ന്യൂദല്‍ഹി: മനുഷ്യക്കടത്ത് തടയുന്നതിന് ബംഗ്ലാദേശുമായി ഒപ്പുവയ്ക്കാനുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത്.
മനുഷ്യക്കടത്ത് തടയുന്നതിന് നടപടികളെടുക്കുന്നതിനൊപ്പം, ഇരകളുടെ പുനരധിവാസത്തിനും വ്യക്തമായ പദ്ധതികളുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എല്ലാ തരത്തിലുള്ള മനുഷ്യക്കടത്തും തടയാനുള്ള നടപടികളാണ് ധാരണാപത്രത്തിലുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മുന്‍ഗണന നല്‍കും. ഇരകളെ രക്ഷപ്പെടുത്തല്‍, അവരുടെ സുരക്ഷ, പുനരധിവാസം, അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഇത്തരം കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള നടപടികളുമുണ്ടാകും.
രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അംഗമായ കര്‍മ്മസേന രൂപീകരിക്കും. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ആവശ്യമായ ശിക്ഷ ഉറപ്പാക്കാന്‍ ഈ കര്‍മ്മസേന സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ആറ്, ഏഴ് തീയതികള്‍ മുംബൈയില്‍ രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് ധാരണാപത്രം തയാറാക്കിയത്. അടുത്ത മാസം ആറ്, ഏഴ് തീയതികളിലാണ് നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: