തിരുവനന്തപുരം: കേരളാ പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് എഡിജിപിയായിരുന്ന ഡോ ജേക്കബ് തോമസിന് സ്ഥാനചലനം. ഡിജിപിയായി സ്ഥാനക്കയറ്റം നല്കി ഇദ്ദേഹത്തെ ഫയര്‍ ആന്റ് റസ്ക്യൂ കമാന്റന്റ് ജനറല്‍ സ്ഥാനത്തേക്ക് മാറ്റി.
പുതിയ വിജിലന്‍സ് എഡിജിപി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി. വിജയാനന്ദ് വിരമിക്കുന്ന തസ്തികയിലേക്കാണ് ജേക്കബ് തോമസിന് നിയമനം നല്‍കിയിരിക്കുന്നത്.
ജേക്കബ് തോമസിനെ കൂടാതെ ലോക്നാഥ് ബെഹ്റയ്ക്കും ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റയാണ് പുതിയ ജയില്‍ ഡിജിപി. എഡിജിപിയായ അരുണ്‍കുമാര്‍ സിന്‍ഹയ്ക്ക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അഡ്മിനിസ്ട്രേഷന്റെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. നിലവില്‍ സിന്‍ഹ മോഡണൈസേഷന്‍ ആന്റ് സ്പെഷ്യല്‍ സര്‍വീസസ് ട്രാഫിക്കിലാണ്. അതുപോലെ എഡിജിപി എസ്. അനന്തകൃഷ്ണന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അധികചുമതല കൂടി നല്കി.
നിലവില്‍ അനന്തകൃഷ്ണന് എഡിജിപി ക്രൈംസിന്റെ ചുമതലവഹിക്കുകയായിരുന്നു. എഡിജിപി അനില്‍കാന്തിനെ പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും നിയമിച്ചു. അലക്സാണ്ടര്‍ ജേക്കബ് വിരമിക്കുന്ന ഒഴിവിലേക്കാണ് അനില്‍കാന്തിന്റെ നിയമനം.
വിജിലന്‍സ് എഡിജിപിക്ക് സ്ഥാനചലനമുണ്ടായതല്ല മറിച്ച് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഡിജിപിമാരായ ബാലസുബ്രഹ്മണ്യനും അലക്സാണ്ടര്‍ ജേക്കബ്ബും വിരമിച്ചതിനാല്‍ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് രണ്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്കി.
അല്ലാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ വിജിലന്‍സ് എഡിജിപിയെ മാറ്റിയതല്ലെന്നും ചെന്നിത്തല പറഞ്ഞു. കെ. ബാബുവിനെതിരായ അഴിമതി ആരോപണം സംബന്ധിച്ച അന്വേഷണം പുതിയ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ തുടരും. കണ്‍സ്യൂമര്‍ ഫെഡ്, സിഡ്കോ അഴിമതികള്‍ സംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ ചില അവ്യക്തകള്‍ ഉള്ളതിനാല്‍ വിശദീകരണത്തിനായി തിരിച്ചയച്ചിട്ടുണ്ട്. ഇതിന്റെ മറുപടി വ്യക്തമായി കിട്ടിയ ഉടനെ വേണ്ട നടപടി സ്വീകരിക്കും. ഈ കേസുകളെ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: