ന്യൂദല്‍ഹി: കള്ളപ്പണം സംബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡ് മാത്രമല്ല, മുന്‍പ് ഭാരതത്തോട് സഹകരിക്കാതിരുന്ന പല രാജ്യങ്ങളും വിവരങ്ങള്‍ നല്കാന് ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. കള്ളപ്പണക്കാരുടെ പറുദീസകളെന്ന് പറയപ്പെടുന്ന രാജ്യങ്ങള്‍ പോലും ഇപ്പോള്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നല്കാന് സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഭാരതം നിരന്തരം ചെലുത്തിയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് വിവരങ്ങളുടെ ഒഴുക്ക് തുടങ്ങിയിട്ടുള്ളത്. പുതിയ കള്ളപ്പണ നിയമം, ബിനാമി നിയമം തുടങ്ങിയവ വളരെ പോസിറ്റീവാണ്. കള്ളപ്പണത്തിനെതിരെ പൊരുതുക എന്നത് ് ഇന്ന് ഭാരതം വളരെ ഗൗരവമായിട്ടാണ് കണക്കാക്കുന്നതെന്ന് മറ്റുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു.
അധികൃതര്‍ പറഞ്ഞു. എച്ച്എസ്ബിസി മാത്രമല്ല പല ബാങ്കുകളിലും പണമുണ്ട്. അവയുടെ വിവരങ്ങള്‍ നല്കാന് അവര്‍ സന്നദ്ധരാകുന്നുമുണ്ട്.വിദേശത്ത് സ്വത്തുണ്ടെങ്കില്‍ വിവരം വെളിപ്പെടുത്താത്തതിന് പത്തു വര്‍ഷമാണ് പുതിയ നിയമപ്രകാരം തടവ്.
മാത്രമല്ല ജി 20 രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള കരാര്‍ അടുത്തിടെ ഒപ്പിട്ടു കഴിഞ്ഞു. കള്ളസ്വത്തിനെതിരെ ശക്തമായ നടപടി വേണമെന്ന തോന്നല്‍ നിരവധി രാജ്യങ്ങള്‍ക്കും ഉടലെടുത്തു കഴിഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം ഉന്നതതല സംഘങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് അടക്കം പല രാജ്യങ്ങളും സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. റവന്യൂ സെക്രട്ടറി ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ തയ്യാറായിട്ടുണ്ട്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ജി 20 രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ദാവോസ് സന്ദര്‍ശിച്ചപ്പോഴും തങ്ങള്‍ വളരെ ഗൗരവകരമായിട്ടാണ് കള്ളപ്പണക്കാര്യത്തെക്കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് പല പല രാജ്യങ്ങളും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് നല്കാന് തയ്യാറായിട്ടുള്ളത്. അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: