കൊല്ലം: കടലില്‍ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്കിയ കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ഗാന്ധി ഇപ്പോള്‍ ചാവക്കാട് വന്ന് മത്സ്യത്തൊഴിലാളികളെ കാണുന്നത് പരിഹാസ്യമാണെന്ന് ആര്. ബാലകൃഷ്ണപിള്ള. കൊല്ലം പ്രസ്ക്ലബിന്റെ സംവാദ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബറിന്റെ വില കുത്തനെ തകര്‍ത്തത് മന്മോഹന് സര്‍ക്കാരാണ്. എന്നിട്ടിപ്പോള്‍ അത് മോദിയുടെ തലയില്‍ വെക്കാനാണ് നീക്കം. കര്‍ഷകരുടെ നട്ടെല്ലൊടിച്ച യുഡിഎഫിന് അരുവിക്കരയില്‍ പരാജയമാകും ഫലമെന്നും പിള്ള പറഞ്ഞു.
കാലുവാരുന്നത് പാരമ്പര്യമാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എം.വി. രാഘവനെ രണ്ടുതവണ തോല്പിച്ചു.
ഗൗരിയമ്മയെ തോല്‍പ്പിച്ചു. കൊട്ടാരക്കരയില്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ മൂടുതാങ്ങി നടക്കുന്ന ജോണി നെല്ലൂരിനെ തോല്പിച്ചു. എം.പി. വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചു. മാണി തോല്‍ക്കാതിരുന്നത് പൂഞ്ഞാറില്‍ ജോര്‍ജിന്റെ കയ്യിലുള്ള ആറ് പഞ്ചായത്തുകളുടെ ബലം കൊണ്ടാണെന്ന് പിള്ള പറഞ്ഞു.
അരുവിക്കരയില്‍ കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയ നടപടി കാര്‍ത്തികേയന്റെ സ്മരണകളെ അപമാനിക്കലാണ്. കരുണാകരന് മകനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നപ്പോള്‍ അതിനെതിരെ തിരുത്തല്‍വാദം ഉയര്‍ത്തിയ ആളാണ് കാര്‍ത്തികേയനെന്നും പിള്ള പറഞ്ഞു. പരിപാടിയില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സുധീര്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: