കൊച്ചി: ഏലൂരിലെ ഫാക്ട് ഭൂമിയിലെ കയ്യേറ്റത്തിന് അറുതിയില്ല. പാട്ടത്തിന് ലഭിച്ച സ്ഥലത്തിന്റെ മറവില്‍ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) കയ്യേറ്റം നടത്തിയതായി വ്യക്തമായി. ഒരു വര്‍ഷത്തിനു മുന്‍പ് ഗെയില്‍ 10 ഏക്കറോളം ഇവിടെ പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ ഇതില്‍ക്കൂടുതല്‍ സ്ഥലമാണ് ഗെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
നേരത്തെ ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഫാക്ടിന്റെ ഭൂമി കയ്യേറിയത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഫാക്ട് എസ്റ്റേറ്റ് വകുപ്പ് റീസര്‍വ്വേ നടത്തി സ്ഥലം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗെയിലിന്റെ കയ്യേറ്റത്തിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്റ് നടപടിയെടുക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഫാക്ട് ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗെയിലിന്റെ പൈപ്പുകള്‍ നശിക്കുന്നതിനെപ്പറ്റിയും ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
ഫാക്ട് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ 60 ലക്ഷത്തോളം രൂപ മുടക്കി ഫാക്ട് സിഎംഡിയുടെ ബംഗ്ലാവും പൂന്തോട്ടവും മോടിപിടിപ്പിച്ചത് തൊഴിലാളികളില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുമ്പോഴാണിത്.
ഫാക്ടില്‍ നിന്ന് മുസ്ലീം എജ്യൂക്കേഷന്‍ സൊസൈറ്റി പാട്ടത്തിനെടുത്ത ഏലൂരിലെ പഴയ ആനവാതിലിന് സമീപമുളള സ്കൂളില്‍ പത്ത് വര്‍ഷമായി അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തിനും, ഇപ്പോള്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന ചില കെട്ടിടങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാത്തതും ദുരൂഹതയുയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: