കൊച്ചി: ലെ മെറിഡിയന് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് ലഹരിമരുന്ന് എത്തിച്ച നാല്പേര് അറസ്റ്റില്‍. കോക്കാച്ചി എന്ന മിഥുന് സി.വിലാസിന് ലഹരിമരുന്ന് കൈമാറിയ കോഴിക്കോട് സ്വദേശികളായ പ്രതികളെ കോയമ്പത്തൂരില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പരപ്പില്‍ തങ്ങള്‍സ് റോഡില്‍ പുളിയന്‍ ചാലില്‍ വീട്ടില്‍ വസീം (28), ആഴ്ചവട്ടം റംലത്ത് മന്‍സില്‍ മുഹമ്മദ് ഷബീബ് (26), പൊക്കുന്ന് പൂവത്തിന്കണ്ടിപ്പറമ്പ് വീട്ടില്‍ ജനത്ത് (25), മീഞ്ചന്ത വട്ടക്കിണര്‍ ഷംനയില്‍ ഫവാസ് (27) എന്നിവരാണ് അറസ്റ്റിലായത്.
മിഥുന് പിടിയിലായ വിവരമറിഞ്ഞ് കോഴിക്കോട് നിന്നും സംഘം ബംഗളുരുവിലേക്ക് കടന്നിരുന്നു. പോലീസിന്റെ നീക്കം അറിഞ്ഞു ഇവിടെ നിന്നും കോയമ്പത്തൂരിലേക്കും മാറി. ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി ചെയ്യുന്ന ഡിജെ കൂടിയായ വസീം വഴിയാണ് ഹോട്ടലിലെ പാര്‍ട്ടിക്ക് മിഥുന് ഹാഷിഷ് കൈമാറിയത്. ഖത്തറിലെ പ്രമുഖ ഹോട്ടലില്‍ ഫെയര്‍ നൈറ്റ് എന്ന ക്ലബ്ബില്‍ ഡിജെ ആയിരുന്നു വസീം.
നാട്ടിലെത്തി കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തപ്പോഴാണ് മിഥുനെ പരിചയപ്പെടുന്നത്. വസിമിന്റെ കാറില്‍ എട്ടംഗ സംഘമാണ് കോഴിക്കോട് നിന്നും ഹാഷിഷുമായി ഹോട്ടലില്‍ എത്തിയത്. സംഘത്തിലെ എല്ലാവരും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ്. പോലീസ് മഫ്ടിയില് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കൊച്ചിയില്‍ എത്തുന്നതിനു മുന്‍പ് മിഥുന് ഫോണിലൂടെ വസീമിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസിനെ ഭയന്ന് ഹാഷിഷ് കാറില്‍ വെച്ച് ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. മുന്‍ പരിചയമുള്ള രണ്ടു പേര്‍ക്ക് കുറച്ച് ഹാഷിഷ് വിറ്റിരുന്നു. ഇതിനിടെ ഡിജെ ഹാളില്‍ കയറിയ പോലീസ് സംഘം പിടികൂടിയ പ്രതികളുടെ ദേഹം പരിശോധിച്ചിരുന്നു.
പോലീസ് പോയതിനുശേഷം പുലര്‍ച്ചെ കാക്കനാടുള്ള ഫ്ലാറ്റില്‍ എത്തിയ പ്രതികള്‍ പിന്നാലെയെത്തിയ മിഥുന് ഹാഷിഷും ആംപ്യൂളും കൈമാറി. 13300 രൂപ മിഥുന് ഫവാസിനെ എല്പ്പിച്ചിരുന്നു. വസീമിന്റെ നിര്‍ദ്ദേശത്തില്‍ ഷബീബാണ് കോഴിക്കോട്ടേക്ക് ഹാഷിഷ് എത്തിക്കുന്നത്. പോലീസ് സാന്നിധ്യം ഉള്ളതായി മനസ്സിലാക്കിയതിനാലാണ് ഹോട്ടലില്‍ വെച്ച് ഹാഷിഷ് കൈമാറാതിരുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇപ്പോള്‍ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ജോലി നോക്കുന്ന ഷബീബ് കുറച്ചു നാള് മുംബൈയിലും ചൈനയിലും ആയിരുന്നു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുമായിരുന്നു. കുറച്ചു നാള് ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജനിത്ത് നാട്ടിലെത്തി സെയില്‍സ്മാനായി ജോലി ചെയ്യവെയാണ് വസീമിനെ പരിചയപ്പെടുന്നത്.
ഫവാസിന് നാട്ടില്‍ ബിസിനസ് ആണ്. രണ്ടു വര്‍ഷമായി വസീമിനെ പരിചയമുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഐമാരായ സന്തോഷ്, എല്‍ദോ ജോസഫ്, പ്രൊബേഷണറി എസ്ഐ ബിജു, സീനിയര്‍ സിപിഒ അബ്ദുള്‍ ജബ്ബാര്‍, സിപിഓമാരായ ഹരികുമാര്‍, ജയകുമാര്‍, രഞ്ജിത്, യൂസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാനിയായ മിഥുന് സിനിമാ-ബിസിനസ് മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ന്യൂജനറേഷന് സംവിധായകരെയും നടികളെയും അടുത്തു തന്നെ പോലീസ് ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: