എറണാകുളത്തെ മഹാരാജാസ് കോളേജിലാണ് ബാലകൃഷ്ണന് ഉപരിപഠനത്തിനു ചേര്‍ന്നത്. അമ്മയില്ലാത്ത കുട്ടി എന്ന പ്രതേ്യകപരിഗണന ഉള്ളതുകൊണ്ടും വീട്ടുകാര്‍ നല്കിയ അമിതമായ ലാളനയും സ്വാതന്ത്ര്യവും കൂടിപ്പോയതിനാലും കാര്യഗൗരവം ബാലനു വളരെ കുറവായിരുന്നു. കളിചിരി തമാശകളിലായിരുന്നു കൂടുതല്‍ ആഭിമുഖ്യം. അദ്ധ്യാപകരെ വിഡ്ഢിയാക്കി സഹപാഠികളെ ചിരിപ്പിക്കുക ആ യുവാവിന്റെ ഇഷ്ടവിനോദമായിരുന്നു.
വൈകുന്നേരം കോളേജ് വിട്ടാല്‍ കൂട്ടുകാരുമൊത്ത് അവിടവിടെ വെറുതെ ചുറ്റിത്തിരിയുകയും ബാലന്റെ പതിവായിരുന്നു. അതേസമയം ആ സ്വഭാവത്തിന് മറ്റൊരു വശവുമുണ്ടായിരുന്നു. കൂട്ടുകാരെ സംബന്ധിച്ചിടത്തോളം ബാലന് ഉത്തമനായ സുഹൃത്തായിരുന്നു. അവര്‍ക്കുവേണ്ടി എന്തും എപ്പോഴും ചെയ്യാന്‍ തയ്യാറുള്ള ഒരു ചങ്ങാതി. ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍, പുസ്തകം വാങ്ങാന്‍ തുക തികയില്ലെങ്കില്‍ അവര്‍ക്ക് പരിഭ്രമമില്ലായിരുന്നു. സഹായിക്കാന്‍ ബാലനുണ്ടെല്ലോ! പലപ്പോഴും ബാലകൃഷ്ണന് വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. എന്നാല്‍ അപ്പോഴും, ചിലപ്പോഴൊക്കെ തന്റേതായ രീതിയില്‍ പക്വതയും ചുമതലാബോധവും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.
ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ബാലനെ സദാ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിന്തയായിരുന്നു അത്. ആ ചിന്തയില്‍ മുഴുകി ഏറെനേരം സ്വയം മറന്നിരിക്കുക ആ യുവാവിന്റെ പതിവായിരുന്നു. അര്‍ത്ഥശൂന്യം എന്ന് തനിക്കുതോന്നുന്ന സംഗതികളെക്കുറിച്ച് ബാലന് വീറോടെ വാദിക്കുമായിരുന്നു. സന്ന്യാസിമാരുടെ കാല്ക്കല് നമസ്കരിക്കുന്നതെന്തിനാണ്? ക്ഷേത്രത്തില്പോയി തൊഴുന്നത് എന്തിനുവേണ്ടിയാണ്? അത് വെറും ഒരു ചടങ്ങല്ലേ? അങ്ങനെപോയി ബാലന്റെ ചോദ്യങ്ങള്‍. സയന്‍സ് ആയിരുന്നു കോളേജില്‍ പ്രധാന പാഠ്യവിഷയം. എന്നാല്‍ ബാലന് അതില്‍ തെല്ലും താത്പര്യം തോന്നിയില്ല.
തന്റെ അസാധാരണമായ ഓര്‍മ്മശക്തിയും എന്തും പെട്ടെന്നു മനസ്സിലാക്കാനുള്ള തെളിവാര്‍ന്ന ഗ്രഹണശക്തിയും കാരണം കാര്യമായ ശ്രമമൊന്നും കൂടാതെതന്നെ അവന് എല്ലാ പരീക്ഷകളും വിജയിച്ചു. എന്നിട്ടും കോളേജു പഠനത്തിന്റെ അവസാനപരീക്ഷയുടെ സമയമായപ്പോഴേക്കും അവന്റെ നില ഏറെ പുറകിലായി. ശ്രദ്ധക്കുറവും അലസതയുംതന്നെ കാരണം. സയന്‍സുപഠനം തുടരാനാകില്ലെന്നായി അധികൃതര്‍. അതോടെ എറണാകുളത്തെ മഹാരാജാസ് കോളേജിനോട് വിടപറഞ്ഞ് ബാലന് തൃശ്ശൂരിലെത്തി, സെന്റ് തോമസ് കോളേജില്‍ ചേര്‍ന്നു. മാനവികശാസ്ത്രത്തിലാണ് തുടര്‍ന്ന് പഠനം നടത്തിയതും ബിരുദം നേടിയതും.
കോളേജുകുമാരനായ ബാലകൃഷ്ണന് വേണ്ടതിലധികം ആത്മവിശ്വാസവും എന്തും ഏതും ചോദ്യം ചെയ്യാനുള്ള തന്റേടവുമായിരുന്നു ആ കാലത്തെ പ്രധാന മുഖമുദ്രകള്‍. ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച്, മതപരമായ ചടങ്ങുകളുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച്, ഈശ്വരരാധനയെക്കുറിച്ച് ഒക്കെ അവസാനിക്കാത്ത ചോദ്യങ്ങള്‍. ക്ഷേത്രദര്‍ശനം, പൂജ തുടങ്ങിയ കാര്യങ്ങളോട് നിറഞ്ഞ പുച്ഛം. അതേസമയം കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞ ശാന്തസുന്ദരമായ ശിവസ്വരൂപം ഒട്ടും ഒളിമങ്ങാതെ അവിടെത്തന്നെ ഉണ്ടായിരുന്നുതാനും. രാത്രിയുടെ ഏകാന്തതയില്‍ ആ ഓര്‍മ്മ ബാലന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവരും. പിന്നെ ഉറങ്ങാന്‍ സാധിക്കാറില്ല. മെത്തയില്‍ എഴുന്നേറ്റിരുന്ന് ഓം നമഃശിവായ ജപിക്കാന്‍ തുടങ്ങും. താനറിയാതെ ആ മന്ത്രജപത്തില്‍ ലയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: