തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ഇരട്ട പദവി മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നേരത്തെ ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണത്തിലും പ്രതിപക്ഷനേതാവിന്റെയും ചീഫ് വിപ്പിന്റെയും ഇരട്ടപദവി അല്ല എന്ന് വ്യക്തമാക്കിയിരുന്നു.
ചീഫ് വിപ്പിന്റേയും പ്രതിപക്ഷ നേതാവിന്റേയും ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ടു നേരത്തേ വിവാദം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച പരാതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലാണ്. രണ്ടും ഇരട്ടപ്പദവിയല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇതില്‍ എന്തു നിലപാടെടുക്കുമെന്നു വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് പ്രശ്നം മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ധാരണയിലെത്തിയത്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യയും യോഗം ചര്‍ച്ച ചെയ്തു. കര്‍ഷകര്‍ക്കു നഷ്ടപരിഹാരവും മറ്റു പാക്കേജുകളും നല്‍കും എന്നു തീരുമാനിച്ചതായി സൂചന. എ.ഡി.ജി.പി പുലികേശിയെ ഡി.ജി.പി തസ്തികയിലേക്ക് ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടു പുലികേശിക്കെതിരേ അന്വേഷണം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നു അനുകൂല ഉത്തരവ് സമ്പാദിച്ച സാഹചര്യത്തിലാണു പുലികേശിയെ ഡി.ജി.പിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: