കോഴിക്കോട്: കക്കോടിക്കടുത്തു കുമാരസ്വാമിയില്‍ ചിപ്സ് ഉണ്ടാക്കുന്ന കടയിലേക്കു സ്വകാര്യ ബസ് പാഞ്ഞുകയറി തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കടയുടമയ്ക്കു ഗുരുതരമായി പരിക്കേറ്റു. ആരുടേയും പേരുവിരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അപകടം. കുമാരസ്വാമി വില്ലേജ് ഓഫീസിനടുത്തു കാലിക്കറ്റ് ചിപ്സ് ഹാള്‍ എന്ന കടയിലേക്കാണു നരിക്കുനിയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന ബില്‍സാജ് എന്ന സ്വകാര്യബസ് പാഞ്ഞുകയറിയത്. അപകട സമയത്തു കടയുടമയും തൊഴിലാളിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടമയുടെ നില അതീവ ഗുരുതരമാണെന്നാണു വിവരം. നിറയെ യാത്രക്കാരുമായി വരികയായിരുന്നു ബസ്. അപകടത്തില്‍ ബസ് യാത്രക്കാരായ 35 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്നു മണിക്കൂറുകളോളം ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. പോലീസെത്തിയാണു കടയില്‍ നിന്നും ബസ് നീക്കം ചെയ്തു ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. മരിച്ച തമിഴ്നാട് സ്വദേശിയെ കടയില്‍ ചിപ്സുണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മറ്റും നിര്ത്തിയതായിരുന്നുവെന്നു സമീപത്തെ കടക്കാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: