ദുര്‍ഭരണത്തിന്റെ പത്ത് വര്‍ഷത്തെ ദുര്‍മേദസ്സുകളെ ഗംഗാജലംകൊണ്ട് ശുദ്ധിചെയ്ത് സാംസ്കാരികദേശീയത എന്ന സുഗന്ധമാര്‍ന്ന ചന്ദനംകൊണ്ട് ഭാരതമാതാവിനെ അഭിഷേകംചെയ്ത സുന്ദരമുഹൂര്‍ത്തമായിരുന്നു 2014 മെയ് മാസം 26-ലെ സായംസന്ധ്യ.
ഒരുവര്‍ഷത്തെ നരേന്ദമോദിയുടെ ഭരണം സഹിക്കാന്‍ കഴിയാത്തവര്‍ കൊടിയവിഷം നിറഞ്ഞ കുപ്രചാരണങ്ങള്‍ പടച്ചുവിടുന്നു. ക്രിസ്മസ് ദിനത്തിലെ വിവാദംമുതല്‍ പള്ളിമേടകളിലെ കല്ലേറും റാണാഘട്ടിലെ 72 വയസ്സ് പ്രായമുള്ള കന്യാസ്ത്രീയുടെ ബലാല്‍സംഗവും ഘര്‍വാപസിയും വിവാദങ്ങള്‍ ഉയര്‍ത്തി.ന്യൂനപക്ഷസംരക്ഷണത്തെക്കുറിച്ച് ക്രൈസ്തവ സഭാസമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കിയെങ്കിലും സഭക്ക് ഉത്കണ്ഠയുണ്ടെന്നാണ് ബിഷപ്പ് മാര്‍ പൗവ്വത്തില്‍ പറയുന്നത്. റാണാഘട്ടിലെ കന്യാസ്ത്രീ ബലാല്‍സംഗ കേസില്‍ അക്രമകാരികളെ പോലീസ് പിടികൂടി. നാലുപേര്‍ മുസ്ലിങ്ങളായ ബംഗ്ലാദേശികള്‍.ന്യൂനപക്ഷ പീഡനവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ഒരു ഇംഗ്ലീഷ് ചാനല്‍ പ്രസിദ്ധീകരിച്ചിരുന്നു.
2013 മാര്‍ച്ച് മുതല്‍ 2014 മെയ് വരെയുള്ള കോണ്‍ഗ്രസ്സ് ഭരണകാലത്ത് 11 ക്രൈസ്തവദേവാലയങ്ങളില്‍ അക്രമമുണ്ടായി. അതില്‍ എട്ട് കേസ്സുകളില്‍ പ്രാഥമിക അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. 2014 മെയ് മാസം മുതല്‍ 2015 മാര്‍ച്ച് വരെയുള്ള മോദി ഭരണത്തില്‍ 10 പള്ളികളിലാണ് അക്രമം നടന്നത്. അതില്‍ ഏഴ് എണ്ണത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടിച്ചു. ബാക്കി നാലെണ്ണത്തില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരെണ്ണത്തില്‍പോലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളല്ല. രണ്ടാം യുപിഎ ഭരണക്കാലത്ത് 4132 ക്രൈസ്തവര്‍ക്കെതിരെയാണ് അക്രമണം നടന്നത്. അതില്‍ 1500 പേര് സ്ത്രീകളും കുട്ടികളുമാണ്. പല കേസുകളും തെളിവുകളില്ലാതെ കിടക്കുകയാണ്. എന്നാല്‍ യുപിഎ സര്‍ക്കാരിനെതിരെ ഒരിക്കല്‍പ്പോലും ന്യൂനപക്ഷപീഡനം എന്ന ആരോപണം സഭ ഉന്നയിച്ചില്ല.
ഇപ്പോള്‍ നടന്ന കേസുകളില്‍ അഞ്ചെണ്ണം മോഷണശ്രമവും രണ്ടെണ്ണം അവിചാരിതമായി ഉണ്ടായതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഒരു സ്കൂള്‍കുട്ടി എവിടേക്കോ എറിഞ്ഞ കല്ലാണ് ദല്‍ഹിയിലെ പള്ളിയുടെ ചെറിയ ജനല്‍ ഉടച്ചത്. ഇതിനെതിരെയായിരുന്നു ദല്‍ഹി തെരഞ്ഞെടുപ്പിന് തലേദിവസം മോദി സര്‍ക്കാരിനെതിരെ സഭ നടത്തിയ പ്രതിഷേധം. റോമിന്റെ ഹിഡന്‍ അജണ്ടക്ക് ഇന്ത്യന്‍ ക്രൈസ്തവസഭ കൂട്ടുനില്‍ക്കുന്നത് ഇതാദ്യമായിട്ടല്ല. അടല്‍ ബിഹാരി വാജ്പേയുടെ ഭരണക്കാലത്ത് പാര്‍ലമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം കന്യാസ്ത്രീ ബലാല്‍സംഘം നിത്യസംഭവങ്ങളായിരുന്നു. ഒബാമയുടെ വാക്കുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മോദി സര്‍ക്കാരിനെതിരെ ഒരു അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുവെന്നുള്ളത് വ്യക്തമാണ്.
ആരോപണത്തിലേയും മാധ്യമ വിചാരണയിലേയും പ്രധാന ഇനമായിരുന്നു ഒബാമയുമായി ഒത്തുചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി മോദി സ്വര്‍ണ്ണനൂലുകൊണ്ടുള്ള കോട്ട് അണിഞ്ഞു എന്ന ആരോപണം. രാഹുല്‍ഗാന്ധി മറ്റൊന്നുമില്ലാത്തതുകൊണ്ടു ഇപ്പോഴും ഈ കോട്ടിനെക്കുറിച്ചാണ് പാര്‍ലമെന്റില്‍പോലും പറയുന്നത്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച രാഹുല്‍ രാജകുമാരന് കള്ളപ്രസ്താവനകളുടെ സ്വര്ണ്ണനാവുമായിട്ടാണ് ഇപ്പോള്‍ രാഷ്ട്രീയപര്യടനം നടത്തുന്നത്.ഗുജറാത്തുകാര്‍ വിശേഷദിനങ്ങളില്‍ സാരിയും ഉടുപ്പും മധുരവും സമ്മാനംകൊടുക്കുക പതിവാണ്.
ഗുജറാത്തിലെ ഒരു വ്യാപാരി 9000 രൂപ വിലയുള്ള ഒരു കോട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തുന്നല്‍ക്കാരന്റെ വൈദഗ്ധ്യം പ്രകടമാക്കി മോദി എന്ന രീതിയിലാണ് കോട്ട് തുന്നിയത്. പ്രധാനമന്ത്രി ഈ കോട്ട് ധരിച്ചു. നല്ലവേഷം ധരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഖജനാവിലെ കാശുകൊണ്ടല്ല കോട്ട് തുന്നിയതെങ്കിലും കോട്ട് ലേലംചെയ്ത് കിട്ടിയ പണം ഖജനാവിലേക്കാണ് അടച്ചത്. ലേലം ചെയ്ത കോട്ട് പ്രദര്‍ശന വസ്തുവാണ്. സ്വര്ണ്ണനൂലൂകൊണ്ടാണോ കോട്ട് തുന്നിയതെന്നും 10 ലക്ഷം രൂപ വിലയുണ്ടോ എന്നും ആര്‍ക്കും പരിശോധിക്കാം. ഇതിനൊന്നും മെനക്കേടാതെ, അധഃസ്ഥിതനായ പ്രധാനമന്ത്രി എന്ന മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം.
യുറോപ്യന്‍ രീതിയില്‍ വിലകൂടിയ പാന്റും കോട്ടുമണിഞ്ഞ് നെഞ്ചത്ത് റോസാപ്പൂവും ചൂടി ലോകനേതാക്കളുടേയും അവരുടെ ഭാര്യമാരുടെയുംകൂടെ സ്വീകരണമുറിയിലും കിടപ്പറയിലും പലപ്പോഴും സ്വിമ്മിംഗ് പൂളിലും ജീവിതം ആസ്വദിച്ച ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെക്കുറിച്ചോ മറ്റു കോണ്‍ഗ്രസ്സ് നേതാക്കളെക്കുറിച്ചോ രാഹുല്‍ രാജകുമാരന് ഒരുപക്ഷേ ഓര്‍മ്മയുണ്ടാവില്ല. എഡ്വീനയുടെ കൂടെ മദ്യലഹരിയില്‍ സ്വിമ്മിംഗ്പൂളില്‍ നീന്തിത്തുടിച്ച നെഹ്റുവിന്റെ പച്ചയായ രഹസ്യങ്ങള്‍ അതേപടി പകര്‍ത്തിയ പ്രൈവറ്റ് സെക്രട്ടറിയുടെ പുസ്തകം നിരോധിച്ചതില്‍ ആര്‍ക്കും എതിര്‍പ്പും ചര്‍ച്ചയും പ്രതിക്ഷേധവുമില്ല.
ഇന്ത്യയിലെ സ്ത്രീകളുടെ മാനം കീറിമുറിച്ച് ഇന്ത്യ ബലാല്സംഘവിദഗ്ധരുടെ നാടാണെന്ന് കൊട്ടിഘോഷിച്ച ബിബിസിയുടെ നിലപാടിനെ കോടതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്തത് മോദി സര്‍ക്കാരിന്റെ ഫാസിസമായിട്ടാണ് നവലിബറലുകള്‍ വ്യാഖ്യാനിച്ചത്. ലൗജിഹാദിന് പിന്തുണ നല്‍കിയും മുസ്ലിം മതത്തെ ഉയര്‍ത്തിക്കാട്ടിയും ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിച്ചും സെന്‍സര്‍ ബോര്‍ഡിലെത്തിയ പി.കെ. എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്കിയ സര്‍ക്കാരിന്റെ മാധ്യമസമീപനത്തെ ആരും പുകഴ്ത്തിയില്ലെന്നു മാത്രമല്ല ചിത്രത്തിനെതിരെ ചിലര്‍ നടത്തിയ പ്രതിഷേധത്തെ പെരുപ്പിച്ച് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.
ഭാരതത്തിലെ കുത്തകമാധ്യമങ്ങള്‍ക്ക് മോദി ഒരു വികാരവും ഒപ്പം വൈരുദ്ധ്യവുമാണ്. 2014 മെയ് മാസം മുതല്‍ ഇന്നുവരെ കേരളത്തിലെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഏകദേശം 150 നുതാഴെ വിഷയങ്ങളില്‍ മാധ്യമവിചാരണ നടത്തിയിട്ടുണ്ട്. വിരലില്‍ എണ്ണാവുന്നതൊഴികെ ബാക്കിയെല്ലാം നെഗറ്റീവ് വിചാരണകളായിരുന്നു. നേട്ടങ്ങളെക്കുറിച്ച് ഇതുവരെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ഇറാക്കില്‍നിന്നും യമനില്‍നിന്നും മലയാളികളെ ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് കൊടുക്കാന്‍പോലും ചിലര്‍ ശ്രമിച്ചു. ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയും ‘മുദ്ര’ ബാങ്കും കേരള മാധ്യമങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമില്ല. യെമന്‍ ദൗത്യം ഏറ്റെടുത്ത് യുദ്ധഭൂമിയില്‍ ചെന്ന് 48 രാജ്യങ്ങളിലെ ജനങ്ങളെ സുരക്ഷിതരായി കൊണ്ടുവന്ന കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാണ് ചില മാധ്യമങ്ങള്‍ ആവശ്യപ്പെട്ടത്.
കള്ളപ്പണത്തെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ അവകാശമില്ലാത്ത കോണ്ഗ്രസ്സുക്കാരും ഇടതുപക്ഷവുമാണ് പാര്‍ലമെന്റിലും പുറത്തും കള്ളപ്പണത്തിന്റെ പേരില്‍ ബഹളം കൂട്ടുന്നത്.സുപ്രീംകോടതി നിര്‍ദ്ദേശിച്ച എസ്ഐടി സമിതിയെപ്പോലും തീരുമാനിക്കാതെ കള്ളപ്പണക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ സമയം അനുവദിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. 2011 ല്‍ മന്‍മോഹന്‍സിങ്ങിനും ചിദംബരത്തിനും കള്ളപ്പണക്കാരുടെ പേരുകള്‍ രഹസ്യമായി എച്ച്എസ്ബിസി നല്‍കിയിരുന്നു. ഈ പേരുകള്‍ രഹസ്യമായിട്ടെങ്കിലും സുപ്രീംകോടതിക്ക് നല്കാന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് തീരുമാനം കള്ളപ്പണത്തെ സംബന്ധിച്ച സമിതി രൂപീകരണമായിരുന്നു. സമിതി വന്നു, നടപടികള്‍ തുടങ്ങി. ചില പേരുകള്‍ പുറത്തുവിട്ടു. കള്ളപ്പണം തടയാന്‍ കര്‍ശനമായ നിയമവും കൊണ്ടുവന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പകിട്ടുകളയാന് കണ്ടുപിടിച്ച ആരോപണമായിരുന്നു ജീവന് രക്ഷാമരുന്നുകള്‍ക്ക് വിലകൂട്ടുവാന്‍ തീരുമാനിച്ചു എന്ന അപവാദം. ഈ വാര്‍ത്ത ഇപ്പോഴും തുടരുകയാണ്. കുത്തക കമ്പനികള്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ജീവന് രക്ഷാമരുന്നുകള്‍ക്ക് വിലക്കൂട്ടിയെന്ന ‘മാതൃഭൂമി’ വാര്‍ത്ത അര്‍ദ്ധസത്യം മാത്രമായിരുന്നു. വില കൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ മറച്ചുവെയ്ക്കുന്നു. പത്രത്തിന്റെ എം.ഡി. വിരേന്ദ്രകുമാര്‍ എഴുതിയ ഗാട്ടും കാണാചരടും എന്ന പുസ്തകത്തില്‍ വന്‍കിട കുത്തക വിദേശമരുന്ന് കമ്പനികളുടെ സമ്മര്‍ദ്ദത്തിനുമുന്നില്‍ മുട്ടുമടക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഔഷധനിര്‍മ്മാണം -പ്രക്രിയ പേറ്റന്റില്‍ ((Process patent)േ നിന്നും ഉത്പന്ന പേറ്റന്റിലേക്ക് (Product patent))േ മാറ്റിയതാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണമെന്ന് സുചിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഔഷധനിര്‍മാണരംഗത്തെ ചെറുകിട കമ്പനികള്‍ വന്‍കിട വിദേശകമ്പനികളുമായി മത്സരിക്കാന്‍ കഴിയാതെ പൂട്ടുകയോ വിദേശകമ്പനികളില്‍ ലയിക്കുകയോ ചെയ്തു. റിസര്‍ച്ച് മരുന്നിന് തങ്ങള്‍ക്കിഷ്ടം പോലെ വിലക്കുട്ടൂവാനുള്ള അവസരം വന്‍കിട കമ്പനികള്‍ക്ക് ലഭിക്കുകയും 20-കൊല്ലം അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഈ മരുന്നുകള്‍ യഥേഷ്ടം വില്‍ക്കുവാനും വിപണിയില്‍ നിലനിര്‍ത്താനും അവര്‍ക്ക് അനുവാദം കിട്ടി.
ഇതോടെ ചെറുകിട കമ്പനികള്‍ കൂട്ടത്തോടെ ഉല്പാദനം അവസാനിപ്പിക്കുകയോ വന്‍കിട കമ്പനികളുടെ മരുന്ന് ഉല്പാദിപ്പിക്കുന്ന യൂണിറ്റുകളായി മാറുകയോ ചെയ്തു.ഇതിനിടയിലാണ് കോടതി ഇടപെടലിലൂടെ ജീവന് രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ഉണ്ടായത്. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് കണ്ട്രോള് ബോര്‍ഡ് എന്ന വിലനിയന്ത്രണ സമിതി നിലവില്‍വരികയും പല മരുന്നുകളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 1995 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഏതാണ്ട് 400 നുതാഴെ മരുന്നുകളെ വിലനിയന്ത്രണ ലിസ്റ്റില്‍ കൊണ്ടുവന്നു.
ബഹുരാഷ്ട്രകമ്പനികളുടെ വിലകൂടിയ പുതിയ മരുന്നുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ വിറ്റഴിഞ്ഞപ്പോള്‍ വിലകുറഞ്ഞതും ലിസ്റ്റില്‍ െപ്പട്ടതുമായ പഴയ പല മരുന്നുകളും മാര്‍ക്കറ്റില്‍ കിട്ടാത്ത അവസ്ഥയുമുണ്ടായി. വില നിയന്ത്രണം വന്നതോടെ മരുന്നുകള്‍ ഉല്പാദിപ്പിക്കാന് താല്പര്യമില്ലാത്ത കമ്പനിക്കാര് ലാഭം ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിയതാണ് ഇതിനു കാരണം. ഇത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ സാരമായി ബാധിക്കുകയും പാമ്പ്, പേപ്പട്ടി വിഷബാധയ്ക്കടക്കമുള്ള പല മരുന്നുകളും കിട്ടാതാവുകയയുംചെയ്തു.
അവശ്യമരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്തരുതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച് നിലവിലുണ്ടായിരുന്ന മരുന്നുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള മൂന്നു മരുന്നുകളുടെ ആവറേജ് എടുത്ത് വില നിശ്ചയിക്കുകയും ചെയ്തു. ഇതോടെ പല മരുന്നുകളുടെയും വില കുറഞ്ഞു എന്ന കാര്യം മനഃപൂര്‍വം മാധ്യമങ്ങള്‍ മറച്ചുവച്ചു. ഉദാഹരണത്തിന് വോവിറന് എന്ന മരുന്നിന്റെ വില 4 രൂപ 67 പൈസയായിരുന്നത് 2 രൂപ 25 പൈസയായി കുറഞ്ഞു. ഇതുപോലെ നിരവധി മരുന്നുകള്‍ക്ക് വിലക്കുറവുണ്ടായിട്ടുണ്ട്. പ്രസവസമയത്ത് രക്തം കട്ടിയാകുവാന്‍ നല്കുന്ന ആന്റി ഡിന്ജ് മരുന്ന് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതൊന്നും പറയാതെയാണ് മരുന്നിന്റെ വില കൂട്ടിയെന്ന കള്ളപ്രചാരണം നടത്തുന്നത്.
ഏപ്രില്‍ എട്ടിന് നടന്ന ഹര്‍ത്താല്‍ ഡോ. മീനാകുമാരി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു. തീരപ്രദേശത്ത് ഇടതും വലതും പദയാത്രയും ധര്‍ണ്ണയും പ്രതിഷേധവും സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധി ചാവക്കാട് കടപ്പുറത്ത് മത്സ്യതൊഴിലാളികളുടെ യഹോവയായി പ്രത്യക്ഷപ്പെട്ടു. കപ്പയും മീനും കഴിച്ച് പണ്ടത്തെ പതിവ് തട്ടിപ്പ് പുറത്തെടുത്ത് നാടകം കളിച്ചു. തീരപ്രദേശത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ പേരിലായിരുന്നെങ്കില്‍ മലയോര മേഖലയില്‍ റബ്ബറിന്റെ പേരിലായിരുന്നു ഹര്‍ത്താല്‍. യാഥാര്‍ത്ഥ്യം പരിശോധിക്കേണ്ടത് വിദ്യാഭ്യാസമുള്ള കേരളീയരുടെ കടമയാണ്. ഡോക്ടര്‍ മീനാകുമാരി കമ്മീഷനെ 2013 ആഗസ്റ്റില്‍ നിശ്ചയിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാഹുല്‍ ഗാന്ധി ആദ്യം ഉത്തരം പറയേണ്ടത് ഇതിനെക്കുറിച്ചാണ്. വിദേശകപ്പലുകളുടെ ആഴക്കടല്‍ മത്സ്യബന്ധനത്തെ എതിര്‍ക്കുന്ന മുരാരി കമ്മീഷന് റിപ്പോര്‍ട്ട് നിലവിലുണ്ടായിരുന്ന സമയത്ത് ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരാണ് 2006ല്‍ പുതിയ മത്സ്യബന്ധന നയം കൊണ്ടുവന്നത്. ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോഴത്തെ സര്‍ക്കാര്‍ തുറന്നുനോക്കിയിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യാതെ ഒരു തീരുമാനവും എടുക്കില്ലെന്ന് പാര്‍ലമെന്റില്‍ വകുപ്പ് മന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചതുമാണ്. പിന്നെന്തിന് ഹര്‍ത്താലും പദയാത്രയും പ്രതിഷേധവും. ഉത്തരം വ്യക്തമാണ്, കുപ്രചാരണത്തിലൂടെ മോദി സര്‍ക്കാരിനെ താറടിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: