കൊച്ചി: ഫാക്ട് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍. ബിജെപി സംഘടിപ്പിച്ച മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പാക്കേജ് 2007ല്‍ തയ്യാറാക്കിയതാണ്.
പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഇതില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഫാക്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനവും കൈക്കൊണ്ടില്ല. പുതിയ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്ത് വരുന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തെ പരിഹാരമല്ല കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഫാക്ട് വികസനത്തിന് ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയാണ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഏറ്റവും നേട്ടങ്ങള്‍ നല്കിയ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും അനന്തകുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായപ്പോള്‍ ലഭിക്കാത്ത പരിഗണനയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. ആറന്മുളയില് വിമാനത്താവളം വേണമെന്ന് കോര്‍പ്പറേറ്റുകളും വേണ്ടെന്ന് ജനങ്ങളും പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്നു. വിമാനത്താവള പദ്ധതിയുടെ അനുമതി റദ്ദാക്കിയത് പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു.
ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്, ശ്യാമള എസ്. പ്രഭു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.വി. സാബു, ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: