പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെ ജി എസിന് വീണ്ടും തിരിച്ചടി. വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോട് പുനഃസ്ഥാപിക്കണമെന്ന ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. കെജിഎസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കളക്ടര്‍ തീരുമാനമെടുത്തത്. തോട് പുന:സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നീണ്ട് പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് കളക്ടറുടെ നടപടി. ഇത് സംബന്ധിച്ചുള്ള സത്യവാങ്മൂലം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തോട് പുനഃസ്ഥാപിക്കുന്ന നടപടികള്‍ എട്ടുമാസമായി നീണ്ടുപോവുകയായിരുന്നു. പലതവണ കെജിഎസ്സിന്റെയും പരാതിക്കാരുടേയും വാദം കേട്ട ജില്ലാ കളക്ടര്‍ നിയമോപദേശത്തിനായി എജിയെ സമീപിച്ചു. എജിയുടെ മറുപടി വൈകിയതോടെ കഴിഞ്ഞ 25 -ാം തിയതി അന്തിമതീരുമാനം അറിയിക്കാന്‍ ഹൈക്കോടതി കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഇപ്പോള്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
മുപ്പതിനായിരം ലോഡ് മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യണം. എന്നാല്‍ ഇത് നടപ്പാക്കുന്നതുസംബന്ധിച്ച സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. മണ്ണ് നീക്കുന്നതുസംബന്ധിച്ച് റെയില്‍വേയുമായി ചര്‍ച്ച നടന്നുവരികയാണ്. ഇക്കാര്യത്തില്‍ റയില്‍വേയുമായി ധാരണ ഉണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും റോയല്‍റ്റി തുക സംബന്ധിച്ച് തീരുമാനമാകാഞ്ഞത് തിരിച്ചടിയായതായും കളക്ടര്‍ പറഞ്ഞു.
മല്ലപ്പുഴശേരി, ആറന്മുള എന്നീ വില്ലേജുകളിലെ രണ്ടര ഹെക്ടര്‍ വരുന്ന പുറമ്പോക്കു തോടില്‍ 1.8 ഹെക്ടറാണ് പദ്ധതിക്കായി നികത്തിയത്. റോയല്‍റ്റി സംബന്ധിച്ച് സര്‍ക്കാരിന് റെയില്‍വേ കത്തുനല്‍കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതില്‍ നിന്നും റെയില്‍വേ പിന്മാറിയാല് മറ്റ് വഴികള്‍ തേടുമെന്നും കളക്ടര്‍ സൂചിപ്പിച്ചു.
തോട് പൂര്‍വ്വസ്ഥിതിയിലാക്കണം എന്ന് ലാന്റ് റവന്യു കമ്മീഷണറും ഹൈക്കോടതിയുമാണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍, ഉത്തരവ് നടപ്പാക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെടുകയായിരുന്നു. നേരത്തെ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് കലക്ടര്‍ക്കെതിരെ വി മോഹനന് ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ ജനവരി 15ന് ഉണ്ടായ വിധിയിലൂടെ ഹൈക്കോടതി കോടതിയലക്ഷ്യം കണ്ടെത്തുകയും വിധി നടപ്പാക്കുന്നതിനായി കേസ് ഡിവിഷന് ബഞ്ചിന് വിടുകയും ചെയ്തിരുന്നു. മണ്ണുനീക്കം ചെയ്യുന്ന വിഷയത്തില്‍ കെജിഎസിന്റെയും പരാതിക്കാരനായ ആറന്മുള സ്വദേശി മോഹനന്റെയും ഭാഗങ്ങള്‍ കേട്ട് കളക്ടര്‍ക്ക് തീരുമാനമെടുക്കാം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
ഇതിനിടയില്‍ കെജിഎസ് നല്കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളുകയും കെജിഎസിന്റെയും പരാതിക്കാരന്റെയും ഭാഗങ്ങള്‍ കേട്ട് കളക്ടര്‍ക്ക് തീരുമാനമെടുക്കാം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇപ്രകാരം ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് മണ്ണ് മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് കളക്ടര്‍ പറഞ്ഞു. പദ്ധതിക്ക് നിലവിലുള്ള അംഗീകാരങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കളക്ടറുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: