ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെയും തദ്ദേശവാസികളായ ഭക്തരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും ക്ഷേത്രരക്ഷാസമിതിയുടെ നേതൃത്വത്തില്‍ നാളെ ഭക്തജനമുന്നേറ്റം സംഘടിപ്പിക്കുന്നു.
പത്തുമണിക്ക് മഞ്ജുളാലിന് മുന്നില്‍ നിന്നും നാമജപഘോഷയാത്രയോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍, ഭരണസമിതി ചെയര്മാന് എന്നിവര്‍ക്ക് ഭീമഹര്‍ജി നല്‍കും. തുടര്‍ന്ന് 11 മണിക്ക് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നടക്കുന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
വികസിത ഗുരുവായൂര്‍, സുതാര്യ ദേവസ്വം, ഭക്തജനപങ്കാളിത്തം എന്ന ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിലവിലുള്ളതുപോലെ ഗുരുവായൂര്‍ നിവാസികളായ ഭക്തജനസംഘടനകളെ ഉള്‍പ്പെടുത്തി ഉപദേശകസമിതിക്ക് രൂപം നല്‍കണമെന്നും നഗരവികസനത്തിന് വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ഉള്‍പ്പെടുത്തി സ്ഥിരം വികസനസമിതി രൂപീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള മാസ്റ്റര്‍ പ്ലാന്‍ ദേവസ്വവും നഗരസഭയും സംയോജിച്ച് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി രൂപം നല്‍കുക, അഴിമതിക്കാരായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുക, ഗുരുവായൂര്‍ നിവാസികളോടും പരിസരവാസികളോടുമുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ക്ഷേത്രരക്ഷാസമതി ഉന്നയിച്ചു.
23 സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്തജന മുന്നേറ്റമെന്ന് ഭാരവാഹികളായ പി.മാധവന് നമ്പൂതിരി, എം.ബിജേഷ്, ടി.എന്‍.മുരളി, പി.നിരാമയന്, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: