സൂറിച്ച്: ഫിഫ അധ്യക്ഷ സ്ഥാനത്തു നിന്ന് സെപ്പ് ബ്ലാറ്റര്‍ ഒഴിയണമെന്ന ആവശ്യം ശക്തിപ്പെട്ടു. മുന്‍ ഫുട്ബോള്‍ താരങ്ങളും യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനും (യുവേഫ) അടക്കം ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയതോടെ പിടിച്ചു നില്ക്കുകയെന്നത് ബ്ലാറ്റര്‍ക്ക് കഠിനം. എന്നാല്‍, സ്ഥാനമൊഴിയില്ലെന്ന് ബ്ലാറ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഫിഫ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്നു നിശ്ചയിച്ച തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ഫിഫ വ്യക്തമാക്കി. ജോര്‍ദാന്‍ രാജകുമാരന് അലി ബിന്‍ അല്‍ ഹുസൈനാണ് ബ്ലാറ്ററെ എതിരിടുന്നത്. അതിനിടെ, ക്രമക്കേടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫിഫയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ രംഗത്തെത്തിയത് സംഘടനയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. യുഎസ് ഫെഡറല്‍ ഏജന്‍സി എഫ്ബിഐ നടത്തിയ അന്വേഷണത്തിനെതിരേ റഷ്യന്‍ പ്രസിഡണ്ട് വഌദിമിര്‍ പുടിന് കടന്നുവന്നത് വിഷയം രാഷ്ട്രീയ തലത്തിലേക്കും ഉയര്‍ത്തി.
പതിനേഴു വര്‍ഷം ഫിഫയുടെ അനിഷേധ്യനായി കഴിഞ്ഞ ബ്ലാറ്റര്‍, വലിയ ക്രമക്കേടുകള്‍ക്കാണ് കൂട്ടുനിന്നതെന്ന് എഫ്ബിഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അവരുടെ നിര്‍ദേശ പ്രകാരം ഫിഫ ജനറല്‍ കൗണ്സിലെനെത്തിയ ഏഴു പേരെ കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലാന്റ് അധികൃതര്‍ അറസ്റ്റ് ചെയ്തതോടെയാണ് ക്രമക്കേട് പുറംലോകം അറിഞ്ഞത്. എതിരാളികളെ ഒന്നാകെ വെട്ടിനിരത്തി തെരഞ്ഞെടുപ്പില്‍ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന ബ്ലാറ്റര്‍ക്ക് തിരിച്ചടിയായി നീക്കം. ഫിഫ ഇന്നലെ സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറില്‍നിന്ന് പ്രതിഷേധം ഭയന്ന് ബ്ലാറ്റര്‍ വിട്ടുനിന്നു.
ബ്ലാറ്റര്‍ കൂടി ഉള്‍പ്പെടുന്ന യുവേഫയാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തുള്ളത്. യുവേഫ സെക്രട്ടറി ജനറല്‍ ജിയാന ഇന്‍ഫാന്റിനോ ഇന്നലെയും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. തുടക്കം മുതല്‍ ബ്ലാറ്ററെ എതിര്‍ക്കുന്ന യുവേഫ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും സാധ്യത. അടുത്ത മാസം ആദ്യം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഫിഫയ്ക്ക് ടിക്കറ്റ് അനുവദിക്കില്ലെന്ന് യുവേഫ തീരുമാനിച്ചുവെന്നും വാര്‍ത്തകളുണ്ട്. 53 അംഗങ്ങളുള്ള യുവേഫ വിട്ടുനിന്നാലും ബ്ലാറ്റര്‍ സുരക്ഷിതനല്ല.
ഏഷ്യ, ആഫ്രിക്ക ഫെഡറേഷനുകളുടെ നിലപാട് നിര്‍ണായകം. ബ്ലാറ്ററെ പിന്തുണച്ചിരുന്ന അവര്‍, പുതിയ സാഹചര്യത്തില്‍ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമല്ല.
ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് ഗ്രെഗ് ഡൈക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായക്കാരനാണ്. സാഹചര്യം മാറിയതിനാല്‍ തെരഞ്ഞെടുപ്പിലൂടെ ബ്ലാറ്റര്‍ പുറത്തു പോകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 2018 ലോകകപ്പിനായി റഷ്യക്കൊപ്പം ശക്തമായി രംഗത്തുണ്ടായിരുന്നു ഇംഗ്ലണ്ട്. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ 2018 ലോകകപ്പ് ഇംഗ്ലണ്ടിനു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 ലോകകപ്പ് റഷ്യയ്ക്കും, 2022 ലോകകപ്പ് ഖത്തറിനും അനുവദിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാണ് ബ്ലാറ്റര്ക്കെതിരേയുള്ള പ്രധാന ആരോപണം. മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വിറ്റതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. റഷ്യയ്ക്ക് ലോകകപ്പ് അനുവദിക്കുന്നതില്‍ ഏറെ പ്രയത്നിച്ച വ്യക്തിയാണ് ബ്ലാറ്റര്‍. അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രസിഡണ്ട് പുടിന് തന്നെ രംഗത്തെത്തിയത്. ബ്ലാറ്റര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും പുടിന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫിഫയെ ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാക്കിയ സ്പോണ്‍സര്‍മാരുടെ എതിര്‍പ്പ് സംഘടനയുടെ പല ഭാവി പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കും. ഡെബിറ്റ് കാര്‍ഡ് മേഖലയിലെ പ്രമുഖര്‍ വിസ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നത് പരിഗണിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്നാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: