ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ബംഗ്ലാദേശ് സന്ദര്‍ശനം ജൂണ്‍ 6ന് ആരംഭിക്കും. ധാക്കയിലെ ഭാരത ഹൈക്കമ്മീഷണര്‍ പങ്കജ് ശരണും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് തീയതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനമായത്.
നിര്‍ണ്ണായകമായ ടീസ്ത നദീജല പ്രശ്നം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെടും. 41 വര്‍ഷമായി നീണ്ട ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറിന് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ നടക്കുന്ന സന്ദര്‍ശനം കിഴക്കനതിര്‍ത്തിയിലെ ഭാരത താല്‍പ്പര്യങ്ങള്‍ക്ക് പുതിയ ദിശനല്കും.
ജൂണ്‍ 6ന് ധാക്കയിലെത്തുന്ന മോദി ധാക്ക യൂണിവേഴ്സിറ്റിയിലെ പരിപാടിയിലും ബംഗ്ലാബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളിലും പ്രസംഗിക്കും. 1971ലെ വിമോചനയുദ്ധ സ്മാരകത്തിലും ഭാരത പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന എന്നിവരുമായുള്ള ചര്‍ച്ചകള്‍ പ്രധാനപ്പെട്ടതാണ്. വിവിധ മേഖലകളില്‍ ഉഭയകക്ഷികരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കുന്നുണ്ട്.
ടീസ്ത നദീജല കരാറാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജലലഭ്യത കുറഞ്ഞ ഡിസംബര്‍-മാര്‍ച്ച് മാസങ്ങളില്‍ ടീസ്ത നദിയിലെ ജലം ബംഗ്ലാദേശിന് പ്രധാനപ്പെട്ടതാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ 2011 സപ്തംബറിലെ സന്ദര്‍ശന വേളയില്‍ ടീസ്ത കരാര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നെങ്കിലും പശ്ചിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രൂക്ഷമായ എതിര്‍പ്പ് മൂലമാണ് കരാര്‍ പിന്‍വലിച്ചത്. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രി മോദിക്കൊപ്പം മമത കൂടി ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തുമെന്ന സൂചനകളുമുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പിഎംഒയും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ നടത്തിക്കഴിഞ്ഞു.
വ്യാപാരമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 5.34 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് എല്ലാ വര്‍ഷവും നടത്തുന്നത്. ഇതില്‍ 4.77 ബില്യണും ഭാരതത്തില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയാണ്. ഭാരത വ്യാപാരമേഖല വലിയ പ്രതീക്ഷയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: