നമുക്കിനി എഴുത്തച്ഛനെ പിന്തുടര്ന്ന് രാമായണം കിളിപ്പാട്ടിലൂടെ സഞ്ചരിക്കാം. വായനയ്ക്കിടയില്‍ കുറെയേറെ വിശദീകരണം വേണ്ടിവരും. എഴുതാത്ത കാര്യങ്ങള്‍ പലതും കാണേണ്ടിവരും. മറ്റു രാമായണങ്ങളുമായി താരതമ്യം നടത്തേണ്ടിവരും. പൂര്‍വ്വകഥകള്‍ ചികഞ്ഞെടുക്കേണ്ടിവരും. രാമായണത്തിലെ ഒരു സംഭവത്തിലും അസംഭവ്യമായിട്ടൊന്നുമില്ല എന്നു മനസ്സിലാക്കാന്‍ കാരണങ്ങളും വിശദീകരണവും വേണ്ടിവരും.
വായന, പഠനം, മനനം എന്നീ പ്രക്രിയകളിലൂടെ മാത്രമേ രാമായണത്തിന്റെയും രാമന്റെയും ഹൃദയത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. അതിനുള്ള ശ്രമമാണ് ഇവിടെ തുടങ്ങുന്നത്.
എന്തുകൊണ്ട് രാമായണം എന്നുപേരു കിട്ടി? രാമസ്യ അയനം രാമായണം. അതായത് രാമന്റെ മാര്‍ഗമാണു രാമായണം. രാമന്റെ മാര്ഗമെന്തായിരുന്നു എന്നറിഞ്ഞില്ലെങ്കില്‍ രാമായണം വായിച്ചതുകൊണ്ടെന്തു ഫലം? രാമായണം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ ഉള്ളിലെ രാമായണം അതു സാധിക്കുമ്പോള്‍ നാം രാമന്റെ മാര്‍ഗം പിന്തുടര്ന്നവരാകും.
രാമായണവും കര്‍ക്കടകക്കഞ്ഞിയും
മലയാളികള്‍ ഇപ്പോള്‍ രാമായണം വായിക്കാന്‍ മാറ്റി വച്ചിരിക്കുന്നത് കര്‍ക്കിടകമാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മാധ്യമങ്ങളിലും രാമായണ പാരായണവും ചര്‍ച്ചയുമൊക്കെ നടക്കുന്നത് ഇക്കാലത്താണ്. അതുകഴിഞ്ഞാല്‍ രാമായണം പെട്ടിക്കുള്ളില്‍ ഭദ്രം. കര്‍ക്കടകത്തിലല്ലാതെ രാമായണം വായിച്ചാല്‍ പാപം കിട്ടും എന്നുപോലും പറയുന്നതു കേട്ടിട്ടുണ്ട്. ഇത്തരമൊരബദ്ധധാരണ എവിടെ നിന്ന് എങ്ങനെയുണ്ടായി എന്നറിയില്ല.
കര്‍ക്കടകം കഴിഞ്ഞാല്‍ രാമായണത്തിന്റെ ധ്വനി ഒരിടത്തും കേള്ക്കാനേയില്ലാതായതെന്തുകൊണ്ട്? കേരളീയ ഭവനങ്ങളില്‍ നിത്യവും പാരായണം ചെയ്തുവന്ന രാമായണം കര്‍ക്കടകത്തില്‍ വായിക്കാനുള്ളതാണെന്നും പറഞ്ഞിട്ടില്ല. ഇന്ന് കര്‍ക്കടകം പിറക്കുന്നതിന് തൊട്ടുമുമ്പ് രാമായണത്തിന്റെയും മരുന്നുകഞ്ഞിയുടെയും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രണ്ടിനും തുല്യപ്രാധാന്യം! എഴുത്തച്ഛനെന്ന മഹാഗുരുവിനോടു ചെയ്യുന്ന മഹാപരാധമല്ലേയിത്? അദ്ധ്യാത്മരാമായണം മോക്ഷശാസ്ത്രമാണ്. ഭൂമിയില്‍ മനുഷ്യരായി ജനിച്ച് ജന്തുക്കളെപ്പോലെ ജീവിക്കുന്നവര്‍ക്ക് ഭക്തിയും മുക്തിയും നല്കാന് വേണ്ടിയാണ് ആചാര്യന് ഇതു രചിച്ചത്. പക്ഷേ നാമിതിനെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. കര്‍ക്കടകത്തില്‍ ഒരു വഴിപാട്!
വേദസമ്മിതമായ് മുമ്പുള്ള ശ്രീ രാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാമകിലുമുടന് മുക്തരായ് വന്നുകൂടും
കര്‍ക്കടകത്തില്‍ മാത്രമേ മോക്ഷപ്രാപ്തിക്കായി പരിശ്രമിക്കാവൂ എന്നു വിധിച്ചിട്ടുള്ളതായി അറിവില്ല. ഈ അബദ്ധധാരണ തിരുത്താന്‍ നമ്മുടെ ആശ്രമങ്ങളും ആദ്ധ്യാത്മികാചാര്യന്മാരും മാധ്യമങ്ങളും പരിശ്രമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. രാമായണം നിത്യവും കുറച്ചുഭാഗമെങ്കിലും പാരായണം ചെയ്യുവാനും അതിനെക്കുറിച്ചു മനനം ചെയ്ത് സ്വാത്മീകരിക്കാനും സഹായിക്കുകയാണ് ഈ ഗ്രന്ഥരചനയുടെ മുഖ്യലക്ഷ്യം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: