കൊച്ചി: കുട്ടിക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും രണ്ട് തട്ടില്‍. സംഭവം കുട്ടിക്കടത്തല്ലെന്നും ശിശുക്ഷേമ സമിതിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാക്കാല്‍ അറിയിച്ചു. അതേസമയം രേഖകളില്ലാതെ കുട്ടികളെ ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തിച്ചത് നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്. വിവാദത്തിലായ യത്തീംഖാനയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം.
എറണാകുളം നെട്ടൂരിലെ ജമാ അത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 ഇതര സംസ്ഥാന കുട്ടികളെ മതിയായ രേഖകളില്ലെന്ന കാരണത്താല്‍ കഴിഞ്ഞ 19നാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇപ്പോള്‍ ശിശുക്ഷേമ സമിതിക്ക് കീഴിലാണുള്ളത്. രേഖകള്‍ ഹാജരാക്കാന്‍ ജൂണ്‍ ഒന്ന് വരെ യത്തീംഖാനക്ക് സമയം അനുവദിച്ചിട്ടുണ്ട്. വിഷയത്തില്‍ സന്നദ്ധ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ ഇന്നലെ പരിഗണിച്ചു. ഇതുവരെ സര്‍ക്കാര്‍ വക്കീലാണ് ശിശുക്ഷേമ സമിതിക്ക് വേണ്ടി ഹാജരായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വക്കീലല്ല ഹാജരാകേണ്ടതെന്ന് അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ഹൈക്കോടതിയെ വാക്കാല്‍ അറിയിക്കുകയായിരുന്നു.
അനാഥരായ കുട്ടികളുടെ വിഷയത്തില്‍ മാത്രമാണ് ശിശുക്ഷേമസമിതി ഇടപെടേണ്ടതെന്നും മാതാപിതാക്കളുള്ള കുട്ടികളുടെ കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും എജി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനാല്‍ കുട്ടികളെ തിരികെ ഏല്‍പ്പിക്കണമെന്ന യത്തീംഖാന അധികൃതരുടെ വാദം കോടതി തള്ളി. ഹര്‍ജിയില്‍ ശിശുക്ഷേമ സമിതിയെ കക്ഷിചേര്‍ക്കാന്‍ കോടതി നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: