തൃശൂര്‍: ആംബുലന്‍സില്‍ ചരക്ക് ലോറി ഇടിച്ച് രോഗിയായ അച്ഛനും കൂടെയുണ്ടായിരുന്ന മകനും മരിച്ചു. ആംബുലന്‍സ് ഡ്രൈവറടക്കം മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുത്തന്പല്ലി അരുവിപ്പുറം തൈപ്പറമ്പില്‍ രവീന്ദ്രന്(58), മകന് ഡോ. ഹാരിഷ് എന്നിവരാണ് മരിച്ചത്.
പാരമ്പര്യ വൈദ്യനായിരുന്നു രവീന്ദ്രന്. ആയുര്‍വേദ ഡോക്ടറായി മൂന്നാറില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഹാരിഷ്. രവീന്ദ്രന്റെ ഭാര്യ സുനിത(55), ആംബുലന്‍സ് ഡ്രൈവര്‍ ഗുരുവായൂര്‍ ബാബു ലോഡ്ജിന്റെ പിന്‍വശത്ത് താമസിക്കുന്ന കളപ്പുറത്ത് ബിജു(32) എന്നിവര്‍ക്ക് പരിക്കേറ്റു.
ബിജുവിന്റെ നില ഗുരുതരമാണ്. ഇവരെ തൃശൂരിലെ സണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന് സംഭവസ്ഥലത്ത് വെച്ചും ഹരീഷ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ശങ്കരയ്യ റോഡ് ജംഗ്്ഷനിലായിരുന്നു അപകടം.
നെഞ്ചുവേദനെയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പത്തോടെയാണ് രവീന്ദ്രനെ രാജാ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഇവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷം രവീന്ദ്രനെ സ്ഥിരമായി ചികിത്സിക്കുന്ന തൃശൂരിലെ സണ്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരികയായിരുന്നു. എം ജി റോഡില്‍ നിന്ന് ശങ്കരയ്യ ജംഗ്ഷനിലേക്ക് ലോറി തിരിയുന്നതിനിടെ എതിരെ വന്ന ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാജാ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് വെസ്റ്റ് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ വിവിധ ആശുപത്രികളിലെത്തിച്ചു. രവീന്ദ്രന്റെ ഭാര്യ സുനിത കഴിഞ്ഞ ദിവസമാണ് സീതി സാഹിബ് സ്കൂളില്‍ നിന്ന് വിരമിച്ചത്. ബിടെക് വിദ്യാര്‍ഥി ഹാരിഷ്മ, ഹാര എന്നിവരാണ് മറ്റു മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: