എപ്പോഴും ഭഗവന്നാമങ്ങള്‍ ജപിച്ചും അവിടുത്തെ കാര്യങ്ങള്‍മാത്രം സംസാരിച്ചും സ്വാര്‍ത്ഥത വെടിഞ്ഞു സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചും ഒരു ജീവിതം നയിക്കാന്‍ ശ്രമിക്കുക. ദുഃഖിക്കേണ്ടി വരില്ല. ലോകത്തുള്ള സര്‍വ്വതിനോടും ബന്ധം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ട് ഈശ്വരനോടു ബന്ധം സ്ഥാപിച്ചുകൂടാ?
ലോകത്തിലുള്ള സര്‍വ്വകാര്യങ്ങളും പറയുവാന്‍ അറിയുന്ന നാവിനെക്കൊണ്ടു ഭഗവന്നാമങ്ങള്‍ ജപിക്കുവാന്‍ എന്തുകൊണ്ടു ശീലിപ്പിച്ചുകൂടാ? അങ്ങനെയായാല്‍ നമുക്കുമാത്രമല്ല, നമ്മുടെ സമീപത്തു വരുന്നവര്‍ക്കും നമ്മില്‍നിന്നും ശാന്തി ലഭിക്കും. എന്നാല്‍ സാധാരണ മനുഷ്യരാകട്ടെ, അവരുടെ ദുഃഖങ്ങള്‍ വരുന്നവരോടെല്ലാം പറയുന്നതുമൂലം അവരുടെ ദുഃഖം മാറുന്നതുമില്ല, അതു കേള്‍ക്കുന്നവരുടെ മനസ്സും അസ്വസ്ഥവുമാകുന്നു. ചെറിയ ചേര വലിയ തവളയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നതുപോലയാണിത്.
ഭഗവാനെ മറന്നു സ്വന്തം സുഖം മാത്രം ഇച്ഛിച്ചു ഭൗതികത്തെ ആശ്രയിച്ച്, ഇത്തിരി സുഖത്തിനുവേണ്ടി ശേഷിക്കുന്ന സമയം മുഴുവന്‍ ദുഃഖിച്ചു കഴിയേണ്ടി വരുന്നതാണു ഭൗതികം. അശാന്തി അവര്‍ക്കുമാത്രമല്ല, അവരുടെ സമീപത്തിലുള്ളവര്‍ക്കും ലഭിക്കുവാനുള്ളത് അതു മാത്രമാണ്. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ് എല്ലാം അവിടുത്തേത് എന്നുകണ്ട്, സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചു ജീവിക്കുന്നതാണ് ആദ്ധ്യാത്മികം. അവര്‍ ശാന്തി അനുഭവിക്കുക മാത്രമല്ല, തങ്ങളുടെ സമീപത്തു വരുന്നവരിലും ശാന്തി വിതയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: