ശ്രീനഗര്‍: മൊബൈല്‍ ടവറില്‍ ഭീകരന്മാര്ക്ക് സിഗ്നല്‍ സംവിധാനങ്ങള്‍ നല്‍കാത്തതിന് സോപ്പോറില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനെയും ഒരു നാട്ടുകാരനെയും വധിച്ചത് പുതിയ ഭീകര സംഘനയായ ലഷ്കര്‍-ഇ-ഇസ്ലാമെന്ന് വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രഹസ്യ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് സോപ്പോറില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടത്. മൊബൈല്‍ ടവറുകളില്‍ തങ്ങള്‍ക്ക് സൗകര്യം അനുവദിച്ചില്ലെങ്കില്‍ വധിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.
ലഷ്കര്‍-ഇ-ഇസ്ലാം ഹിസ്ബുള്‍ മുജാഹിദീന്റെ മുഖമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ വലിയൊരു ഭീഷണിയായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല. പുതിയ രീതിയിലുള്ള ഒരു പരീക്ഷണമായിരിക്കും പാക്കിസ്ഥാന് ഭീകരവാദികള്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം കശ്മീര്‍ താഴ്വരയില് ഭീകരവാദികള്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചിരുന്നു. ഭീകരരുടെ ഫോണ്‍സന്ദേശങ്ങള്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മൊബൈല്‍ ടവറുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചുകൊണ്ടുള്ള ഭീകരരുടെ പ്രവര്‍ത്തനം തടയുവാന്‍ സുരക്ഷാ ഏജന്‍സികള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മൊബൈല്‍ ടവറുകളില്‍ നിന്നും ഭീകരന്മാരുടെ ഉപകരണങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരായി. ഇതാണ് ഇവരെ പ്രകോപിതരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: