപ്പറ്റിയും അദ്ദേഹം പറഞ്ഞു. പുരാണങ്ങള്‍ ഇതിഹാസങ്ങള്‍ മുതലായവയെപ്പറ്റിയും അദ്ദേഹം വിവരിച്ചു. കലിയുഗത്തില്‍ കൃതയുഗാചാരവും കൃതയില്‍ കലിയുഗാചാരവും അനുഷ്ഠിച്ചിരുന്നതായും അതുപോലെ ത്രേതയില്‍ ദ്വാപരാചാരവും ദ്വാപരയില്‍ ത്രേതായുഗ പാരമ്പര്യവും മാറിമാറി ആചരിച്ചിരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരണങ്ങള്‍ കേട്ടശേഷം വസിഷ്ഠന് ചോദിച്ചു. ഹേ പക്ഷിരാജന് സംഭ്രമജനകമായ ജഗല് കോശത്തില്‍ സഞ്ചരിക്കുകയും ലോകവ്യവഹാരങ്ങളനുഷ്ഠിക്കുകയും ചെയ്യുന്ന താങ്കളുടെ ശരീരത്തെ മൃത്യുബാധിക്കാതിരിക്കുന്നതെങ്ങിനെയാണ്? ഭൂസുണ്ഡി പറഞ്ഞു. സര്‍വജ്ഞനായ മഹര്‍ഷേ അങ്ങേക്കറിയാതല്ല അങ്ങ് എന്നോട് ചോദിക്കുന്നതെന്ന് എനിക്കറിയാം. ഏതായാലും അറിഞ്ഞതു പറയാം. രാഗദ്വേഷാദിവാസനകള് ആരുടെ മനസ്സിനെ ബാധിക്കുന്നില്ലയോ അവനെ മുത്യുസ്പര്ശിക്കുകയില്ല. ആശകള്‍ അന്തഃക്കരണത്തെ ബാധിക്കാത്തവരേയും മൃത്യു ബാധിക്കുകയില്ല.
പരമപാവനവും ഏകവുമായ പരിശുദ്ധ പദത്തില്‍ മനസ്സിനെ വിശ്രമിപ്പിച്ച് നിശ്ചലനായി വസിക്കുന്നവനേയും മൃത്യുബാധ തീണ്ടുന്നില്ല എന്നതാണ് എന്റെ എളിയ അനുഭവം.
അല്ലയോ ബ്രഹ്മജ്ഞ, സംസാരവ്യാധി ഹേതുക്കളായ ഈ ദോഷങ്ങളോ, ആധിവ്യാധികളാല്‍ ഉത്ഭൂതങ്ങളും പുത്രമിത്രാദിവ്യാമോഹത്താല് പ്രവൃത്തങ്ങളായ ദുഃഖങ്ങളും, കാമക്രോധ വികാരങ്ങളില്‍ നിന്നുണ്ടായി ഹൃദയാകാശത്തെ മൂടിമറിക്കുന്ന ചിന്തകളോ, ദുഷ്ടതനിറഞ്ഞ സംസാരികകാര്യങ്ങള് കൃതഘ്നത, കൃപണത മുതലായ ദുര്‍ഗുണങ്ങളോ ദുര്‍വ്യവഹാരങ്ങള്‍, ദുര്‍വ്യയങ്ങള്‍ തുടങ്ങിയ ഒന്നുംതന്നെ ആത്മസിദ്ധി കൈവരിച്ചിട്ടുള്ള ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല.
ആത്മചിന്ത സര്‍വദുഃഖങ്ങളേയും നശിപ്പിക്കുന്നതാണ്. സര്വസങ്കല്പങ്ങളേയും അതിക്രമിച്ച് മേലെത്തട്ടിലുള്ള ആത്മപദം സാമാന്യബുദ്ധികള്‍ക്ക് നേടാന്‍ കഴിയുന്നതല്ല. ആത്മചിന്തയോട് ഏകദേശം തുല്യമായി പലതരത്തിലുള്ള അതിന്റെ അവാന്തര ഭാഗങ്ങളില്‍ ഒന്നായിരിക്കുന്നതും സര്‍വദുഃഖങ്ങളെയും നശിപ്പിക്കുന്നതും, സര്വസൗഭാഗ്യങ്ങളേയും നല്‍കുന്നതും, ജീവസന്ധാരണത്തിന് ഹേതുഭൂതവുമായ പ്രാണചിന്തയെ ഞാന്‍ ആശ്രയിക്കുന്നു.
പ്രാണചിന്തയെന്നാല്‍ എന്താണെന്നുകൂടി വിശദീകരിച്ചു തരണമെന്ന വസിഷ്ഠന്റെ ചോദ്യത്തിനുത്തരമായി ഭൂസുണ്ഡി അത് വിവരിക്കാന്‍ തുടങ്ങി. മനോഹരമായ ഈ ശരീരത്തില്‍ അധിവസിക്കുന്ന പ്രാണങ്ങളുടെ ആധാനക്രമം ഇങ്ങിനെയാണ്.
ദേഹമധ്യസ്ഥമായ ഹൃദയപത്മത്തില്‍ പ്രാണനെന്നും അപാനനെന്നും രണ്ട് വായുക്കളുണ്ട്. ഇതില്‍ ഉഷ്ണരൂപിയാണ് പ്രാണന്. അപാനന്‍ ശീതരൂപിയുമാണ്. ശരീരത്തെ നടത്തിക്കൊണ്ടും അതിന്റെ വിക്രിയകളില്‍ രോധിക്കപ്പെടാതേയും, തളരാതെ ആകാശ ഗാമികളായ പ്രാണനില്‍ ഒന്ന് മേലോട്ടും മറ്റൊന്ന് താഴോട്ടും പ്രസരിക്കുന്നു. ജാഗ്രസ്വപ്ന സുഷുപ്തികളില്‍ സമരൂപികളായി വിളങ്ങുന്ന അവയെ അനുസരിച്ചുകൊണ്ട് എന്റെ വാസനകള്‍ സുഷുപ്തസ്ഥിതന്റെ എന്നപോലെ ബ്രഹ്മത്തെത്തന്നെ വാഞ്ഛിക്കുന്നു. പ്രാണന് എപ്പോഴും ഗതിയോടും ചലനശക്തിയോടുംകൂടി ബാഹ്യവും ആഭ്യന്തരവുമായ ശരീരത്തില്‍കൂടി മേലോട്ടും അപാനന്‍ അതേപോലെ കീഴോട്ടും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പ്രാണായാമക്രമം ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും പ്രയത്നംകൂടാതെ ഉള്ളില്‍നിന്നും പ്രാണന് സുഖമായി പ്രസരിക്കുന്നതിന് ഉന്മുഖമായി ഭവിക്കുന്നു. ഇതിന് അന്തസ്ഥരേചകമെന്ന് പറയുന്നു. പുറമെ പുറപ്പെടുന്ന പ്രാണന് പന്ത്രണ്ടംഗുലം ദൂരെ വ്യാപിച്ച് അതിന്റെ അംഗങ്ങള്‍ തമ്മില്‍ സമ്മേളിക്കുന്നത് ബാഹ്യരൂപമായ പൂരകമാകുന്നു.
അപാനവായു പുറമേനിന്നും ശരീരാന്തര്ഭാഗത്തില് കടന്ന് യത്നംകൂടാതെ നിറഞ്ഞുവ്യാപിക്കുന്നതിന് അന്ത:പൂരകമെന്ന് പറയുന്നു. ഹൃദയത്തില്‍ നിന്ന് അപാനന്‍ വിട്ടുമാറാതേയും പ്രാണന് ഉദയം ചെയ്യാതേയും ഇരിക്കുന്ന അവസ്ഥയാണ് അന്ത:കുംഭകം. ഇത് പ്രായേണ യോഗികളില്‍ അനുഭവസ്ഥമല്ലാത്ത അവസ്ഥയാണ്. സാധാരണ മണ്ണ് മണ്ണായും നിമിത്ത കാരണങ്ങളാല്‍ മര്‍ദ്ദിതമായും പിന്നീട് കുടമായും ഭവിക്കുന്നതുപോലെ രേചകവും പൂരകവും കുംഭകവും അഭ്യാസ സ്ഥാനഭേദങ്ങളെക്കൊണ്ട് മൂന്നുവിധമായി പറയപ്പെടുന്നു.
മൂക്കിനു വെളിയില്‍ പന്ത്രണ്ടംഗുലം അകലത്തിലുള്ള അപാനവായുവിന്റെ അവസ്ഥിതിയാണ് ബാഹ്യകുംഭകം ഹൃദയത്തില്‍ നിന്നും പുറത്തേക്ക് ഗമിക്കുന്ന പ്രാണവായുവിന്റെ നാസാഗ്രംവരെയുള്ള ഗതി ആദ്യമായ ബാഹ്യപൂരകമെന്ന് യോഗജ്ഞന്മാര്‍ പറയുന്നു. അവിടെനിന്നും പന്ത്രണ്ടംഗുലം ദൂരെവരെ വെളിയിലുള്ള ഗതി അന്യമായ ബാഹ്യപൂരകമാണ്. പ്രാണന് വെളിയില്‍ വന്ന് അസ്തമിക്കുകയും അന്തരാകര്ഷണ ശീലമുള്ള അപാനവായു പുറപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സമ്പൂര്‍ണ്ണമായതും സമാവസ്ഥയിലുള്ളതുമായ ബാഹ്യകുംഭകം പറയപ്പെടുന്നു. വായു അപാനരൂപമായി ഉള്ളിലേക്കുകടക്കാന്‍ ശ്രമിക്കുന്ന അവസ്ഥ ബാഹ്യരേചകമാണ്. ഇത് മോക്ഷപ്രദമായ ഒരഭ്യാസമാകുന്നു. അപാനനും ദ്വാദശാന്തത്തില്‍ നിന്നും ഉയര്‍ന്നു ഒന്നുചേരുന്നത് ബാഹ്യമായ മറ്റൊരു പൂരകമാകുന്നു. ഇത് പരിശീലിച്ചാല്‍ ജനനപാശം അറ്റുപോകും.
മനസ്സിനെ ബാഹ്യവിഷയങ്ങളില്‍ നിന്നും അകറ്റി പ്രാണായാമങ്ങളഭ്യസിച്ചുകൊണ്ടിരുന്നാല് ഏതാനും ദിവസങ്ങള്‍ കൊണ്ട് കേവല പദത്തെ പ്രാപിക്കാവുന്നതാണ്. പ്രാണന്റെ ഉദ്ഗമനം ഹൃദയസ്ഥമായ പത്മയന്ത്രത്തില് നിന്നാണ് വെളിയില്‍ പന്ത്രണ്ടംഗുലം ദൂരത്തിലും അസ്തമയം ഹൃദയസ്ഥ പത്മത്തിന്റെ മദ്ധ്യത്തിലുമാകുന്നു. ഗമനാഗമനങ്ങളെ ചെയ്തുകൊണ്ടിരിക്കുന്ന പ്രാണവായു തന്നെ സൂര്യചന്ദ്രഭാവത്തെ കൈക്കൊള്ളുന്നു. അപാനന്‍ പ്രാണനേയോ പ്രാണന് അപാനനേയോ ഭക്ഷിക്കുവാന്‍ ഉന്മുഖമായി ഭവിക്കുമ്പോള്‍ രണ്ടിന്റേയും അന്തരാളത്തില്‍ സ്ഥിതി ചെയ്യുന്ന പദത്തെ അധിരോഹിച്ചവന് പിന്നീട് ജനനക്ലേശം ഉണ്ടാകുന്നില്ല.
എന്റേത്, അന്യന്റേത് എന്ന ഭേദഭാവനയോടെ ഞാനൊന്നിനേയും സ്തുതിക്കുകയോ നിന്ദിക്കുകയോ ചെയ്യാറില്ല. എന്തുവന്നാലും സന്തോഷമോ സന്താപമോ ഞാന്‍ പ്രകടിപ്പിക്കാറില്ല. ത്യാഗഭാവനയോടെ ജീവിതാദിസര്വത്തിലും വൈരാഗ്യത്തോടുകൂടിയ എന്റെ മനസ്സ് ചലനവും ദുഃഖവും നശിച്ച്, ആശകളറ്റ് പ്രശാന്തമായിരിക്കുന്നു. അന്യരുടെ സുഖത്തില്‍ സുഖിക്കുകയും അന്യരുടെ ദുഃഖത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നവനാകയാല്‍ ഞാന്‍ എല്ലാവര്ക്കും പ്രിയനാണ്. ആപത്തില്‍ അചലനായും സമ്പത്തില്‍ സര്വലോകബന്ധുവായും വര്‍ത്തിക്കുന്ന എനിക്ക് പദാര്ത്ഥാഗതമായ ഭേദഭാവനകളില്ല.ഇത്രയും കേട്ടശേഷം വസിഷ്ഠന് ഭൂസണ്ഡനോട് വിടപറഞ്ഞ് യാത്രയായി.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: