കോട്ടയം: ആറന്മുളയില് കെജിഎസ് ഗ്രൂപ്പെന്ന കോര്‍പറേറ്റ് സ്ഥാപനത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയില് സാധാരണക്കാരന്റെ വികാരത്തെ മറികടന്ന്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ ആദ്യം അനുവാദം നല്‍കിയത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെജിഎസിന്റെ ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിനെതിരായ സാധാരണക്കാരന്റെ നിലപാടിനൊപ്പംനിന്ന് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് ആര്‍എസ്എസ്സും ബിജെപിയും മാത്രമാണ്.
സോളാര്‍ വിഷയത്തിലൂടെ സൂര്യഗോളത്തെയും ടൈറ്റാനിയം അഴിമതിയിലൂടെ ഖരമാലിന്യത്തെയും അഴിമതിക്കുപാധിയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാളി സമൂഹത്തിനപമാനമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളീയര്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ മുഴുവന്‍ ബിജെപി അംഗങ്ങളും കര്‍മ്മനിരതരായി രംഗത്തിറങ്ങണം. ഇന്‍ഷുറന്‍സ് പദ്ധതികളിലും അടല്‍ പെന്ഷന് പദ്ധതികളിലും മുഴുവന്‍ സാധാരണക്കാരും അംഗമായി ചേര്‍ന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയണമെന്നും കൃഷ്ണദാസ് പറഞ്ഞു.
സമ്മേളനം കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, നേതാക്കളായ അഡ്വ. ജോര്‍ജ് കുര്യന്, ബി. രാധാകൃഷ്ണമേനോന്, അഡ്വ. നാരായണന് നമ്പൂതിരി, എം.ബി. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: