ന്യൂദല്‍ഹി: സാമ്പത്തിക രംഗത്തിന്റെ കുതിച്ചു ചാട്ടത്തിനായി അടുത്ത ആറുമാസത്തിനുള്ളില്‍ 3.5 ലക്ഷം കോടി രൂപയുടെ ദേശീയപാതകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഷിപ്പിംഗ്, റോഡ്, ട്രാന്‍സ്പോര്‍ട്ട്, ദേശീയപാത സെക്ടറുകളിലായി 25 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ പ്രമുഖ വ്യക്തികളോട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ലക്ഷം കോടി രൂപ ചിലവില്‍ 8,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിനായി കരാറായിക്കഴിഞ്ഞു. ദേശീയപാത, ഷിപ്പിംഗ് മേഖലകള്‍ ജിഡിപിയുടെ രണ്ടുശതമാനമായി ഉയരും. ആറുമാസത്തിനകം 3.5 ലക്ഷം കോടിയുടെ ഹൈവേ നിര്‍മ്മാണമെന്നത് വളരെയധികം ബുദ്ധിമുട്ടുള്ള പ്രവര്‍ത്തനമാണെന്ന ബോധ്യമുണ്ടെന്നും എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
37,000 കിലോമീറ്റര്‍ വരുന്ന 1,231 പദ്ധതികള്‍ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. രണ്ടുവര്‍ഷത്തിനകം ദിവസം 30 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മ്മിക്കുമെന്ന വ്യക്തിപരമായ ലക്ഷ്യം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ യുപിഎയുടെ ദിവസം 3 കിലോമീറ്റര്‍ എന്നതില്‍ നിന്നും ദിവസം 13 കിലോമീറ്ററിലേക്ക് ഒരുവര്‍ഷം കൊണ്ട് എത്തിക്കഴിഞ്ഞു.
രാജ്യാതിര്‍ത്തിയേയും തീരമേഖലയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭാരതമാല പദ്ധതിക്കായി 55,000 കോടി രൂപയാണ് ചിലവിടുന്നത്. വിദേശഫണ്ടുകളും ഇന്‍ഷുറന്‍സ് ഫണ്ടുകളും പെന്ഷന് ഫണ്ടുകളും വഴി റോഡ്നിര്മ്മാണത്തിനാവശ്യമായ തുക കണ്ടെത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രമുഖ ബാങ്കുകളുടേയും നിക്ഷേപകരുടേയും യോഗം നടക്കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: