ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാദ പ്രതിവാദത്തിന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി വെല്ലുവിളിച്ചു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ച സംഭവത്തില്‍ രാഹുലുമായി വാദ പ്രതിവാദത്തിന് തയ്യാറാണെന്നാണ് ട്വിറ്ററിലൂടെ ഇറാനി വ്യക്തമാക്കിയത്.
ഐഐടിയിലെ 20 വിദ്യാര്‍ത്ഥികളടങ്ങുന്ന ‘ദി അംബേദ്കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിള്‍’ എന്ന സംഘടനയ്ക്കാണ് സ്ഥാപനത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ചതിന് എന്എസ്യുഐ (നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ തന്റെ വീടിനു മുന്നില്‍ പ്രതിഷേധം നടത്തിയതിനും രാഹുലിനെ സ്മൃതി കുറ്റപ്പെടുത്തി. എന്എസ്യുഐ സംഘടനയ്ക്ക് പിന്നില്‍ ഒളിക്കാതെ പുറത്ത് വരാനും അമേഠിയില്‍ ഉടന്‍ തന്നെ താന്‍ തിരിച്ചെത്തും,
അവിടെ വെച്ച് കാണാമെന്നും സ്മൃതി ട്വീറ്റില്‍ വ്യക്തമാക്കുന്നു. നടപടിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഭാരത പൗരന്റെ അവകാശമാണെന്ന് ട്വീറ്റ് ചെയ്തു. വിയോജിപ്പ് പ്രകടിപ്പിക്കാനും വാദപ്രതിവാദം നടത്താനുമുള്ള അവകാശത്തെ ഹനിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുമെന്ന് രാഹുല്‍ പറയുന്നു.
അതേസമയം തനിക്ക് സമയവും സാഹചര്യവും നല്കിയാല് ഭരണത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള ഏതൊരു വാഗ്വാദത്തിനും തയ്യാറാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സ്മൃതി തിരിച്ചടിച്ചു. പ്രകോപനപരമായ ലഘുലേഖകളും പോസ്റ്ററുകളും വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയതിനാണ് വിദ്യാര്‍ത്ഥി സംഘടനയ്ക്കെതിരെ ഐഐടി നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: