കോട്ടയം: ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായമായിരിക്കെ കോടിക്കണക്കിന് അയ്യപ്പഭക്തന്മാര്ക്കുവേണ്ടി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ശബരി അന്തര്‍ദേശീയ വിമാനത്താവളം സ്ഥാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്മാന് അഡ്വ. നോബിള്‍ മാത്യു ആവശ്യപ്പെട്ടു. ഭൂമി സര്ക്കാരിന്റെതായിരിക്കെ നെടുമ്പാശ്ശേരി മാതൃകയില്‍ വിമാനത്താവളം നിര്‍മ്മിക്കാനാവും.
ആറന്മുളയില് നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന രീതിയില്‍ സ്വകാര്യപങ്കാളിത്തത്തോടെയും വിമാനത്താവളം ആരംഭിക്കാം. കഴിഞ്ഞവര്‍ഷം നാലുകോടിയിലധികം ഭക്തന്മാരാണ് ശബരിമലയിലെത്തിയത്. അതില്‍ അഞ്ചുശതമാനം വിമാനം ഉപയോഗിച്ചാല്‍ മണ്ഡലം മകരവിളക്ക് സീസണില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം ആള്ക്കാര് വായുവിലൂടെ എത്തിയാല്‍ ലോകത്തിലെ തന്നെ മികച്ച വിമാനത്താവളമായി ശബരി അന്തര്‍ദേശീയ വിമാനത്താവളം മാറും അദ്ദേഹം പറഞ്ഞു.
19 വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന ശബരി റയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളത്തില്‍ ആരംഭിക്കുന്ന എയിംസ് കോട്ടയത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. നോബിള്‍ മാത്യു കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി. അങ്കമാലി, മൂവാറ്റുപുഴ, പാലാ, കാഞ്ഞിരപ്പള്ളി വഴി എരുമേലിയില്‍ എത്തുന്ന റെയില്‍വേ പത്തനംതിട്ട, പുനലൂര്‍വഴി വര്‍ക്കലയില്‍ എത്തിച്ചാല്‍ സബര്‍ബന്‍ റെയില്‍വെ എന്ന മലയാളിയുടെ സ്വപ്നവും സാക്ഷാത്കരിക്കുമെന്ന് നിവേദനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: