ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരസ്പര വിശ്വാസം ശക്തമാകുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ വളരെ ക്രിയാത്മകവും അനുകൂലവുമായ അന്തരീക്ഷ്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മാലിദ്വീപിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അദ്ദേഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രസ്താവന നടത്തിയത്. സാര്‍ക്ക് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ ഉഭയയക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള വിശ്വാസ്യരാഹിത്യം നേര്‍ത്തു വരികയാണെന്നും ഇതു നല്ല അന്തരീക്ഷമാണെന്നും കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനിലെ തീവ്രവാദ പരിശീലനത്തെ കുറിച്ചുള്ള ചോദ്യത്തിന് അധികൃതര്‍ നടപടിയൊന്നുമെടുക്കുന്നില്ലെന്നും കൃഷ്ണ മറുപടി പറഞ്ഞു. തീവ്രവാദത്തിനെതിരേ പാക്കിസ്ഥാന് ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, ഭൂട്ടാന്, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നിവയാണു സാര്‍ക്ക് അംഗരാജ്യങ്ങള്‍. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ മഞ്ഞുരുകുന്ന സൂചനകള്‍ക്കിടയില്‍ ഏവരും പ്രതീക്ഷയോടെയാണ് ഇരു രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ ശ്രദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: