ആലപ്പുഴ: കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ വികസനത്തിന് ഈ വര്‍ഷം 120 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജഗദ്പ്രകാശ് നദ്ദ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൈനക്കോളജി, നെഫ്രോളജി തുടങ്ങി ആറ് വിഭാഗങ്ങളുടെ വികസനമാണ് നടപ്പാക്കുക. ഈ വര്‍ഷം തന്നെ ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് മുന്തിയ പരിഗണനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. വികസനത്തില്‍ രാഷ്ര്ടീയം നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മേഖലകളിലും വികസനം നടപ്പാക്കാന്‍ ഒരുവര്‍ഷത്തെ ഭരണ കാലയളവുകൊണ്ട് കഴിഞ്ഞു. സാധാരണക്കാരന് സാമ്പത്തിക സ്വാതന്ത്ര്യം നല്കാന് കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം.
ബാങ്കുകള്‍ ദേശസാത്കരിച്ചതിന് ശേഷം ഇതുവരെയുള്ള കാലഘട്ടത്തില്‍ മൂന്നരക്കോടി ആളുകള്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജന്‍ ധന് യോജന തുടങ്ങിയ ശേഷം ജനുവരി 26 വരെയുള്ള കാലയളവില്‍ പതിനാലു കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിച്ചു. പാവപ്പെട്ടവനും പണക്കാരനും ബാങ്കിന്റെ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ യുപിഎ ഭരണകാലളവില് സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയായിരുന്നു. എന്നാല്‍ നിലവിലിത് ഏഴര ശതമാനമായി. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നതും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. സ്പെക്ര്ടം ഇടപാടിലൂടെ 1.76 ലക്ഷം കോടിയുടെ അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, ആര്‍എസ്പി- ബി സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ. സോമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: