ന്യൂദല്‍ഹി: കുവൈറ്റ് ഉള്‍പ്പെടെയുള്ള 18 വിദേശരാജ്യങ്ങളിലേക്ക് നഴ്സുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് നിയന്ത്രണം നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇസിആര്‍ നിയന്ത്രണം നിലവില്‍ വന്നു. ഇസിആര്‍ വേണമെന്ന തീരുമാനം നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇനിയും പരിഗണിച്ചാല്‍ പുതിയ സമ്പ്രദായം ഒരുകാലത്തും നടപ്പാക്കാനാവില്ലെന്നും വ്യക്തിഗത കേസുകള്‍ അറിയിച്ചാല്‍ പരിഹരിക്കുമെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന യോഗം അറിയിച്ചു.
നിയമപരമായി തൊഴില്‍വിസ നേടി വിദേശത്ത് പോകുന്ന നഴ്സുമാര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സിന്റെ ക്ലിയറന്‍സ് വാങ്ങണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കുകയോ മൂന്നുമാസം കൂടി തീരുമാനം നീട്ടുകയോ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ.
സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്സ്, ഒഡിഇപിസി, തമിഴ്നാട് മാന്‍പവര്‍ കോര്പ്പറേഷന് എന്നീ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ നഴ്സിങ് റിക്രൂട്ട്മെന്റ് സാധ്യമാകുകയുള്ളൂ. അംഗീകാരമില്ലാത്ത മറ്റ് ഏജന്‍സികള്‍ വഴി നഴ്സുമാര്‍ക്ക് 18 രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയില്ല. നേഴ്സിംഗ് തട്ടിപ്പ് വ്യാപകമായതും സംഘര്‍ഷമേറിയ വിദേശരാജ്യങ്ങളിലേക്ക് പൗരന്മാര് പോകുന്നത് നിയന്ത്രിക്കുന്നതിനുമാണ് പുതിയ നിബന്ധന. ലക്ഷങ്ങള്‍ വാങ്ങിയുള്ള സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിനും ഇതോടെ അറുതിയായി.
ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് നേഴ്സുമാരെയും മറ്റുപൗരന്മാരെയുമാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് തിരികെ എത്തിക്കേണ്ടിവന്നത്. ഇവരില്‍ പലര്‍ക്കും മതിയായ തൊഴില്‍രേഖകള്‍ പോലുമില്ലായിരുന്നത് വിദേശകാര്യവകുപ്പിന് തലവേദനയായിരുന്നു.
നഴ്സുമാര്ക്കെന്ന പോലെ ഹൗസ് മെയ്ഡുമാരുടെ നിയമനവും നിയന്ത്രിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുജോലിക്കാരോട് പല വിദേശ രാജ്യങ്ങളിലും വളരെ മോശമായാണ് പെരുമാറുന്നത്. ഇവര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ല. മെച്ചപ്പെട്ട വേതനവും മികച്ച ജോലി സാഹചര്യങ്ങളും ഉറപ്പ് വരുത്തി മാത്രമേ വീട്ടുജോലിക്ക് ആളുകളെ വിദേശത്തേക്ക് അയക്കാവൂയെന്നും സംസ്ഥാനങ്ങളിലെ പ്രവാസിവകുപ്പ് ചുമതലയുള്ള മന്ത്രിമാരുടെ യോഗത്തില്‍ കെ.സി ജോസഫ് പറഞ്ഞു.
പ്രവാസി കണക്കെടുപ്പ് നടത്താന്‍ കേന്ദ്ര തീരുമാനം
ന്യൂദല്‍ഹി: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിനായി അഖിലേന്ത്യാതലത്തില്‍ പ്രവാസി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ദല്‍ഹിയില്‍ നടന്ന സംസ്ഥാന പ്രവാസിവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോയവരെ കുറിച്ച് സര്‍വ്വേ കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് 15 ലക്ഷത്തോളം പേരാണ് കേരളത്തില്‍ നിന്നും വിദേശത്തുള്ളത്. ഇതേ മാതൃകയില്‍ വിദേശത്ത് ജോലി ചെയ്യുന്നവരെ കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സര്‍വ്വേ നടത്തണമെന്ന് മന്ത്രി കെ.സി ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങള്‍ പ്രസക്തമായ സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതംഗീകരിച്ചുകൊണ്ടാണ് പ്രവാസി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.
ചെറിയ കേസുകളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാനുഷിക പരിഗണനയും നിയമ സഹായവും നല്കാന് ഇന്ത്യന്‍ എംബസി തയ്യാറാകണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു. അവധിക്കാലത്ത് വിദേശത്ത് നിന്നും ഭാരതത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് വിവിധ കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: