മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛന് ഭാഷാപരമായും സാഹിത്യപരമായും സാംസ്കാരികമായും ആദ്ധ്യാത്മികമായും കേരളീയ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്ന മഹാവ്യക്തിയും മഹാചാര്യനുമാണ്. വെറും ശൃംഗാരകാവ്യങ്ങള്‍ സംസ്കൃത മലയാള മണിപ്രവാളത്തില്‍ പടച്ചുവിടുന്നതായിരുന്നു അന്നത്തെ സാഹിത്യം.
അതുവായിച്ചു രസിച്ചിരുന്ന കേരളീയരെ ഭക്തിയുടെയും സദാചാര ജീവിതത്തിന്റെയും പരമോന്നത പടവുകളിലേക്ക് തുഞ്ചത്താചാര്യന് കയറ്റിവിട്ടു. അദ്ദേഹം ഒരു കവി മാത്രമായിരുന്നില്ല. ഇരുത്തംവന്ന ആത്മജ്ഞാനിയായ ആചാര്യന്‍കൂടിയായിരുന്നു. പൊന്നോണവും പൂവിളിയും വഞ്ചിപ്പാട്ടും ഓണസദ്യയുംപോലെ രാമായണം കിളിപ്പാട്ടും കേരളത്തിന്റെ മുഖമുദ്രയായി മാറി.
ജനനം- ജീവിതകാലം- പേര്- വിദ്യാഭ്യാസം-തൊഴില്എഴുത്തച്ഛന് ജീവിച്ചിരുന്ന കാലം, പേര് തുടങ്ങിയവയെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും ഇന്നും ലഭ്യമല്ല. ചില തെളിവുകള്‍ വച്ചുകൊണ്ട് പണ്ഡിതന്മാര് നടത്തിയ ചര്‍ച്ചകളില്‍നിന്നും ഉരുത്തിരിഞ്ഞ ചില വിവരങ്ങള്‍ മാത്രമേ നമുക്കുള്ളൂ. മലപ്പുറം ജില്ലയില്‍ തിരൂര്‍ തീവണ്ടി സ്റ്റേഷനില്‍നിന്നും തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചന്‍പറമ്പാണു ജനനസ്ഥലം.
സ്റ്റേഷനില്‍ നിന്നും തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചന്‍ പറമ്പാണു ജനനസ്ഥലം. ഇന്നവിടെയൊരു തുഞ്ചന്‍ സ്മാരകമുണ്ട്. എഴുത്തച്ഛന് കൊല്ലവര്‍ഷം 661ല്‍ ജനിച്ചുവെന്നും 732-ല്‍ ദിവംഗതനായി എന്നും ചില പണ്ഡിതന്മാര് ഊഹിക്കുന്നു. ഉള്ള തെളിവുകള്‍വച്ചുകൊണ്ട് അദ്ദേഹം കൊല്ലവര്‍ഷം 700 നും 800 നും മദ്ധ്യേ ജീവിച്ചിരുന്നു നമുക്കു കരുതാം.
എഴുത്തച്ഛന് ചക്കാലനായര്‍ സമുദായത്തില്‍ ജനിച്ചതായി ഐതിഹ്യമുണ്ട്. എഴുത്തച്ഛന് എന്നത് തൊഴില്‍ പേരാണ്. അദ്ദേഹത്തിന്റെ പേരിന്റെ കാര്യവും തര്‍ക്കത്തിലാണ്. രാമന്, ശങ്കരന്, രാമാനുജന് എന്നീ പേരുകള്‍ പണ്ഡിത്മാര്‍ ഊഹിച്ചു പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് രാമനെന്ന് ജ്യേഷ്ഠനുണ്ടായിരുന്നതായും അത് തന്റെ ഗുരുവാണെന്നും സൂചിപ്പിച്ചതുവച്ചുകൊണ്ട് രാമാനുജന് എന്ന പേര് ചിലര്‍ തീരുമാനിച്ചു. ആ പേരിലാണ് ഇപ്പോള്‍ പൊതുവെ അറിയപ്പെടുന്നത്.
ജ്യേഷ്ഠനായ രാമനാണ് ആദ്യഗുരു.
ശ്രീനീലകണ്ഠനും തന്റെ ഗുരുവായിരുന്നുവെന്ന് എഴുത്തച്ഛന് സൂചിപ്പിക്കുന്നുണ്ട്. മുഖ്യന്മാരായ വേറെയും ചില ഗുരുക്കന്മാരുണ്ടായിരുന്നതായും അദ്ദേഹം തന്നെ പറയുന്നുണ്ട്. സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യം സമ്പാദിച്ചശേഷം സ്വദേശത്ത് ഒരു കളരി സ്ഥാപിച്ച് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. പില്ക്കാലത്ത് ദക്ഷിണഭാരതം മുഴുവന്‍ സഞ്ചരിച്ച് മറ്റുദ്രാവിഡഭാഷകളിലും വിജ്ഞാനശാഖകളിലും നല്ല അവഗാഹം സമ്പാദിച്ചു. സംസ്കൃതം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളും എഴുത്തച്ഛനു നല്ല വശമായിരുന്നു എന്നു തെളിവുണ്ട്. ബഹുമുഖപണ്ഡിതനായിരുന്ന എഴുത്തച്ഛന് അമ്പലപ്പുഴ രാജാവിന്റെ സദസ്സിലും ഉന്നതസ്ഥാനം ലഭിച്ചിരുന്നു. വേദശാസ്ത്രങ്ങളും വേദാന്തവും നന്നായി ഗ്രഹിച്ച എഴുത്തച്ഛന് ഭക്തിയുടെ പരകോടിയില്‍ എത്തിയ പരമാചാര്യനായിരുന്നു.
ബ്രാഹ്മണമേധാവിത്വം കൊടികുത്തിവാണിരുന്ന കാലത്താണ് എഴുത്തച്ഛന് ഇതൊക്കെ സമ്പാദിച്ചത്. അന്നു ശൂദ്രനു വേദപഠനം നിഷിദ്ധമായിരുന്നു. മേലാളന്മാരായ ബ്രാഹ്മണര്‍ ”എഴുത്തച്ഛന്റെ ചക്കില്‍ എത്രയാട്ടും?” എന്ന് പരിഹസിച്ചു ചോദിച്ചതായും ”നാലും ആറും ആടും” എന്നു മറുപടി കൊടുത്തതായും ഐതിഹ്യമുണ്ട്. എഴുത്തച്ഛന് നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും വശമായിരുന്നു എന്നു സൂചന. കൂടുതല്‍ കഥകള്‍ക്ക് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യകഥകള്‍ നോക്കുക.
കൃതികള്‍
അദ്ധ്യാത്മരാമായണം, ഭാരതം, ഭാഗവതം എന്നീ കിളിപ്പാട്ടുകള്‍, ഹരിനാമകീര്‍ത്തനം എന്നിവ എഴുത്തച്ഛന്റെ കൃതികള്‍ തന്നെയെന്നു സ്ഥാപിച്ചിട്ടുണ്ട്. രാമായണം-ഇരുപത്തിനാലു വൃത്തം, ശിവപുരാണം എന്നിവയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്ക്കുന്നു. കേരളീയരുടെ ആചാര്യകവി എഴുത്തച്ഛനാണെന്നും കൂടുതല്‍ പ്രചാരം നേടിയത് രാമായണമാണെന്നതിനും തര്‍ക്കമില്ല. മഹാപണ്ഡിതനായി രുന്ന മേല്പത്തൂര് നാരായണഭട്ടതിരി എഴുത്തച്ഛന്റെ അഭിപ്രായപ്രകാരമാണ് നാരായണീയം രചിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
സര്‍വരും, ആദരിച്ചിരുന്ന, അനേകം ശിഷ്യഗണങ്ങളുണ്ടായിരുന്ന തുഞ്ചത്താചാര്യന് നമ്മു ടെ ഭാഷയെ സം സ്കരിക്കുന്നതി ലും വളര്‍ത്തുന്നതിലും സംസ്കാരവും ഭക്തിയും വികസിപ്പിക്കുന്നതിലും പ്രധാനപ ങ്കുവഹിച്ച ആത്മസാക്ഷാത്കാരം നേടിയ മഹാത്മാവായിരുന്നു. അ ജ്ഞാനികളായ മലയാളികള്‍ ജ്ഞാനവും മു ക്തിയും നേടട്ടെയെന്ന ഉദ്ദേശ്യത്തോടെയാണ് രാ മായണം നിര്‍മിച്ചത്.
കിളിപ്പാട്ട്
കിളിപ്പാട്ട് എന്ന പുതിയ കവിതാപ്രസ്ഥാനം ആരംഭിച്ചത് എഴുത്തച്ഛനാണ്. വളരെ ലളിതവും മനോഹരവുമായ കേക, കാകളി, കളകാഞ്ചി തുടങ്ങിയ നാടന്‍ വൃത്തങ്ങളില്‍ എഴുത്തച്ഛന് കിളിയെക്കൊണ്ട് കഥപറയിച്ചപ്പോള് അത് മലയാളിയുടെ മനസ്സിലും ചുണ്ടത്തും സ്ഥാനം പിടിച്ചു. അതിവേഗം പ്രചാരം ലഭിച്ച രാമായണവും ഹരിനാമകീര്‍ത്തനവും മറ്റും നിത്യവും ഗൃഹങ്ങളില്‍ പാരായണം ചെയ്യപ്പെട്ടു. അക്ഷരാഭ്യാസമില്ലാത്തവര്‍പോലും ഇവ പാടിപ്പഠിച്ചു. കേരളത്തില്‍ ഭക്തിപ്രസ്ഥാനം തഴച്ചുവളര്‍ന്നു.
സംസ്കൃത വൃത്തത്തില്‍ എഴുതിയില്ലെങ്കില്‍ കവിതയാകില്ല എന്ന ധാരണയാണ് എഴുത്തച്ഛന്റെ പൈങ്കിളി തിരുത്തിക്കുറിച്ചത്. ഭാഷയും എഴുത്തച്ഛന് നവീകരിച്ചു. മണിപ്രവാളത്തെ ശുദ്ധനാടന്‍ മലയാളവുമായി സംയോജിപ്പിച്ചപ്പോള്‍ മലയാളഭാഷ പുതുജീവനോടെ തഴച്ചുവളരാന്‍ തുടങ്ങി. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിളിക്കുന്നത്. കിളിയെക്കൊണ്ടു കഥപറയിക്കുന്ന രീതിയാണ് കിളിപ്പാട്ട്. പൈങ്കിളിയെ വിളിച്ച് പാലും തേനുമൊക്കെത്തരാം എന്നു വാഗ്ദാനം ചെയ്ത് കഥ പയാന് അഭ്യര്‍ത്ഥിക്കുകയും കിളികഥ പറയുകയും ചെയ്യുന്നു.
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയൊടെ പറഞ്ഞുതുടങ്ങിനാള്‍
ഓരോ കാണ്ഡവും തീരുമ്പോള്‍ കിളിപറഞ്ഞു നിറുത്തുകയും കവിയുടെ അപേക്ഷപ്രകാരം അടുത്ത കാണ്ഡം പാടിത്തുടങ്ങുകയും ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ കിളിയെക്കൊണ്ടു പാടിച്ചത് എന്നതിനു വ്യക്തമായ ഒരുത്തരമില്ല. പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭഗവാന് തത്തയുടെ രൂപത്തില്‍വന്ന് എഴുത്തച്ഛന് ജ്ഞാനോപദേശം ചെയ്തുവെന്നും അതുകൊണ്ടാണ് കിളിയെക്കൊണ്ടു കഥപറയിച്ചതൊന്നും ഒരഭിപ്രായമുണ്ട്.
ശുകമഹര്ഷിയാണല്ലോ സംസ്കൃതത്തില്‍ ഭാഗവതമുള്പ്പടെ പല പുരാണങ്ങളും പറഞ്ഞത്. അദ്ദേഹത്തെ സ്മരിച്ചുകൊണ്ടാണ് ഈ രീതി ആവിഷ്കരിച്ചതെന്ന് മറ്റൊരഭിപ്രായം. വിദ്യാദേവതയായ സരസ്വതി ദേവിയുടെ കൈയിലിരിക്കുന്ന പൈങ്കിളിയെയാണു വിളിച്ചു കഥ പറയിക്കുന്നത് എന്നു ചിലര്‍. താന്‍ വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നും സംസ്കൃതത്തിലെ പുരാണേതിഹാസങ്ങള്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിവില്ലെന്നും ഏറ്റവും വിനയാന്വിതനായി സമ്മതിച്ചുകൊണ്ട് കിളിയെക്കൊണ്ടു കഥ പറയിച്ചതാകാം എന്നു പറയുന്നവരുമുണ്ട്. എഴുത്തച്ഛന്റെ ”മാനസപത്മത്തില് വാഴും പൈങ്കിളിപ്പെണ്ണിനെ”ക്കൊണ്ട് രാമായണവും ഭാരതവും ഭാഗവതുമൊക്കെ പാടിച്ചുവെന്നു മാത്രം നമുക്കു തീരുമാനിക്കാം.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: