ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരമുണ്ടെന്ന ദല്‍ഹി ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ദല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനോ നിയമനത്തിനോ ലഫ്.ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയും കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അവധിക്കാല കോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് യു.യു ലളിത് എന്നിവരുടെ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം.
അഴിമതിക്കുറ്റം ആരോപിച്ച് ദല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ച് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ പരിഗണിക്കെയാണ് ദല്‍ഹി ഹൈക്കോടതി ലഫ്.ഗവര്‍ണ്ണറുടെ അധികാരങ്ങളെ ചോദ്യം ചെയ്തത്. അഴിമതി വിരുദ്ധ ബ്രാഞ്ചിന് ഉദ്യോഗസ്ഥരുടെ മേല്‍ യാതൊരുവിധ അധികാരങ്ങളുമില്ലെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. മെയ് 21ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ ലഫ്.ഗവര്‍ണ്ണര്‍ക്കാണ് ഇതുസംബന്ധിച്ച ചുമതലയെന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ എഎപി സര്‍ക്കാര്‍ തീരുമാനിച്ചു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായേക്കില്ല. സുപ്രീംകോടതിയുടെ തീരുമാനത്തിന് വിടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: